കോഴിക്കോട്: സര്‍ക്കാര്‍ ക്ഷേമപെന്ഷന് വാങ്ങുന്നവരില്‍ അനര്‍ഹരുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്. കര്‍ഷക തൊഴിലാളി പെന്‍ഷനും കെട്ടിട നിര്‍മ്മാണ തൊഴിലാളി പെന്‍ഷനും കേന്ദ്രസര്‍ക്കാരിന്റെ വയോജന പെന്‍ഷനും വാങ്ങുന്നുണ്ടവരുണ്ട് ഇത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഒരേയാളുകള്‍ വിവിധ പെന്ഷന് വാങ്ങുന്നതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. പെന്‍ഷനിലെ ക്രമക്കേട് കണ്ടെത്താനുള്ള പരിശോധന പുരോഗമിക്കുകയാണ്. നിലവിലുള്ള അരാജകാവസ്ഥ പരിഹരിക്കും. പല ഏജന്‍സികള്‍ നല്കുന്ന പെന്ഷനായതിനാലാണ് അവ്യവസ്ഥാപിതമായത്. പരിശോധന പൂര്‍ത്തിയാക്കി പെന്ഷന് കാര്യക്ഷമമാക്കി സമഗ്ര പെന്ഷന് രജിസ്റ്റര്‍ ഈ സാമ്പത്തികവര്‍ഷം പൂര്‍ത്തിയാക്കും.
അര്‍ഹരായ ഒരാള്‍ക്കും പെന്ഷന് നിഷേധിക്കില്ല. 49.50 ലക്ഷം പേരാണ് സംസ്ഥാനത്ത് നിലവില്‍ പെന്ഷന് വാങ്ങുന്നത്. ഇതില്‍ 39.24ലക്ഷം പേര് സര്‍ക്കാര്‍ നേരിട്ടുനല്‍കുന്ന വിധവ, വികലാംഗ തുടങ്ങിയ പെന്‍ഷനുകള്‍ വാങ്ങുന്നു.
കയര്‍, കൈത്തറി, കശുവണ്ടി, നിര്‍മാണതൊഴിലാളി തുടങ്ങി വിവിധ ക്ഷേമപെന്‍ഷനുകള്‍ കൈപ്പറ്റുന്ന 10.3 ലക്ഷംപേരുമുണ്ട്. എന്നാല്‍ 60 വയസ് തികഞ്ഞവരുടെ ജനസംഖ്യ 43 ലക്ഷമേയുള്ളു. ഇത് വ്യക്തമാക്കുന്നത് കുറേയധികംപേര്‍ ഒന്നിലധികം പെന്ഷന് വാങ്ങുന്നുവെന്നാണ്. കേന്ദ്ര-സംസ്ഥാന ഗവ. പെന്‍ഷന്‍കാര്‍, ആദായനികുതി നല്കിയവര്, ഒരുഹെക്ടറിലധികം ഭൂമിയുള്ളവര്‍ എന്നിവരെ ഒഴിവാക്കിയാല്‍ 35 ലക്ഷംപേര്ക്കാകും പെന്ഷന് അര്‍ഹത. ഒരാള്‍ക്ക് രണ്ട്പെന്ഷന് അനുവദിക്കാനാകില്ല.
ഭിന്നശേഷിയുള്ളവര്‍, സ്വന്തം അംശാദായമുപയോഗിച്ച് സര്‍ക്കാര്‍ സഹായമില്ലാതെയുള്ള പെന്‍ഷന്‍കാര്‍ എന്നിവരൊഴികെ എല്ലാവര്ക്കും ഒറ്റപെന്ഷനാണ് അര്‍ഹത. കുറഞ്ഞ തുകയായതിനാല്‍ 22,000 വരുന്ന ഇപിഎഫ് പെന്‍ഷന്‍കാര്‍ക്ക് തുടര്പെന്ഷന് അര്‍ഹതയുണ്ടാകും. ഈ വിഭാഗത്തിന് തുടര്‍ന്നും ക്ഷേമപെന്ഷന് നല്‍കാനുള്ള തീരുമാനമെടുക്കും. ക്ഷേമപെന്ഷനുപുറമെ കേന്ദ്രപെന്ഷന് ലഭിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള വിഹിതം തുടര്‍ന്നും കിട്ടും.
ഇപ്പോഴത്തെ പരിശോധനയില്‍ ആക്ഷേപമുണ്ടെങ്കില്‍ ബോധിപ്പിക്കാനവസരമുണ്ട്. ഇതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കി അര്‍ഹത തെളിയിച്ചാല്‍ മുന്‍കാല പ്രാബല്യത്തോടെ പെന്ഷന് നല്‍കും. ഇതിന് ആധാര്‍തന്നെ വേണമെന്നില്ല. സര്‍ക്കാര്‍ നേരിട്ടുനല്‍കുന്ന 39.24 ലക്ഷം പെന്‍ഷന്‍കാരില്‍ 4.35 ലക്ഷംപേര്‍ രേഖകള്‍ സമര്‍പ്പിച്ചിട്ടില്ല. 82,000 ഇരട്ടിപ്പാണ് ഇതേവരെ തെളിഞ്ഞിട്ടുള്ളത്. ഭൂമിയധികമുള്ളവരും മറ്റുമായി 27,000പേരും.
ക്ഷേമപെന്ഷന് മേഖലയില്‍ കയര്‍, മത്സ്യ തൊഴിലാളി പെന്‍ഷന്‍കാരേ ആവശ്യമായ രേഖകള്‍ ഹാജരാക്കിയിട്ടുള്ളു. രേഖ ഹാജരാക്കാന്‍ എല്ലാവര്ക്കും സമയം നല്‍കും. തുടര്‍ന്നും പരാതിയുണ്ടെങ്കില്‍ അദാലത്തടക്കം സംഘടിപ്പിച്ച് അര്‍ഹരായവരെ ഉള്‍ക്കൊള്ളിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ജനുവരിയിലെ ശമ്പളവും പെന്‍ഷനും കൃത്യമായി അക്കൗണ്ടില്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: