കൊട്ടാരക്കര: പുതുവര്‍ഷതലേന്ന് കൊട്ടാരക്കരപട്ടണം കുരുക്കില്‍പ്പെട്ടത് മണിക്കൂറുകളോളം. രാവിലെ ആരംഭിച്ച ഗതാഗതകുരുക്ക് മണിക്കൂറുകളോളം ശമനമില്ലാതെ തുടര്‍ന്നു. പുതുവത്സാരാഘോഷക്കാരെ കുരുക്കാനും, അപകടം കുറക്കാനും വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ അര്‍ദ്ധരാത്രിവരെ കൂടുതല്‍ പോലീസിനെ വിന്യസിച്ചതോടെ സേയുടെ അഭാവം പ്രകടമായി.
പുലമണിലാണ് ഏറ്റവും കൂടുതല്‍ ഗതാഗതകുരുക്ക് അനുഭവപ്പെട്ടത്. ദൂര സ്ഥലങ്ങളിലേക്ക് വാഹനങ്ങളിലും കെഎസ്ആര്‍ടിസി ബസുകളിലും പോകാന്‍ എത്തിയവര്‍ കുരുക്കില്‍പ്പെട്ടു. ആംബുലന്‍സുകളും അത്യാവശ്യ വാഹനങ്ങളും എല്ലാം കുരുക്കില്‍പെട്ട് രക്ഷയില്ലാതെ വലഞ്ഞു.
അവലോകന സമിതി കൊട്ടിഘോഷിച്ച് കൂടി 12 ഇന കര്‍മ്മ പരിപാടികള്‍ അടിയന്തിരമായി നടപ്പാക്കാന്‍ തീരുമാനിച്ചെങ്കിലും രണ്ട് തീരുമാനങ്ങളില്‍ കൂടുതല്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞില്ല. വാഹനങ്ങള്‍ തിരക്കുള്ള സമയത്ത് വഴി തിരിച്ചുവിടാന്‍ സമാന്തര റോഡുപോലും സജ്ജീകരിക്കാന്‍ കഴിഞ്ഞില്ല.
എംഎല്‍എ പണമെല്ലാം പുലമണ്‍ തോട്ടില്‍ കുഴിച്ചിടുമ്പോള്‍ നഗരത്തിന്റെ അടിസ്ഥാന വികസനത്തിനായി ഒരു രൂപ പോലും വിനിയോഗിക്കുന്നില്ല. നഗരസഭയാകട്ടെ ഒന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ തയ്യാറെടുക്കുമ്പോഴും തങ്ങള്‍ നഗരസഭയായത് അറിഞ്ഞമട്ടില്ല. നഗരവികസനത്തിനായി കോടികണക്കിന് രൂപ ലഭിക്കുമെങ്കിലും നേടിയെടുക്കാന്‍ പദ്ധതിയൊ, പ്ലാനൊ ഇല്ലാതെ ഒതുങ്ങി കൂടുകയാണ്. ഇതിനിടയില്‍ വലയുന്നത് സാധാരണക്കാരാണ്.
കരുക്കഴിക്കാന്‍ കോളേജ് ജംഗ്ഷന് മുതല്‍ മെയിന്‍ പോസ്റ്റ് ഓഫിസ് വരെയുള്ള ‘ഭാഗത്ത് മുംബൈ മാതൃകയില്‍ വണ്‍സൈഡ് പാര്‍ക്കിംഗ് നടപ്പാക്കണമെന്ന അന്നത്തെ എസ്പി അജിതബീഗത്തിന്റെ നിര്‍ദ്ദേശം എല്ലാവരും വലിയ പ്രതീക്ഷയോടെയാണ് കണ്ടത്. അവലോകന സമിതിയില്‍ തീരുമാനമെടുത്തെങ്കിലും ആദ്യം അട്ടിമറിക്കപ്പെട്ടതും ഈ തീരുമാനമായിരുന്നു.കാരണം മാത്രം വ്യക്തമല്ല. സ്ഥിരം പാര്‍ക്കിംഗ് മൂലം വ്യാപാരികള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പരിഹരിക്കാനും ട്രാഫിക് തടസം ഒഴിവാക്കാനും ഇതിലൂടെ കഴിയുമായിരുന്നു.
മര്‍മ്മ പ്രധാനമായ 30 സ്ഥലങ്ങള്‍ സിസിടിവി ക്യാമറ സ്ഥാപിച്ച് ടൗണിനെ ക്യാമറ കണ്ണിനുള്ളിലാക്കണമെന്ന തീരുമാനവും ചുവപ്പ് നാടയിലാണ്. ആര്യാസ് മുതല്‍ ലോട്ടസ് വരെയുള്ള ഭാഗത്ത് പാര്‍ക്കിംഗ് പൂര്‍ണ്ണമായും നിരോധിക്കാനുള്ള തീരുമാനവും, ഓയൂര്‍ റോഡിലെ വണ്‍വേ കര്‍ശനമാക്കി പാര്‍ക്കിംഗ് നിരോധിക്കുമെന്ന തീരുമാനവും വെറുതെയായി. നടപ്പാതകള്‍ ഒഴിപ്പിച്ച് കാല്‍നടയാത്ര സുഗമമാക്കും, തിരക്കുള്ള സമയങ്ങളില്‍ ചരക്കിറക്കുന്നതും കയറ്റുന്നതും നിരോധിക്കും. ട്രാഫിക് നിയന്ത്രണത്തിന് വാര്ഡന്മാരെയും കൂടാതെ സന്നദ്ധപ്രവര്‍ത്തകരെയും നിയമിക്കും, ടാക്സി ആട്ടോ സ്റ്റാന്‍ഡുകള്‍ പുനക്രമീകരിക്കും. ബസ്വേ ഏര്‍പ്പെടുത്തും.തുടങ്ങിയ നല്ല തീരുമാനങ്ങള്‍ എല്ലാം അട്ടിമറിക്കപ്പെട്ടു. ആകെ നടപ്പിലാക്കിയത് ആട്ടോ ടാക്സി സ്റ്റാന്‍ഡുകളുടെ പുനക്രമീകരണം മാത്രമാണ്. പിന്നീട് അവലോകനസമിതി കൂടാനൊ പരിഷ്കാരങ്ങള്‍ മുന്നോട്ട് കൊണ്ട്പോകാനൊ നഗരസഭയൊ സ്ഥലം എംഎല്‍എയൊ,താല്പര്യം കാണിച്ചില്ല.
പോലീസ് കൂടുതല്‍ ആളുകളെ വിന്യസിച്ച് പരിഷ്കാരം മുന്നോട്ട് കൊണ്ടപോകാന്‍ ശ്രമിച്ചെങ്കിലും മറ്റുള്ളവരുടെ നിസഹകരണം മൂലം തടസപ്പെട്ടതാണ് ഇപ്പോഴത്തെ രൂക്ഷമായ ഗതാഗത കുരുക്കിന് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: