ന്യൂദല്‍ഹി: ഭവന വായ്പ ഉള്‍പ്പടെയുള്ളവയുടെ പലിശ നിരക്ക് ഗണ്യമായി കുറയ്ക്കാന്‍ ബാങ്ക് മേധാവികളുടെ യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം രണ്ട് ദിവസത്തിനകം ഉണ്ടാകും. ബാങ്ക് നിക്ഷേപത്തില്‍ പതിനഞ്ച് ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടായ സാഹചര്യത്തിലാണ് ഈ തീരുമാനം.
ബാങ്കുകളിലേക്ക് വന്ന വന്‍ സമ്പത്തിന്റെ ഗുണം സാധാരണക്കാര്‍ക്ക് എങ്ങനെ കൈമാറണമെന്ന് അവര്‍ തന്നെ തീരുമാനിക്കണമെന്ന് പ്രധാനമന്ത്രി ശനിയാഴ്ച വൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ നിര്‍ദേശിച്ചിരുന്നു. നിക്ഷേപത്തില്‍ പതിനഞ്ച് ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായെങ്കില്‍ വായ്പ നല്കുന്ന കാര്യത്തില്‍ അഞ്ച് ശതമാനം മാത്രമാണ് വളര്‍ച്ച. ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ വായ്പയിലുള്ള വളര്‍ച്ച ഒരു ശതമാനമാണ്. ഇതെല്ലാം കണക്കിലെടുത്താണ് ബാങ്ക് മേധാവികളുടെ യോഗം പലിശ നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചത്.
സാധാരണ കാല് ശതമാനവും അര ശതമാനവുമാണ് നിരക്ക് കുറയ്ക്കുന്നതെങ്കില്‍ ഇപ്പോള്‍ ഒരു ശതമനം വരെ കുറയ്ക്കാനാണ് ആലോചന. എസ്ബിഐയുടെ പലിശ നിരക്ക് ഇപ്പോള്‍ 8.90 ശതമാനമാണ്. ഒരു ശതമാനം കുറഞ്ഞാല്‍ ഇത് 7.90 ശതമാനം ആകും. പ്രധാനമന്ത്രി പ്രഖ്യാപിച്ച 12 ലക്ഷം വരെയുള്ള ഭവന വായ്പകള്‍ക്ക് മൂന്ന് മുതല്‍ നാല് ശതമനം വരെയുള്ള കിഴിവ് ഇതിന് പുറമേ ആയിരിക്കും.
പലിശ നിരക്ക് കുറയുമെന്ന സൂചന കേന്ദ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയും നല്‍കിയിട്ടുണ്ട്. നോട്ട് അസാധുവാക്കല്‍ വന്‍ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: