ഇരിങ്ങാലക്കുട : ഷണ്മുഖം കനാലില്‍ കുളവാഴകളും മാലിന്യങ്ങളും നിറഞ്ഞ് നീരൊഴുക്കില്ലാതാക്കിയത് സമീപവാസികളെ ദുരിതത്തിലാക്കുന്നു. കുളവാഴകളുടെ അടിഭാഗം ചീഞ്ഞ് വെള്ളം കറുത്തനിറത്തിലായി. ദുര്‍ഗന്ധവും അസഹനീയം.
പടിയൂര്‍ പഞ്ചായത്തിലെ രണ്ട് കിലോമീറ്ററോളം വരുന്ന കനാലിന്റെ ഇരുവശത്തുമായി നൂറ്റമ്പതിലേറെ കുടുംബങ്ങളാണ് താമസിക്കുന്നത്. നീരൊഴുക്കില്ലാതായതോടെ മാലിന്യങ്ങളും അടിഞ്ഞുകൂടിയിരിക്കുകയാണ്. ഇതുമൂലം വെള്ളത്തില്‍ നിന്നും അസഹനീയമായ ദുര്‍ഗന്ധമാണ് ഉണ്ടാകുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇരുവശത്തുമുള്ളവര്‍ക്ക് കനാലിലെ വെള്ളം ആശ്വാസമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വെള്ളം ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്. മുന്‍ വര്‍ഷങ്ങളില്‍ പടിയൂര്‍ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളെ ഉപയോഗിച്ച് തോട് വ്യത്തിയാക്കിയിരുന്നു. എന്നാല്‍ ഇക്കുറി അതുണ്ടായിട്ടില്ല.
മാലിന്യ കൂമ്പാരമായ ഷണ്മുഖം കനാല്‍ എത്രയും പെട്ടന്ന് വ്യത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ നിന്നും പല ഹോട്ടലുകളില്‍നിന്നും വീടുകളില്‍ നിന്നും തളളുന്ന മാലിന്യങ്ങളാണ് ഷണ്മുഖം കനാലിലൂടെ എത്തുന്നത്.
ഒരു നാടിന്റെ കുടിവെള്ളത്തിനും കൃഷിയാവശ്യത്തിനും അത്താണിയായ പ്രസിദ്ധമായ ഷണ്മുഖം കനാല്‍ കുളവാഴകളും മാലിന്യങ്ങളും നീക്കം ചെയ്ത് ഉപയോഗയോഗ്യമാക്കണമെന്ന് ബി.ജെ.പി പടിയൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഷണ്മുഖം കനാലിന്റെ രണ്ടാംഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: