ന്യൂദല്‍ഹി: സാധാരണക്കാര്‍ക്ക് ആശ്വാസമായി എസ്ബിഐയും യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയും പലിശ നിരക്കില്‍ വന്‍ കുറവ് പ്രഖ്യാപിച്ചു. അടിസ്ഥാന വായ്പാ പലിശ നിരക്കില്‍ 0.9 ശതമാനത്തിന്റെ കുറവാണ് എസ്ബിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ നിലവിലുള്ള 8.9 ശതമാനം പലിശ 8 ശതമാനമായി കുറഞ്ഞു.
കഴിഞ്ഞ ആറ് വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് എസ്ബിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ഭവന, വാഹന വായ്പകള്‍ക്ക് ഉള്‍പ്പടെയുള്ളവയ്ക്ക് പലിശ നിരക്ക് കുറയുമെന്നത് സാധാരണക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. 9.1 ശതമാനത്തിനാണ് എസ്ബിഐ ഭവന വായ്പകള്‍ നല്‍കുന്നത്. ഇത് 8.25 ശതമാനമായി കുറയും. സ്ത്രീകളുടെ ഭവന വായ്പ നിരക്ക് 8.20 ശതമാനമായും നിശ്ചയിച്ചിട്ടുണ്ട്.
30 ലക്ഷം രൂപ വരെയുള്ള ഭവന വായ്പയ്ക്ക് 27,185 രൂപയാണ് എസ്ബിഐയുടെ വായ്പയ്ക്ക് തിരിച്ചടവ് വരുന്നത്. ഇനി ഇത് 25,467 രൂപയായി കുറയും. അതായത് 1718 രൂപയുടെ കുറവ് ഒരു മാസം ഉണ്ടാകും. നോട്ട് അസാധുവാക്കലിന് ശേഷം ബാങ്കുകള്‍ അവരുടെ സമ്പത്ത് സാധാരണക്കാര്‍ക്കായി ഉപയോഗിക്കണമെന്ന നിര്‍ദേശം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് വായ്പാ പലിശ നിരക്കില്‍ വലിയൊരു കുറവ് എസ്ബിഐ വരുത്തിയിരിക്കുന്നത്.
യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയും വായ്പാ പലിശ നിരക്കില്‍ കുറവ് വരുത്തിയിട്ടുണ്ട്. 0.65 ശതമാനം മുതല്‍ 0.9 ശതമാനം വരെയാണ് കുറവ് വരുത്തിയിരിക്കുന്നത്. ഉടന്‍ തന്നെ മറ്റ് ബാങ്കുകളും ഇതുപോലത്തെ പ്രഖ്യാപനങ്ങള്‍ നടത്താനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: