ന്യൂദല്‍ഹി: പാക്ക് ഭീകരതയെ പിന്തുണക്കുന്ന ചൈനയെ നേരിടാനുറച്ച് ഇന്ത്യ. പാക്കിസ്ഥാനെതിരെ അന്താരാഷ്ട്ര തലത്തില്‍ നടത്തിയ പ്രചാരണങ്ങള്‍ക്ക് സമാനമായി ചൈനക്കെതിരെയും നീങ്ങാനാണ് നീക്കം.
ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം ഐക്യരാഷ്ട്ര സഭയില്‍ മൂന്നാമതും ചൈന തടഞ്ഞതാണ് കാരണം.
ഭീകരത നയമാക്കിയ രാജ്യമാണ് പാക്കിസ്ഥാനെന്ന് അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്താന്‍ നിരന്തര പ്രചാരണത്തിലൂടെ ഇന്ത്യക്ക് സാധിച്ചു. ഉറി ഭീകരാക്രമണത്തിന് ശേഷമാണ് ഇന്ത്യ കടന്നാക്രണം ശക്തിപ്പെടുത്തിയത്. അസറിനെതിരായ പ്രമേയം യുഎന്നില്‍ എതിര്‍ത്ത ചൈനയും പാക്കിസ്ഥാനെപ്പോലെ ഭീകരരെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണെന്ന് അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യ നിലപാടെടുക്കും. വ്യാപക പ്രചാരണങ്ങളും നടത്തും.
അസറിന് പുറമെ പാക്കിസ്ഥാന് താവളമാക്കിയ കൂടുതല്‍ ഭീകര നേതാക്കളുടെ പേരുകള്‍ ഐക്യരാഷ്ട്ര സഭയിലെത്തിക്കാനും ഇന്ത്യക്ക് പദ്ധതിയുണ്ട്. അസറിന്റെ സഹോദരന് അബ്ദുള്‍ റൗഫ് അസറും പട്ടികയിലുണ്ട്. ഇന്ത്യയുടെ ഈ നീക്കവും ചൈനക്ക് എതിര്‍ക്കേണ്ടതായി വരും. യുഎന്നില്‍ തുടര്‍ച്ചയായി പാക്ക് ഭീകരരെ പിന്തുണക്കേണ്ടി വരുന്നത് ചൈനയുടെ പ്രതിഛായയെ ബാധിക്കും. ഇത് ഇന്ത്യയുടെ പ്രചാരണങ്ങള്‍ക്ക് ശക്തിപകരും. 15 അംഗ രക്ഷാസമിതിയില്‍ ചൈന മാത്രമാണ് അസറിനെ പിന്തുണച്ചതെന്നതും ഇന്ത്യക്ക് അനുകൂലമാണ്.
അസറിനെ പിന്തുണച്ച ചൈനയുടെ നടപടി ഇരട്ടത്താപ്പാണെന്ന് ഇന്ത്യ ഉന്നയിച്ചു കഴിഞ്ഞു. ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്ന പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണ് ചൈനയുടെ നിലപാട്. ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ സാമ്പത്തിക ഉപരോധവും യാത്രാവിലക്കും വരും. ഇന്ത്യക്കെതിരായ നീക്കങ്ങള്‍ക്ക് പണം സമ്പാദിക്കാനും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും അസറിന് തടസ്സമാകും.
മോദിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര രംഗത്ത് ഇന്ത്യ ഉയരുന്നതിലും ഇതര രാജ്യങ്ങളുമായി ശക്തമായ ബന്ധം സ്ഥാപിക്കുന്നതിലും അസ്വസ്ഥരാണ് ചൈന. പാക്കിസ്ഥാനെതിരായ പ്രതിഷേധത്തിന്റെ ഫലമായി സാര്‍ക്ക് സമ്മേളനം ഒഴിവാക്കപ്പെട്ടതും ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനത്തില്‍ പാക്കിസ്ഥാന് ഒറ്റപ്പെട്ടതും ഇന്ത്യയുടെ കരുത്ത് തെളിയിച്ചു. അതിര്‍ത്തിയിലെ പ്രകോപനങ്ങള്‍ക്ക് അതേ നാണയത്തില്‍ ചൈനക്ക് തിരിച്ചടിയും ലഭിക്കുന്നുണ്ട്. ദീപാവലി കാലത്ത് പാക്ക് അനുകൂല നിലപാടിന് തിരിച്ചടിയായി ഇന്ത്യയില്‍ ജനങ്ങള്‍ ആഹ്വാനമില്ലാതെ തന്നെ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിച്ചത് മുന്നറിയിപ്പാണ്.
ചൈനയുടെ എതിര്‍പ്പ് വകവെക്കാതെ മംഗോളിയക്ക് ഇന്ത്യ സാമ്പത്തിക സഹായവും ടിബറ്റന്‍ നേതാവ് ദലൈലാമക്ക് അരുണാചല്‍ സന്ദര്‍ശനത്തിന് അനുമതിയും നല്കി. അടുത്തിടെ ഇന്ത്യക്കെതിരെ തുടര്‍ച്ചയായി ചൈന പുറപ്പെടുവിക്കുന്ന പ്രസ്താവനകള്‍ അസ്വസ്ഥതക്ക് തെളിവാണ്. പാക്കിസ്ഥാനിലൂടെ അറബിക്കടലിലേക്കുള്ള സാമ്പത്തിക ഇടനാഴിയാണ് ചൈനയുടെ ഭയം. പാക്ക് അധിനിവേശ കശ്മീരിലെയും ബലൂചിസ്ഥാനിലെയും ജനങ്ങള്‍ പദ്ധതിക്കെതിരായതിനാല് ഇത് ഇല്ലാതാക്കാന്‍ തന്നെ ഭാരതത്തിന് സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: