പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴും പരമ്പരാഗത തിരുവാഭരണപ്പാതയിലൂടെയുള്ള യാത്ര തീര്‍ത്ഥാടകര്‍ക്ക് ദുരിതമാകുന്നു.
തീര്‍ത്ഥാടന പാത പലയിടത്തും സഞ്ചാരയോഗ്യമല്ല. ഇടത്താവള സൗകര്യവും ഇതുവരേയും ആയിട്ടില്ല. മണ്ഡല കാലങ്ങളില്‍ പമ്പ വഴി സന്നിധാനത്തേക്ക് അയ്യപ്പന്മാര് അധികമായി പോയിരുന്നുവെങ്കില്‍ മകരവിളക്ക് കാലത്ത് പന്തളത്ത് എത്തിയ ശേഷം പരമ്പരാഗത തിരുവാഭരണപാതയിലൂടെയാണ് അന്യസംസ്ഥാന തീര്‍ത്ഥാടകരടക്കം ശബരിമലയിലേക്കെത്തുന്നത്. പന്തളത്തെത്തി ക്ഷേത്ര ദര്‍ശനവും തിരുവാഭരണ ദര്‍ശനവും കഴിഞ്ഞ് പ്രധാന ഇടത്താവളമായ ആറന്മുള, തിരുവാഭരണം ഒന്നാം ദിവസം തങ്ങുന്ന അയിരൂര്‍ പുതിയകാവ്, എരുമേലി വഴി കാല്‍നടയായി എത്തുന്നവര്‍ നിരവധിയാണ്.
കഴിഞ്ഞ മകരവിളക്ക് കാലത്ത് തിരുവാഭരണത്തോടൊപ്പം പന്തളത്തുനിന്നും കാല്‍നടയായി സഞ്ചരിച്ച ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് തിരുവാഭരണ പാത വിശുദ്ധപാതയായി പ്രഖ്യാപിക്കുമെന്നും തീര്‍ത്ഥാടകര്‍ക്ക് വേണ്ടത്ര സൗകര്യങ്ങള്‍ ഒരുക്കുമെന്നും അറിയിച്ചിരുന്നു.എന്നാല്‍ ഈവര്‍ഷവും തീര്‍ത്ഥാടകര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞിട്ടില്ല. ഗ്രാമപഞ്ചായത്തുകളുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തില്‍ പാത ശുചീകരിച്ചിരുന്നു.വഴിവിളക്കുകള്‍ തെളിക്കുകയും കുടിവെള്ള വിതരണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. മകരവിളക്കിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ സര്‍ക്കാരും ദേവസ്വം ബോര്‍ഡും അടിയന്തിരമായി ഇടപെടണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: