ആലപ്പുഴ: റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം മൂന്ന് മുതല്‍ ഏഴുവരെ അമ്പലപ്പുഴയില്‍ നടക്കും. ഗവ. മോഡല്‍ എച്ച്എസ്എസ് ആണ് പ്രധാനവേദി. കൂടാതെ അമ്പലപ്പുഴ ഗവ. കോളേജ്, ആമയിട എല്‍പിഎസ്, അമ്പലപ്പുഴ എല്‍പിഎസ്, ശിവശക്തി ഓഡിറ്റോറിയം എന്നിവിടങ്ങളിലും വിവിധ വേദികളുണ്ടാവും. പതിനൊന്ന് സബ്ജില്ലകളിലെ 241 സ്കൂളുകളില്‍ നിന്നായി 2,345 വിദ്യാര്‍ത്ഥികളാണ് കലോത്സവത്തില്‍ പങ്കെടുക്കുന്നത്. 291 ഇനങ്ങളിലെ മത്സരങ്ങള്‍ 10 വേദികളിലായി നടക്കും.
മൂന്നിന് വൈകിട്ട് മന്ത്രി ജി. സുധാകരന് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ അദ്ധ്യക്ഷത വഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എംപി, സിനിമാതാരം ശിവദാ നായര്‍ വിശിഷ്ടാതിഥിയാകും. അമ്പലപ്പുഴ ഉപജില്ലാ ക്ലാസ്റൂം ലൈബ്രറിയുടെ മൂന്നാംഘട്ട സമര്‍പ്പണവും ഇതോടൊപ്പം നടക്കും. ഏഴിന് വൈകിട്ട് ആറിന് സമാപന സമ്മേളനത്തില്‍ ആര്. രാജേഷ് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. മന്ത്രി പി. തിലോത്തമന് ഉദ്ഘാടനം ചെയ്യും. കെ.സി. വേണുഗോപാല്‍ എംപി സമ്മാനദാനം നിര്‍വ്വഹിക്കും. ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ സുവനീര്‍ പ്രകാശനം നിര്‍വ്വഹിക്കും.
അമ്പലപ്പുഴയിലെയും പരിസരത്തെയും 2,000ത്തോളം സ്കൂള്‍ കുട്ടികളും കുടുംബശ്രീ പ്രവര്‍ത്തകരും പങ്കെടുക്കുന്ന സാംസ്കാരിക ഘോഷയാത്ര മൂന്നിന് വൈകിട്ട് മൂന്നുമണിക്ക് കച്ചേരിമുക്കിലെ കെകെ കുഞ്ചുപിള്ള മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്നും ആരംഭിക്കും.
സാംസ്കാരിക ഘോഷയാത്രയില്‍ പങ്കെടുത്ത് മികവ് തെളിയിക്കുന്ന സ്കൂളില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന വിദ്യാലയങ്ങള്‍ക്ക് പ്രത്യേക പുരസ്കാരം നല്‍കും. സാംസ്കാരിക ഘോഷയാത്ര കളക്ടര്‍ ഫ്ളാഗ് ഓഫ് ചെയ്യും.
കുട്ടികള്‍ക്കുള്ള ഭക്ഷണം തയ്യാറാക്കുന്നത് ചന്ദ്രന്‍പിളളയും രാജേഷുമാണ്. അമ്പലപ്പുഴ കുഞ്ചന്‍ സ്മാരകമാണ് ഭക്ഷണശാലയായി തെരഞ്ഞെടുത്തത്. ദിവസവും പായസത്തോടുള്ള സദ്യ ഉണ്ടായിരിക്കും. നാല് വലിയ പന്തലുകളും മൂന്ന് ഓപ്പണ്‍ സ്റ്റേജുമാണ് സജ്ജീകരിക്കുന്നത്. സ്കൂള്‍ ഹാളുകളാണ് ഓപ്പണ്‍ സ്റ്റേജുകളാക്കുന്നത്. കുട്ടികളുടെ താമസത്തിന് ക്ലാസ് മുറികള്‍ സജ്ജമാക്കും. ആയുര്‍വ്വേദ, അലോപ്പതി, ഹോമിയോ മെഡിക്കല്‍ യൂണിറ്റുകള്‍ കലോത്സവ നഗറില്‍ ഒരുക്കുമെന്ന് പത്രസമ്മേളനത്തില്‍ സ്വാഗതസംഘം വൈസ് ചെയര്മാന് ജി. വേണുലാല്‍, ജനറല്‍കണ്‍വീനര്‍ വി. അശോകന്, കെ.പി. കൃഷ്ണദാസ്, സി.കെ. ദിലീപന്, മുഹമ്മദ് ഫൈസല്‍, കെ. ജയവിക്രമന്‍, ജോയി ആന്റണി, പി. സുരേഷ്ബാബു, എ.ആര്. കണ്ണന്, പിപിഎ ബക്കര്‍, ആര്. രാധാകൃഷ്ണപൈ എന്നിവര്‍ അറിയിച്ചു.
ഉദ്ഘാടനദിവസം രാവിലെ മുതല്‍ വിവിധ വേദികളില്‍ രചനാ മത്സരങ്ങള്‍ നടക്കും. വൈകിട്ട് കഥകളി, ചാക്യാര്‍കൂത്ത്, നങ്യാര്‍കൂത്ത്, കൂടിയാട്ടം, ചവിട്ടു നാടകം നത്സരങ്ങളാണ് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: