ആലപ്പുഴ: കുടിവെള്ള പൈപ്പുകള്‍ പൊട്ടികിടക്കുന്നയിടങ്ങളില് പൈപ്പുകള്‍ മാറ്റിയിടാന്‍ മന്ത്രിതല യോഗത്തിന്റെ ധാരണയനുസരിച്ച് റോഡുപണി ഒരു മാസം മാറ്റിവച്ചെങ്കിലും ഇതുവരെയും ഒന്നും നടത്തിയിട്ടില്ലെന്നും ഇനി റോഡ് വെട്ടിപ്പൊളിക്കാന്‍ അനുമതി നല്‍കില്ലെന്നും പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ പ്രതിനിധി ജില്ലാ വികസന സമിതിയോഗത്തില്‍ പറഞ്ഞു. കുടിവെള്ളം നല്‍കാനുള്ള പല നഗരസഭകളുടെയും പദ്ധതികള്‍ മോട്ടോര്‍ കേടായതുമൂലം നടപ്പാക്കാനായിട്ടില്ല. ജലഅതോറിട്ടി ഇക്കാര്യത്തില്‍ ശക്തമായി ഇടപെട്ടില്ലെങ്കില്‍ ഗുരുതമായ അവസ്ഥയാണുണ്ടാകുകയെന്ന് അദ്ദേഹം പറഞ്ഞു.
തണ്ണീര്‍മുക്കം ബണ്ടിലെ ഓരുമുട്ടുകള്‍ സ്ഥാപിക്കുന്ന കാര്യത്തിലും ചേര്‍ത്തല വടക്കേ അങ്ങാടിയുടെ വികസനം സംബന്ധിച്ച കാര്യത്തിലും വകുപ്പുകളുടെ പ്രവര്‍ത്തനം ആശാവഹമായ നിലയിലല്ല മുന്നോട്ടുപോകുന്നതെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്റെ പ്രതിനിധി വ്യക്തമാക്കി. ചേര്‍ത്തലയില്‍ ഉള്‍പ്പടെ പൊതുകുളങ്ങള്‍ പൊതുജനത്തിന് ഉപയോഗിക്കാന്‍ പാകത്തില്‍ വൃത്തിയാക്കാന്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് തീരുമാനം അടിയന്തരമായി എടുക്കണം. ചേര്‍ത്തല താലൂക്ക് ആശുപത്രി ജില്ല ആശുപത്രിയായി ഉയര്‍ത്താന്‍ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആലപ്പുഴ കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ 280 കോടി രൂപയുടെ പദ്ധതിയില്‍ ഇനിയും തീരുമാനം വൈകരുതെന്ന് ആലപ്പുഴ നഗരസഭ അധ്യക്ഷന്‍ തോമസ് ജോസഫ് ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേക യോഗം വിളിക്കാമെന്ന് എഡിഎം അറിയിച്ചു. പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് തടയാന്‍ ജലഅതോറിട്ടി വേണ്ടത്ര ശ്രദ്ധ പുലര്‍ത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നഗരസഭകളില്‍ പട്ടികജാതി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി കോടികള്‍ വകയിരുത്തിയിട്ടുണ്ടെങ്കിലും നിര്‍വഹണ ഉദ്യോഗസ്ഥരെ നിയമിക്കാത്തത് പ്രശ്നം രൂക്ഷമാക്കുന്നുണ്ട്. ഇക്കാര്യത്തില്‍ അടിയന്തരമായി നടപടി എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നഗരസഭകള്‍ ഉള്‍പ്പടെ നടത്തുന്ന പട്ടികജാതി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരായി വര്‍ത്തിക്കേണ്ട ക്ഷേമവകുപ്പ് പ്രൊമോട്ടര്‍മാരുടെ സേവനം ശരിയായി വിനിയോഗിച്ച് ഇക്കാര്യത്തില്‍ ആവശ്യമായ സഹകരണം ഉറപ്പാക്കണമെന്ന് ജില്ല പ്ലാനിങ് ഓഫീസര്‍ എന്‍.കെ. രാജേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: