തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നിരന്തരം നടന്നുവരുന്ന ആചാരലംഘനത്തിന് എക്സിക്യൂട്ടീവ് ഓഫീസറുടെ ഭാര്യയും. എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷ് നിരന്തരം തുടര്‍ന്നുവരുന്ന ആചാര ലംഘനം മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് കാരണമായതാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ഭാര്യയും ഇപ്പോള്‍ അതേപാത പിന്തുടരുകയാണ്. തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളുടെ ദര്‍ശനത്തിനായി നീക്കി വച്ചിട്ടുള്ള സമയത്ത് പൂര്‍വാചാര പ്രകാരം വിലക്കുള്ള സ്ഥലങ്ങളില്‍ കെ.എന്‍. സതീഷിന്റെ ഭാര്യ പ്രവേശിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഇത് ഭക്തജനങ്ങളുടെയും ക്ഷേത്രജീവനക്കാരുടെയും പ്രതിഷേധത്തിന് കാരണമായി.
രാജകുടുംബാംഗങ്ങള്‍ ക്ഷേത്രത്തില്‍ എത്തുമ്പോള്‍ ക്ഷേത്രത്തിന്റെ തെക്കു കിഴക്കു ഭാഗം, ചുറ്റമ്പലം, തിരുവാമ്പാടി, വടക്കേ മുറ്റം എന്നിവിടങ്ങളിലെ നിശ്ചിതസ്ഥാനങ്ങളില്‍ ക്ഷേത്രോദ്യോഗസ്ഥര്‍ നില്പുണ്ടാകും. അപ്പോള്‍ രാജകുടുംബാംഗങ്ങളും അവരെ അകമ്പടി സേവിക്കുന്ന അകത്തെ പ്രവൃത്തിക്കാരും ഒഴിച്ച് മറ്റാരും ഇവിടങ്ങളില്‍ പ്രവേശിക്കാന്‍ പാടില്ല. ശനിയാഴ്ച അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി തിരുവമ്പാടിയില്‍ തൊഴുത് വടക്കേമുറ്റത്ത് എത്തിയപ്പോള്‍ എക്സിക്യൂട്ടീവ് ഓഫീസറുടെ ഭാര്യയും വടക്കേമുറ്റത്ത് പോയി നിന്നു. യജമാനപത്നി ആയതിനാല്‍ അവരെ തടയാന്‍ വടക്കേനടയില്‍ ഡ്യൂട്ടി നോക്കിയിരുന്ന ദാസരോ ഗാര്‍ഡോ മുതിര്‍ന്നില്ല. ശേഷം അവര്‍ ശീവേലിപ്പുരയില്‍ കയറി. അവിട്ടംതിരുനാള്‍ ആദിത്യവര്‍മ തിരുവമ്പാടിയില്‍ എത്താറായപ്പോള്‍ അവരും തിരുവമ്പാടിയിലേക്കിറങ്ങി. അപ്പോള്‍ ശീവേലിപ്പുരയില്‍ ഡ്യൂട്ടി നോക്കിയിരുന്ന ഗാര്‍ഡ് അവരെ മുന്നോട്ടു പോകുന്നതില്‍ നിന്ന് വിലക്കുകയും ശീവേലിപ്പുരയിലേക്ക് തിരിച്ചു പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അവര്‍ അത് അനുസരിച്ചു.
എക്സിക്യൂട്ടീവ് ഓഫീസറുടെ ഭാര്യ ആചാരലംഘനം നടത്തിയതില്‍ ശ്രീപദ്മനാഭസ്വാമിക്ഷേത്ര ഭക്തജന സേവാസമിതി പ്രതിഷേധിച്ചു. രാജകുടുംബാംഗങ്ങളുടെ ക്ഷേത്ര ദര്‍ശനവുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ മാറ്റാന്‍ ശ്രമിച്ചതിന് കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 9 ന് എക്സിക്യൂട്ടീവ് ഓഫീസറെ സുപ്രീംകോടതി ശാസിച്ചിരുന്നു. എട്ടു മഹാരാജാക്കന്മാരുടെ തിരുനാളുകളില്‍ ശ്രീപദ്മനാഭന് ചാര്‍ത്തിവന്നിരുന്ന മുഴുക്കാപ്പ് കെ.എന്‍. സതീഷ് നിര്‍ത്തിയിരുന്നു. മുഴുക്കാപ്പ് പുനരാരംഭിക്കണമെന്ന് ക്ഷേത്രഭരണസമിതി ചെയര്‍പേഴ്സണ്‍ ഷെര്‍സി സതീഷിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് അദ്ദേഹം ചെവിക്കൊണ്ടില്ല.
തിരുവിതാംകൂര്‍ മഹാരാജാക്കന്മാരുടെ കുലദൈവമാണ് ശ്രീപദ്മനാഭസ്വാമി. അതുകൊണ്ടു തന്നെ ക്ഷേത്രത്തില്‍ രാജകുടുംബാംഗങ്ങള്‍ക്ക് സവിശേഷമായ പ്രാധാന്യമുണ്ട്. രാജകുടുംബത്തിലെ ആണ്‍വഴിത്തമ്പുരാക്കന്മാര്‍ക്ക് ഒരു വയസ്സ് തികയുമ്പോള്‍ അവരെ ഒറ്റക്കല്‍ മണ്ഡപത്തില്‍ അടിമകിടത്തി ശ്രീപദ്മനാഭദാസന്മാര് ആക്കുന്നു. രാജകുടുംബത്തിലെ പെണ്‍വഴിത്തമ്പുരാക്കന്മാരൊക്കെ ശ്രീപദ്മനാഭ സേവിനിമാരുമാണ്. ക്ഷേത്രത്തിലെ പള്ളിവേട്ടയ്ക്ക് ശ്രീപദ്മനാഭനെ പ്രതിനിധാനം ചെയ്തു വേട്ട നടത്തുന്നത് തിരുവിതാംകൂര്‍ മഹാരാജാവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: