കേരളത്തില്‍ പടര്‍ന്നു പന്തലിച്ച സഹകരണ പ്രസ്ഥാനം വിവാദക്കൊടുങ്കാറ്റിലാണ്. ആയിരക്കണക്കിന് സഹകരണ ബാങ്കുകള്‍ അനാവശ്യമായ പൊല്ലാപ്പിലും.
സഹകരണ വകുപ്പിന്റെ പരിപൂര്‍ണ്ണ നിയന്ത്രണത്തിലാണ് സഹകരണ സ്ഥാപനങ്ങളെങ്കിലും റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണമില്ല. അതിനാല്‍ പഴയ നോട്ടുകള്‍ സ്വീകരിക്കാനും മാറ്റി നല്‍കാനുമുളള അനുമതി ജില്ലാ സഹകരണ ബാങ്കുകള്‍ക്കും പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കും റിസര്‍വ്വ് ബാങ്ക് നിഷേധിച്ചിരുന്നു. രാജ്യമൊട്ടാകെയായിരുന്നു വിലക്കെങ്കിലും കേരളത്തിലെ ഭരണകക്ഷിയും പ്രതിപക്ഷവും കേന്ദ്ര സര്‍ക്കാരിനും റിസര്‍വ്വ് ബാങ്കിനുമെതിരെ പ്രതിഷേധത്തിലാണ്. ഭൂരിപക്ഷം ബാങ്കുകളും ഭരിക്കുന്ന മുന്നണികളുടെ സാമ്പത്തിക ഇടപാടുകളിലെ നിഗൂഢത വെളിച്ചത്തു വരുമെന്നു കണ്ടാണ് ഈ സമരം.
സഹകരണ സംഘങ്ങള്‍, ഇടതു വലത് പാര്‍ട്ടികള്‍ക്ക് അണികളെ കൂടെ നിര്‍ത്താനും പ്രത്യയ ശാസ്ത്രം വളര്‍ത്താനുമുളള ചട്ടുകമാണ്. സദുദ്ദേശ്യത്തോടെ ആരംഭിച്ച സംഘങ്ങളുടെ ലക്ഷ്യം അങ്ങനെ തെറ്റി. അവ ഭരിക്കുന്ന, ഡയറക്ടര്‍മാരായ പാര്‍ട്ടി നേതാക്കള്‍ക്കും സ്വന്തക്കാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും വായ്പകള്‍ അനുവദിച്ചും കളളപ്പണക്കാരുടേയും നേതാക്കളുടേയും അവിഹിത സമ്പാദ്യം ബിനാമിമാരെ വച്ച് നിക്ഷേപിച്ചും നിയമങ്ങളെ വെല്ലുവിളിച്ചു. ഇവയെ നിയന്ത്രിക്കാന്‍ മുന്‍പ് കേന്ദ്രമോ സംസ്ഥാന സര്‍ക്കാരോ ആര്‍ബിഐയോ ഒരു നടപടിയും എടുത്തില്ല.
സിപിഎമ്മിനെ പോലുളള രാഷ്ട്രീയ സംഘടനകള്‍ തങ്ങളുടെ അധീനതയിലുളള ബാങ്കുകളില്‍ വന്ന പണം ഉപയോഗിച്ച് തടിച്ചു വീര്‍ത്തു. തങ്ങളുടെ ബാങ്കുകളില്‍ പണം നിക്ഷേപിച്ച കളളപ്പണക്കാരുടെ ഇടനിലക്കാരായി നിന്ന് ഒരുവിഭാഗം നേതാക്കളും പാര്‍ട്ടിയും പണം വാരിക്കൂട്ടി. ഇവയെല്ലാം തങ്ങളുടെ നിയന്ത്രണത്തിലുളള സഹകരണ സംഘങ്ങളില്‍ നിക്ഷേപിച്ചു. ഇത്തരം കളികള്‍ക്ക് വിലക്ക് വരുമെന്നും കള്ളപ്പണം പുറത്തുവരുമെന്നുമുള്ള ഭയമാണ് കുപ്രചാരണത്തിന് കാരണം.
മുപ്പതിനായിരം കോടി കള്ളപ്പണം
മൂവായിരത്തോളം സഹ. സംഘങ്ങളിലായി സംസ്ഥാനത്ത് 1.27 ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ട്. പകുതിയിലധികവും ആദായ നികുതി പരിധിയില്‍ വരേണ്ടവയാണ്. എന്നാല്‍ നയാപ്പൈസ നികുതി നല്‍കാറില്ല. ഈ പണത്തിന് കണക്കില്ല, ് കള്ളപ്പണമാണ് എന്നര്‍ഥം.
ബാങ്കിംഗ് റഗുലേഷന് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന, 20 ശാഖകളുളള സംസ്ഥാന സഹകരണ ബാങ്കാണ് ഏറ്റവും വലുത്. നോട്ട് അസാധുവാക്കിയ ദിവസം മുതല്‍ക്കെ ഈ ബാങ്കുകള്‍ നോട്ട് മാറ്റി നല്‍കുന്നുണ്ട്. പഴയ നോട്ടുകളുടെ നിക്ഷേപം സ്വീകരിക്കുന്നുമുണ്ട്.
ഇതിനു പുറമേ 60 അര്‍ബന്‍ ബാങ്കുകളുണ്ട്. ഇവയ്ക്കെല്ലാം കൂടി മുന്നൂറോളം ശാഖകളും. ഇവയും ആര്‍ബിഐ നിയന്ത്രണത്തിലായതിനാല്‍, നോട്ട് മാറ്റുന്നുണ്ട്. പഴയനോട്ടുകളുടെ നിക്ഷേപം സ്വീകരിക്കുന്നുണ്ട്.
14 ജില്ലാ സഹകരണ ബാങ്കുകളുണ്ട്. ഇവയ്ക്കെല്ലാം കൂടി 796 ശാഖകളും. റിസര്‍വ്വ് ബാങ്കിന്റെ നിയമം അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ഇവയുടെ ഓഡിറ്റടക്കമുളള കാര്യങ്ങള്‍ സഹകരണ വകുപ്പാണ് നടത്തുന്നത്. അതിനാല്‍ നോട്ട് മാറ്റാനും പഴയ നോട്ടുകള്‍ നിക്ഷേപമായി സ്വീകരിക്കാനും ആര്‍ബിഐ ഇവയ്ക്ക് അനുമതി നല്‍കിയില്ല. ഇതാണ് ഇടത്-വലത് മുന്നണികളെ പ്രകോപിപ്പിച്ചത്. 65 കോടിയോളം നിക്ഷേപവും 35 ലക്ഷത്തോളം ഇടപാടുകാരും 35 കോടിയോളം വായ്പയും ഒരു ലക്ഷം കോടിയുടെ ബിസിനസ്സും നടത്തുന്ന ജില്ലാ ബാങ്കുകളിലെ മുപ്പതിനായിരം കോടിയിലധികം രൂപ അനധികൃതമാണെന്നാണ് കണക്ക്.
പ്രാഥമിക സഹകരണ സംഘങ്ങളിലാവട്ടെ കണക്കില്ലാത്ത കോടിക്കണക്കിന് രൂപയാണ് നിക്ഷേപിച്ചിട്ടുള്ളത്. ഇതിന് നയാപൈസ നികുതി നല്‍കുന്നില്ല. ഇത് പിടിക്കപ്പെടുമെന്ന ഘട്ടത്തിലാണ് മുന്നണികള്‍ സമരം തുടങ്ങിയത്.
ജില്ലാ ബാങ്കുകളില്‍ ഓഹരി പങ്കാളിത്തമുളള സംഘങ്ങളാണ് സംസ്ഥാനത്തെ 1600ല്‍ അധികം പ്രാഥമിക സംഘങ്ങളും സൊസൈറ്റികളും. രജിസ്ട്രാറുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഇവ വായ്പ നല്‍കുന്നതും നിക്ഷേപം സ്വീകരിക്കുന്നതും സ്വന്തം നിലയ്ക്കാണ്. ഒരു നിയന്ത്രണവും റിസര്‍വ് ബാങ്കിനില്ല. അതിനാല്‍ അസാധുവായ നോട്ടുകള്‍ മാറ്റി നല്‍കാനും പഴയവ സ്വീകരിക്കാനും ഒരൊറ്റ ബാങ്കിനും അനുമതിയില്ല.
രാഷ്ട്രീയ നേതൃത്വങ്ങള്‍ ഇംഗിതത്തിനനുസരിച്ച് അംഗങ്ങളെ ചേര്‍ക്കുകയും വായ്പ നല്‍കുകയും പാന്കാര്ഡുള്പ്പെടെ ഒരു രേഖയുമില്ലാതെ പരിധിയില്ലാതെ സാമ്പത്തിക ഇടപാടുകള്‍ നടത്തുകയും ചെയ്യുന്ന ഇവയ്ക്ക് അനുമതി നല്കിയാല് കളളപ്പണം വെളുപ്പിക്കുമെന്നുറപ്പാണ്. എല്ലാ സഹകരണ ബാങ്കുകളും ലൈസന്‍സ് എടുക്കണമെന്ന റിസര്‍വ് ബാങ്ക് പലതവണ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ കളളപ്പണക്കഥകളും മറ്റും പുറത്തു വരുമെന്ന് കണ്ട് നിര്‍ദ്ദേശം അവഗണിക്കുകയായിരുന്നു.
( നാളെ: അഴിമതിയുടെ കൂടാരങ്ങള്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: