കമ്മ്യൂണിസ്റ്റ് അരക്കില്ലത്തില്‍നിന്ന് ഈഴവ, തിയ്യ വിഭാഗത്തില്‍പെട്ടവര്‍ പുറത്തുകടന്ന് ശ്രീനാരായണഗുരുദേവനെ മനസ്സിലാക്കാന്‍ തുടങ്ങിയതോടെ പാര്‍ട്ടി നേതാക്കള്‍ക്കാകെ നിലതെറ്റിയിരിക്കുന്നു. ഗുരുദേവന് മതേതരവിപ്ലവകാരിയാണെന്നും ഹിന്ദുസംന്യാസിയേ അല്ലെന്നുമൊക്കെ പറഞ്ഞ് ഈ വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് കൂടെനിര്‍ത്താനാണ് ഒടുവില്‍ ശ്രമം. എന്നാല്‍ കമ്മ്യൂണിസ്റ്റ് നുണഗീതങ്ങള്‍ ഏറ്റുപാടാന്‍ ഇനി ആളെ കിട്ടില്ലെന്നാണ് വര്‍ത്തമാനകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.
1888 ശിവരാത്രി ദിവസം അരുവിപ്പുറത്ത് നടന്ന ശിവപ്രതിഷ്ഠ ഹിന്ദുനവീകരണപരിശ്രമങ്ങളുടെ ഭാഗമായിരുന്നു. വിഗ്രഹപ്രതിഷ്ഠ നടത്താനും ആരാധന നടത്താനുമുള്ള അനുവാദം സ്വയം ബോധ്യപ്പെട്ട് ഉറപ്പാക്കുകയായിരുന്നു അദ്ദേഹം. ഇത് സവര്‍ണരോടുള്ള വെല്ലുവിളിയായി വ്യാഖ്യാനിക്കുമ്പോഴും ഗുരുദേവന് സവര്‍ണ വിരോധിയായിരുന്നില്ല. നെയ്യാറിലെ ശങ്കരന്‍കുഴിയില്‍നിന്ന് ശിവലിംഗമെന്ന് തോന്നിക്കുന്ന ശിലാഖണ്ഡവുമായി ഗുരുദേവന് മുങ്ങിനിവര്‍ന്നപ്പോള്‍ അതേറ്റുവാങ്ങിയത് നെയ്യാറ്റിന്‍കര മാരായമുട്ടത്തെ കൊച്ചപ്പിപ്പിള്ള എന്ന നായര്യുവാവായിരുന്നു. അദ്ദേഹമാണ് പിന്നീട് ശിവലിംഗദാസസ്വാമികള്‍ എന്ന പേരില്‍ ഗുരുദേവന്റെ പ്രഥമശിഷ്യനായതും.
ഗുരുദേവന് പ്രിയങ്കരനായിമാറിയ സത്യവ്രതസ്വാമികളായതും ചങ്ങനാശ്ശേരി സ്വദേശി നായര്‍ യുവാവ് അയ്യപ്പന്‍പിള്ളയാണ്. ജാതീയത കൊടികുത്തിവാണിരുന്നെങ്കിലും സംസ്കാരസമ്പന്നരായ നിരവധി സവര്‍ണര്‍ പിന്നാക്കവിഭാഗത്തില്െപ്പട്ടവര്ക്കായി ശബ്ദമുയര്‍ത്തി. ശ്രീനാരായണഗുരുദേവന്‍ ഹരിശ്രീ കുറിപ്പിച്ച കണ്ണങ്കരമൂത്ത നാരായണപിള്ള, ഉപരിപഠനം നടത്തിച്ച രാമന്പിള്ളയാശാന് എന്നിവര്‍ അദ്ദേഹത്തെ രൂപപ്പെടുത്തിയെടുക്കാന്‍ കാരണക്കാരായവരാണ്. മഹായോഗികളായ ചട്ടമ്പിസ്വാമികളുമായുണ്ടായ ചങ്ങാത്തവും ഗുരുതുല്യമായ സ്നേഹവുമാണ് തയ്ക്കാട്ട് അയ്യാവ് എന്ന പണ്ഡിതശ്രേഷ്ഠനൊപ്പം ഗുരുദേവനെ എത്തിച്ചതും. ജാതിചിന്തകള്‍ അശേഷം തൊട്ടുതീണ്ടാത്ത ഗുരുദേവനെ ജാതിവേലിക്കകത്തുമാത്രം കണ്ട കമ്മ്യൂണിസ്റ്റുകളാണ് അദ്ദേഹത്തെ തെറ്റിദ്ധാരണയുണ്ടാക്കും വിധം ചിത്രീകരിച്ചത്.
പരശുരാമസൃഷ്ടിയെന്ന് കരുതുന്ന, ബ്രാഹ്മണ താന്ത്രിക വിധികളനുസരിച്ച് ക്ഷേത്രപ്രതിഷ്ഠ നടത്തുകയും, സംസ്കൃതത്തില്‍ ബ്രഹ്മസൂത്ര വ്യാഖ്യാനമടക്കം നിരവധി ഗ്രന്ഥരചനകള്‍ നടത്തുകയും ചെയ്ത ഗുരുദേവന് ഭാരതീയ ഋഷിപരമ്പരയില്െപ്പട്ടയാള് തന്നെയാണ്. നാല്‍പ്പതിലധികം ക്ഷേത്രങ്ങളില്‍ വിഗ്രഹ പ്രതിഷ്ഠ നടത്തുകയും അറുപതിലധികം ഭക്തിപ്രധാനമായ ഗ്രന്ഥരചന നടത്തുകയും ചെയ്ത ഗുരുദേവന് ഒരിക്കലും ‘മത ഇതരതയെ’ക്കുറിച്ച് സംസാരിച്ചിട്ടില്ല. തരംപോലെ മതത്തെ വ്യാഖ്യാനിക്കുന്ന രാഷ്ട്രീയക്കാരാണ് ഗുരുദേവനെ മതേതര സംന്യാസിയാക്കിയത്. ദൈവദശകവും കുണ്ഡലിനിപാട്ടും ആത്മോപദേശശതകവും കാളിനാടകവും മാത്രമല്ല. നിരവധി ഉപനിഷത്തുക്കള്‍ക്കും ഗുരുദേവന് ഭാഷ്യം രചിച്ചിട്ടുണ്ട്. ഉപനിഷത്തുകള്‍ ഹിന്ദുസംസ്കാരത്തിന്റെ ജീവനാഡികളാണല്ലോ.
ഗുരുദേവന് ഭാരതീയ ഋഷി പരമ്പരയില്‍പ്പെട്ട പരിവ്രാജകസന്യാസിയാണ്. നമ്മുടെ പാരമ്പര്യംപോലെ ഗിരിഗഹ്വരങ്ങളില്‍ ഏകാന്ത തപസ് അനുഷ്ഠിച്ചു. അഗസ്ത്യമലയിലെ മരുത്വാമലയില്‍ നിന്നായിരുന്നല്ലോ നാണുആശാന് ഗുരുദേവനായി ജനസമൂഹത്തിനിടയിലേക്ക് ഇറങ്ങിവന്നത്. തുടര്‍ന്ന് തനിവേദാന്തിയായി അദ്വൈതദര്‍ശനം സാധാരണക്കാര്‍ക്കുവേണ്ടി അവരുടെ ഭാഷയില്‍ വിതരണം ചെയ്യുകയായിരുന്നു. “പലമതസാരവും ഏകം എന്നും, ഒരു ജാതി ഒരു മതം ഒരു ദൈവം എന്നും പ്രചരിപ്പിച്ച ഗുരുവിനോട് അപ്പോള്‍ താങ്കളുടേത് ഏത് മതമാണ് എന്ന് ശിഷ്യര്‍ ചോദിച്ചിട്ടുണ്ട്. ശങ്കരന്റെ മതമാണ് തന്റേതെന്ന് ഗുരുദേവന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്. താന്‍ ശങ്കരന്റെ അദ്വൈതത്തെയാണ് പിന്തുടരുന്നതെന്ന് വീണ്ടും വെളിവാക്കിയ ഗുരുദേവന് ഹിന്ദുസന്യാസിയേയല്ലെന്ന് പറയുന്നത് സ്വബോധം നഷ്ടമായതുകൊണ്ടാണോ അറിവില്ലായ്മ കൊണ്ടാണോ എന്നതിലേ സംശയമുള്ളൂ.
സംഘടന രൂപീകരിച്ച് അതില്‍ വിവിധ ജാതിക്കാരെ ഉള്‍പ്പെടുത്തിയപ്പോഴും മതേതര സംഘടനയല്ല ഗുരുദേവന് ചിന്തിച്ചത്. യോഗത്തിന്റെ നിയമാവലിക്ക് ജനറല്‍ സെക്രട്ടറി കുമാരനാശന്‍ എഴുതിയ മുഖവുരയില്‍ ഈഴവരായ നാം തിരുവിതാംകോട്ടെ ഹിന്ദുപ്രജകളില്‍ രണ്ടാമത്തേതും കൊച്ചിയില്‍ ഒന്നാമത്തേതും ആകുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അന്ന് സാക്ഷാല്‍ ഗുരുദേവന്‍തന്നെ ആയിരുന്നു എസ്എന്‍ഡിപി യോഗം പ്രസിഡന്റ്. വര്‍ക്കലക്കുന്നില്‍ അദ്ദേഹം മഠം സ്ഥാപിച്ച് അതിന് ശിവഗിരി എന്ന പേരിട്ടു. അവിടെ സാക്ഷാല്‍ ജഗംദംബികയെ പ്രതിഷ്ഠിച്ചു. ശങ്കരാചാര്യര്‍ രൂപംകൊടുത്ത ദശനാമി സമ്പ്രദായത്തില്‍ സന്യാസ പരമ്പരയ്ക്ക് തുടക്കം കുറിച്ചു. ഇതെല്ലാം ഹൈന്ദവ പാരമ്പര്യത്തിലൂന്നിയതായിരുന്നു. എന്നിട്ടും കമ്മ്യൂണിസ്റ്റുകാര്‍ ഗുരു ദേവനെ ഭൗതികവാദിയായി തരം താഴ്ത്തുന്നു.
ഗുരുദേവന് മതം, സദാചാരം, വിദ്യാഭ്യാസം, വ്യവസായം തുടങ്ങിയവയെക്കുറിച്ച് സമൂഹത്തില്‍ പ്രചാരണം നടത്തണം എന്ന് നിര്‍ദ്ദേശിച്ചു. ഹിന്ദുമതത്തിന്റെ സഗുണ-നിര്‍ഗുണ തത്വങ്ങളെക്കുറിച്ച് പ്രചരിപ്പിക്കുകയും ക്ഷേത്രങ്ങള്‍ ആവശ്യമായിടത്ത് നിര്‍മ്മിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. ആചാരങ്ങളെക്കുറിച്ച് യോഗം സെക്രട്ടറി മുഖേന സ്വാമിയെ (ഗുരുദേവന്) അറിയിച്ച് സംശയനിവൃത്തി വരുത്താനും നിര്‍ദ്ദേശിച്ചു.
കൊല്ലവര്‍ഷം 1084 മേടം 28ന് ഗുരുദേവന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിക്കയച്ച കത്തില്‍ മതപരമായും ആചാരപരമായുള്ള പരിഷ്കരണം, ഈശ്വരാരാധന എല്ലാ ഗൃഹങ്ങളിലുമെത്തണം, മതതത്വങ്ങള്‍ എല്ലാവരും അറിയണം എന്നിവ നിര്‍ദ്ദേശിച്ചിരിക്കുന്നു. കൂടാതെ ഈശ്വര മാഹാത്മ്യ പ്രതിപാദകങ്ങളായ ചരിത്രങ്ങളും ശാസ്ത്രങ്ങളും പ്രസംഗിക്കുന്നതിന് ക്ഷേത്രങ്ങളോടുകൂടി ഏര്‍പ്പാട് ഉണ്ടാകണമെന്നും അല്ലാത്തിടത്ത് യോഗ്യരായ പ്രാസംഗികരെ അയച്ച് കൂടെക്കൂടെ പ്രസംഗങ്ങള്‍ നടത്തണമെന്നും നിര്‍ദ്ദേശിച്ചു. 1102 മേടം 26ന് സ്വസമുദായത്തിനു നല്കിയ അന്തിമ സന്ദേശത്തില്‍ ഈ സനാതന ധര്‍മ്മത്തില്‍ വിശ്വസിക്കുന്നവരെ എല്ലാം ഒന്നായി ചേര്‍ക്കുന്നത് സംഘടനയ്ക്ക് ഉത്തമമായ രീതി ആയിരിക്കുമെന്ന് എനിക്ക് തോന്നുന്നു എന്ന് പറഞ്ഞിരിക്കുന്നു.
ശിവഗിരി തീര്‍ത്ഥാടനം ആരംഭിക്കുന്നതിനേക്കുറിച്ച് ശിഷ്യര്‍ സൂചിപ്പിക്കുമ്പോള്‍തന്നെ ഗുരു അതിന് ഒരു ലക്ഷ്യം വേണമെന്നും തീര്‍ത്ഥാടകര്‍ പഞ്ചശുദ്ധി പാലിക്കണമെന്നും നിര്‍ദ്ദേശിച്ചു. കൂടാതെ തീര്‍ത്ഥാടകര്‍ ശ്രീകൃഷ്ണന്റെ മഞ്ഞവസ്ത്രം ധരിക്കണമെന്നും വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, സാങ്കേതിക പരിശീലനം എന്നീ എട്ട് വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തണമെന്നും ഉപദേശിച്ചു.
1856 ചിങ്ങ മാസത്തില്‍ ചതയദിനത്തിലെ ജനനം മുതല്‍ 1928 കന്നിമാസത്തിലെ മഹാസമാധിവരെ അദ്ദേഹം മാതൃകാഹിന്ദുവായാണ് ജീവിച്ചത്. വിദ്യാനന്ദ സ്വാമികള്‍ യോഗവാസിഷ്ഠം ജീവന് മുക്തി പ്രകരണം വായിച്ച് കേട്ടാണ് ഗുരുദേവന് ധ്യാനനിഷ്ഠനായി സമാധി പ്രാപിച്ചത്
1925 മാര്‍ച്ച് 11ന് ഗാന്ധിജി ശിവഗിരി സന്ദര്‍ശിച്ചപ്പോള്‍ ഗുരുദേവനുമായി സംസാരിച്ചത് ഹിന്ദുമതത്തിലെ പ്രാമാണിക ഗ്രന്ഥങ്ങളില്‍ അയിത്താചാരം വിധിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചായിരുന്നു. അയിത്തം ഹിന്ദുമതത്തില്‍ നിഷ്കര്‍ഷിച്ചിട്ടില്ലെന്നും ആദ്ധ്യാത്മികമോക്ഷത്തിന് ഹിന്ദുമതം പര്യാപ്തമാണെന്നും ഗുരുദേവന് പറഞ്ഞു. ഇതിനായി മതപരിവര്‍ത്തനം ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ആലുവയില്‍ നടന്ന സര്‍വമത സമ്മേളനത്തില്‍ ഗുരുദേവന് ഇരിക്കുന്ന വേദിയില്‍ സമ്മേളനത്തിന് സ്വാഗതം ആശംസിച്ച് കൊണ്ട് പ്രിയ ശിഷ്യന് സ്വാമി സത്യവ്രതന് പ്രസംഗിച്ചതിങ്ങനെയാണ്.
‘ഗുരുദേവന് ഒരു ഹിന്ദുവായി ജനിച്ചു. ഒരു ഹിന്ദുവായി ജീവിക്കുന്നു. എന്നിരുന്നാലും മറ്റ് സിദ്ധാന്തങ്ങളും ഗ്രഹിക്കാവുന്നിടത്തോളം ഗ്രഹിച്ചു.’
സി.ആര്. കേശവന് വൈദ്യരുടെ ശ്രീനാരായണീയ ചിന്തകള്‍ എന്ന പുസ്തകത്തിന് അവതാരിക എഴുതി മുഖ്യമന്ത്രി സി. അച്ചുതമേനോന് പറഞ്ഞത് ‘ശ്രീനാരായണന്റെ പ്രത്യേകത അദ്ദേഹം പുതിയതായി യാതൊരുമതവും സൃഷ്ടിച്ചിട്ടില്ല എന്നതാണ്. അദ്ദേഹം ഹിന്ദുമതത്തെ നവീകരിച്ചു. അത് ഏറ്റവും വിശാലവും നവീനവുമായ പാന്ഥാവിലൂടെയായിരുന്നു’ എന്നാണ്. എന്നിട്ടും ഇന്നത്തെ കമ്മ്യൂണിസ്റ്റ്കാര്‍ക്ക് മാത്രം ഗുരുദേവനെ മനസിലായിട്ടില്ല.
മതപരിവര്‍ത്തനത്തെ ഗുരുദേവന് എതിര്‍ത്തിരുന്നു. മതംമാറിപ്പോയ ഈഴവ സമുദായ അംഗങ്ങളെ തിരികെ ഹിന്ദുമതത്തിലേക്ക് കൊണ്ടുവരുന്നതിന് പ്രവര്‍ത്തിച്ചിട്ടുമുണ്ട്. വിദേശപാതിരിമാരുടെ മതപ്രചാരണത്തിനും ഹിന്ദുമതവിദ്വേഷ പ്രസംഗത്തിനുമെതിരെ കുമാരാനാശനെക്കൊണ്ട് മതപരിവര്‍ത്തന രസവാദമെഴുതിച്ചിട്ടുണ്ട്. മതപരിവര്‍ത്തനത്തെപറ്റി കോട്ടുകോയിക്കല്‍ വേലായുധനുമായും സഹോദരന് അയ്യപ്പനുമായും വെവ്വേറെ അവസരങ്ങളില്‍ ഗുരുദേവന് ചര്‍ച്ച നടത്തിയിട്ടുമുണ്ട്.
ഡോ.പല്‍പ്പു മതം മാറാന്‍ ഉദ്ദേശിക്കുന്നല്ലോ എന്ന ചോദ്യത്തിനാണ് മതമേതായാലും മനുഷ്യന് നന്നായാല്‍ മതി എന്ന സുപ്രസിദ്ധ വചനം ഗുരുപറഞ്ഞത്. ഗുരുദേവന് തുടര്‍ന്ന് ചോദിച്ചു, ‘ഹിന്ദുമതത്തിനെന്താണ് കുറ്റം? ജാതി പോകണം, ഹിന്ദുമതത്തില്‍ എല്ലാ മതങ്ങളും അടങ്ങിയിട്ടുണ്ട്. സ്വാതന്ത്ര്യം അനുവദിച്ചാല്‍ ഹിന്ദുമതത്തിലേക്ക് വളരെപ്പേര്‍ മാറി വരും’, എന്ന് ഗുരു പറഞ്ഞു. ഗുരുദേവന്റെ ഇത്തരത്തിലുള്ള പ്രവര്‍ത്തനമാണ് ഈഴവ സമുദായത്തെ ഹിന്ദുവിഭാഗത്തിലുള്ള പ്രബുദ്ധ സമൂഹമായി ഇന്നും നിലനിര്‍ത്തുന്നത്.
ഭാരതം മുഴുവന്‍ അലയടിച്ച ഭക്തി പ്രസ്ഥാനത്തിന്റെയും ഹൈന്ദവ നവീകരണത്തിന്റെയും ഭാഗംതന്നെയായിരുന്നു ഗുരുദേവന്റെ ജീവിതവും. ശങ്കരനും രാമാനുജനും മാധ്വനും പിന്തുടര്‍ന്ന അദ്വൈത, വിശിഷ്ടാദ്വൈത, ദ്വൈത സിദ്ധാന്തങ്ങളെ നിരാകരിക്കാതെതന്നെ ബ്രഹ്മസൂത്രത്തിന് ബാദരായണ മഹര്ഷിക്കുശേഷം വേദാന്ത സൂത്രം എന്ന ഭാഷ്യം ഗുരുദേവന് രചിച്ചു.
ജാതി, നീതി, കുലം, ഗോത്രം എന്നിവയില്‍ നിന്നെല്ലം അതിദൂരത്തില്‍ നില്ക്കുന്ന ബ്രഹ്മം യാതൊന്നാണോ അതാണ് നീ എന്ന് ആത്മാവില്‍ ഭാവന ചെയ്യുക എന്ന സൂക്തമാണ് ഗുരുദേവന് പ്രാവര്‍ത്തികമാക്കിയത്. ജാതീയമായ തീണ്ടലിന്റെ തെറ്റിനെ സൂചിപ്പിച്ചുകൊണ്ടാണ് ശങ്കരാചാര്യര്‍ മനീഷാപഞ്ചകം എഴുതിയത്. അത് മനസ്സിലാക്കിയാണ് ഗുരുദേവന് തത്ത്വത്തില്‍ നാം ശങ്കരനെ പിന്തുടരുന്നെന്ന് വെളിപ്പെടുത്തിയതും. ഹൈന്ദവ തത്വശാസ്ത്ര ഉപനിഷത്തുകളെ സാധാരണക്കാരന്റെ ഭാഷയില്‍ വിവരിച്ച ഗുരുദേവന് ഉപനിഷത്ത് രഹസ്യം തന്നെയാണ് താന്‍ വെളിപ്പെടുത്തുന്നതെന്ന് പറഞ്ഞിട്ടുണ്ട്. ഉപനിഷ ഭുക്തി രഹസ്യം ഓര്‍ത്തിടേണം എന്നാണ് ഗുരുമൊഴി. നീ സത്യം ജ്ഞാനമാനന്ദം എന്ന ദൈവദശകവരി സത്യം ജ്ഞാനമാനന്ദം ബ്രഹ്മ എന്ന തൈത്തിരീയ ഉപനിഷത്ത് വാക്യം തന്നെയാണ്. ശ്രീനാരായണ ഗുരുദേവന് മാതൃകാ ഹിന്ദുസംന്യാസി ആയിരുന്നു.
ഗുരുദേവന്റെ സമാധിക്ക് ശേഷം അനുശോചന കുറിപ്പെഴുതിയ മലയാളി വാരിക ഇങ്ങനെ രേഖപ്പെടുത്തി: ‘ഇതര മതസ്ഥരുടെ ഭര്‍ത്സനങ്ങളും ദുര്‍വ്യാഖ്യാനങ്ങളും ഏറ്റ ഹിന്ദുസമുദായത്തിന് സര്‍വത്ര അഭിമാന പ്രദവും ആരാദ്ധ്യനും സാര്‍വ്വ ജനീനനുമായിരുന്നു ഗുരുദേവന്’
നവഭാരത് പത്രം ഇങ്ങനെ വിലയിരുത്തി- ശങ്കരാചാര്യര്‍, രാമകൃഷ്ണ പരമഹംസര്‍ തുടങ്ങിയ ഹിന്ദുമതചാര്യന്മാരുടെ കൂട്ടത്തില്‍ ഒട്ടും അപ്രധാനമല്ലാത്ത സ്ഥാനം അലങ്കരിക്കുന്ന മഹത്വമായിരുന്നു ഗുരുദേവന്.
കമ്മ്യൂണിസ്റ്റുകാര്‍ക്ക് മനസ്സിലാകാന്‍ അല്പം വൈകും, പ്രത്യേകിച്ച് കേരളത്തിലെ മാര്‍ക്സിസ്റ്റുകാര്‍ക്ക്. മാര്‍ക്സിസം കാലഹരണപ്പെട്ടതാണെന്ന് ലോക കമ്മ്യൂണിസ്റ്റ് കാര്‍ ചൈനയില്‍ യോഗം കൂടി അംഗീകരിച്ച സാഹചര്യത്തില്‍ കേരളത്തിലെ പാര്‍ട്ടി പാടുന്ന നുണഗീതങ്ങള്‍ ഏറ്റുപാടാന്‍ ആളില്ലാതാകുന്നതുതന്നെ ഗുരുദേവന്റെ ആത്മീയ സാന്നിദ്ധ്യം ഈ മണ്ണിലുള്ളതുകൊണ്ടാണ്. ആത്മാവിന്റെ സ്നേഹ സ്പര്‍ശമുള്ള ഗുരുദേവ ദര്‍ശനം രക്തത്തിന്റെ ഗന്ധമുള്ള കമ്മ്യൂണിസ്റ്റ് അക്രമങ്ങളെ അതിജീവിക്കും. കാരണം അത് ഗുരുദര്‍ശനം തന്നെയാണെന്നുള്ളത് തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: