കൊച്ചി: ഇറ്റാലിയന്‍ കപ്പലില്‍നിന്നും വെടിയേറ്റ് മരിച്ച മത്സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ബന്ധുക്കള്‍ സായിപ്പിനെ കണ്ടപ്പോള്‍ കവാത്തു മറന്നുവോ എന്ന് കോടതി ചോദിച്ചു. വെടിവെപ്പ് കേസില്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പ് ഉണ്ടാക്കിയതായും അതിനാല്‍ കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്നുമുള്ള ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
കേസില്‍ കക്ഷി ചേര്‍ന്നതിനുശേഷം ഇപ്പോള്‍ പിന്മാറുന്നതിലൂടെ കോടതിയുടെ വിലപ്പെട്ട സമയമാണ് പാഴാക്കിയത്. ക്രിമിനല്‍ കേസുകളില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്കി. വെടിവെപ്പ് കേസില്‍ കക്ഷി ചേരേണ്ടതില്ലെന്ന് കോടതി തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍ ഹര്‍ജിക്കാര്‍ അത് ചെവിക്കൊണ്ടില്ല. കോടതിച്ചെലവ് ഹര്‍ജിക്കാരില്‍ നിന്ന് ഈടാക്കേണ്ടതാണെന്നും ജസ്റ്റിസ് പി.എസ്.ഗോപിനാഥന് അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
അതിനിടെ, മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന സെന്റ് ആന്റണീസ് ബോട്ടിന്റെ ഉടമ ഫ്രെഡ്ഡി നേരത്തെ നല്കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്ന കാര്യങ്ങളില്‍ നിന്ന് പിന്നാക്കം പോയി. വെടിവച്ചത് ഇറ്റാലിയന്‍ കപ്പലില്‍ നിന്നാണെന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഫ്രെഡ്ഡി പറഞ്ഞിരുന്നു. സംഭവം നടക്കുമ്പോള്‍ ബോട്ടിലെ എല്ലാവരും ഗാഢനിദ്രയിലായിരുന്നുവെന്നും വെടിശബ്ദം കേട്ടാണ് ഉണര്‍ന്നതെന്നും ബോധിപ്പിച്ചു. അതിനാല്‍ വെടിവച്ചത് ഇറ്റാലിയന്‍ കപ്പലില്‍ നിന്നാണെന്ന് ഉറപ്പില്ലെന്നും ഫ്രെഡ്ഡി പറഞ്ഞു.
ഇറ്റാലിയന്‍ സര്‍ക്കാരുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് പ്രകാരം ഫ്രെഡ്ഡിക്ക് 17 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും. ഇതേതുടര്‍ന്നാണ് നാവികര്‍ക്ക് മാപ്പു നല്‍കണമെന്ന് ഫ്രെഡ്ഡി കോടതിയില്‍ ആവശ്യപ്പെട്ടത്.
രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസുമായി ബന്ധപ്പെട്ട് കോടതിക്ക് പുറത്തുള്ള ഒത്തുതീര്‍പ്പിലെത്താന്‍ ബോട്ടുടമക്ക് ഹൈക്കോടതി അനുമതി നല്കി. ഇറ്റാലിയന്‍ കോണ്‍സുലേറ്റ് അധികൃതരുടെ സാന്നിദ്ധ്യത്തിലാണ് ഒത്തുതീര്‍പ്പ്.
നഷ്ടപരിഹാരം ലഭിക്കുന്നതോടെ ഇറ്റാലിയന്‍ കപ്പലായ എന്റിക്കലെക്സിക്ക് എതിരെയുള്ള എല്ലാ കേസുകളും ഫ്രെഡ്ഡി പിന്‍വലിക്കും. വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായി ഇറ്റാലിയന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഒത്തുതീര്‍പ്പിലെത്തിയിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: