കോട്ടയം: തിരുനക്കര സ്വാമിയാര്‍മഠത്തില്‍ ഇന്ന് തൃതീയ നാരായണീയസത്രത്തിന് തിരിതെളിയും. രാവിലെ 5ന് ക്ഷേത്രം തന്ത്രി നാഗമ്പൂഴിമന ഹരിഗോവിന്ദന് നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ അഷ്ടദ്രവ്യഗണപതിഹോമത്തോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്.
വൈകിട്ട് 3.30ന് ടി. എസ്. പരമേശ്വരനും ശങ്കരപീഠം വിദ്യാര്‍ത്ഥികളും വേദപ്രഘോഷണം നടത്തും. 3.45ന് തൃക്കൈക്കാട്ട് സ്വാമിയാര്മഠാധിപതി വാസുദേവബ്രഹ്മാനന്ദ തീര്‍ത്ഥസ്വാമിയാര്‍ ധ്വജാരോഹണം നിര്‍വ്വഹിക്കും. ഗുരുവായൂര്‍ ക്ഷേത്ര അധികാരി മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരി സത്രവേദിയിലേക്കുള്ള ശ്രീകൃഷ്ണ വിഗ്രഹപ്രതിഷ്ഠാ കര്‍മ്മം നിര്‍വ്വഹിക്കും.
രേണുകാ വിശ്വനാഥന് ഭദ്രദീപം തെളിയിക്കും. വൈക്കം രാജമ്മാള്‍ ഈശ്വരപ്രാര്‍ത്ഥന നടത്തും. ഡോ. പി. വി. വിശ്വനാഥന് നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന സഭാ സമ്മേളനം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഉത്ഘാടനം ചെയ്യും. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, ഡോ. കെ. എസ്. ഇന്ദു, കെ. രാജഗോപാല്‍, ഇ.എന്‍. ശൈലേഷ്, സി. പി. മധുസൂദനന് തുടങ്ങിയവര്‍ പ്രസംഗിക്കും.
നാളെ മുതല്‍ എല്ലാ ദിവസവും രാവിലെ 6 മുതല്‍ മള്ളിയൂര്‍ പരമേശ്വരന് നമ്പൂതിരിയുടെ ഭാഗവതപാരായണം. 7.30 മുതല്‍ 8.30 വരെയും ഉച്ചയ്ക്ക് 1 മുതല്‍ 2 വരെയും ജില്ലയിലെ വിവിധ നാരായണീയ സമിതികളുടെ നാരായണീയ പാരായണം. 8.30ന് വൈക്കം രാജമ്മാളും സംഘവും നാരായണീയത്തിലെ തെരഞ്ഞെടുത്ത ദശകങ്ങള്‍ക്ക് സംഗീതാവിഷ്ക്കരണം നല്കി അവതരിപ്പിക്കും. രാവിലെ 9 മുതല്‍ വൈകിട്ട് 4.45വരെ 25 ഓളം പണ്ഡിതന്മാര് പ്രഭാഷണം നടത്തും. 4.45 മുതല്‍ ‘വന്ദേ ഗുരുപരമ്പരാം’ പരിപാടിയില്‍ ഭാരതത്തിലെ ഋഷീശ്വരന്മാരുടെ ജീവിതവും ദര്‍ശനങ്ങളും ആസ്പദമാക്കി പ്രഭാഷണങ്ങള്‍. 6 മുതല്‍ സംസ്കാരിക പരിപാടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: