ആലപ്പുഴ: പട്ടണത്തെ ഗതാഗതക്കുരുക്കില്‍ നിന്നു രക്ഷിക്കാനെന്ന പേരില്‍ നടപ്പിലാക്കാനാകാത്തതും അശാസ്ത്രീയവുമായ പരിഷ്കാരങ്ങള്‍ അധികൃതര്‍ അടിച്ചേല്‍പ്പിക്കുന്നു. റോഡു വാഹനങ്ങള്‍ക്കും, നടപ്പാത കാല്‍നടക്കാര്‍ക്കും മാത്രം അനുവദിച്ചാല്‍ തന്നെ പ്രശ്നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരമാകും. വ്യക്തമായ പഠനത്തിന്റെയും ഗവേഷണത്തിന്റെയും വെളിച്ചത്തില്‍ വിദഗ്ധരായിരിക്കണം പോംവഴികള്‍ നിര്‍ദേശിക്കേണ്ടത്. എന്നാല്‍ ഇവിടെ ചില ഉദ്യോഗസ്ഥരും ഏതാനും ജനപ്രതിനിധികളും ചേര്‍ന്ന് ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കുകയാണ്.
സ്ഥായിയായ പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്താനും തടസ്സങ്ങള്‍ നീക്കം ചെയ്യാനും ശ്രമിക്കാതെ ഡ്രൈവര്‍മാര്‍ക്കു മേല്‍ കുതിരകയറാനും പിഴ പിരിക്കാനും മാത്രമേ പട്ടണത്തില്‍ ഇതുവരെ നടത്തിയിട്ടുള്ള ഗതാഗത പരിഷ്ക്കാരങ്ങള്‍ ഉതകിയിട്ടുള്ളു. പാലങ്ങളിലേക്കു കയറ്റിയും ജങ്ഷനുകളിലും ബസുകള്‍ നിര്‍ത്തി യാത്രക്കാരെ കയറ്റിയിറക്കുന്നതു വന്‍ തടസ്സത്തിനു കാരണമാകുന്നതിനാല്‍ അത് അനുവദിക്കരുതെന്നു ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. റോഡുകളിലേക്കു ഇറങ്ങി നില്ക്കുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്ന ആവശ്യം ബധിരകര്‍ണങ്ങളിലാണ് പതിക്കുന്നത്. റോഡിലെയും നടപ്പാതയിലേയും പാലങ്ങളിലേയും ജങ്ഷനുകളിലെയും കൈയേറ്റങ്ങളും ഏച്ചുകെട്ടലുകളും നീക്കം ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നില്ല.
കാഴ്ചതടസ്സവും നടന്നുപോകുന്നവര്‍ക്കു പരിക്കുണ്ടാക്കുന്നതുമായ ബോര്‍ഡുകളും കൊടിക്കാലുകളും എങ്ങുമുണ്ട്. റോഡില്‍ തുടര്‍ച്ചയായി കുഴികള്‍. കാനകള്‍ക്കു മുകളിലുള്ള സ്ലാബുകളിലെ വിടവുകള്‍, പാര്‍ക്കിംഗ് സ്ഥലങ്ങള്‍ വേര്‍തിരിക്കാത്തത്, റോഡിലേക്കു കയറ്റിയുള്ള ഓട്ടോറിക്ഷ, കാര്‍ സ്റ്റാന്‍ഡുകള്‍, രാത്രിയില്‍ വെളിച്ചമില്ലാത്തത്… നിസാരമായി പരിഹരിക്കാവുന്ന പ്രശ്നങ്ങള്‍ പെരുകുകയാണ്. തടസ്സങ്ങള്‍ മാറ്റുന്നതിനു പകരം അനാവശ്യ നിയന്ത്രണങ്ങളും നിരോധനങ്ങളും ഏര്‍പ്പെടുത്തി ജനങ്ങളെ വലയ്ക്കാനും പെറ്റികേസ് എണ്ണം കൂട്ടി പിഴപ്പിരിവ് വര്‍ധിപ്പിക്കാനും ഉള്ള ശ്രമം മാത്രമാണ് പോലീസും മോട്ടോര്‍ വാഹന വകുപ്പും നടത്തുന്നത്.
വണ്‍വേ, നോ റൈറ്റ് ടേണ്‍ നിരോധനം മൂലം വാഹനങ്ങള്‍ ചുറ്റിക്കറക്കി പട്ടണത്തിലെ എല്ലാ ജങ്ഷനുകളിലും വാഹനക്കുരുക്കുണ്ടാകുമെന്നും ഇന്ധനനഷ്ടവും പരിസരമലിനീകരവും വര്‍ദ്ധിക്കുമെന്നും ഉദാഹരണ സഹിതം നേരത്തേ പല പ്രാവശ്യം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അതൊന്നും ഒരിക്കലും പരിഗണിച്ചിട്ടില്ല.
റോഡിലെ തടസ്സങ്ങള്‍ നീക്കം ചെയ്യണമെന്നു ഇടയ്ക്കിടയക്ക് അധികൃതര്‍ വഴിപാടു പോലെ ഉത്തരവു പുറപ്പെടുവിക്കാറുണ്ടെങ്കിലും ഇതുവരെ അതു നടപ്പിലാക്കി കണ്ടിട്ടില്ല. കുണ്ടും കുഴിയും നിറഞ്ഞു സൂചനാ ബോര്‍ഡുകള്‍ പോലുമില്ലാത്ത റോഡുകളുടെ അരികിലുള്ള മരങ്ങളിലെല്ലാം ‘മോഡല്‍ റോഡ്’ എന്നെഴുതിയ ഫ്ളെക്സ് ബോര്‍ഡുകള്‍ ആണിയടിച്ചു ഉറപ്പിച്ചു സ്ഥലം വിടുന്നവരാണ് ഇടയ്ക്കിടയ്ക്ക് ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത് എന്നതാണ് കഷ്ടം. പുതിയ പരിഷ്ക്കാരങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് തത്തംപള്ളി റസിഡന്റ്സ് അസോസിയേഷന് (ടിആര്‍എ) ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: