”ഭൂമി, വായു, മണ്ണ്, വെള്ളം എന്നിവ നമുക്ക് പൈതൃകമായി ലഭിച്ച സ്വത്തല്ല, മറിച്ച് അവ നാം അടുത്തതലമുറയില് നിന്നെടുത്ത വായ്പകളാണ്. കുറഞ്ഞപക്ഷം അവ നമുക്ക് ലഭിച്ചപോലെ പവിത്രമായി തിരിച്ചുനല്കേണ്ടതെങ്കിലുമുണ്ട്”- മഹാത്മാഗാന്ധി.
ഓരോ ഭാരതീയനും മനസ്സില്‍ സൂക്ഷിക്കേണ്ട ഒരു മന്ത്രം തന്നെയാണ് മഹാത്മാഗാന്ധി പ്രവചിച്ചത്. കാരണം ലോകത്തോടൊപ്പം ജലസമൃദ്ധമായ കേരളവും ജലദൗര്‍ലഭ്യത്തെ നേരിടുന്ന കാലഘട്ടമാണിത്. രാഷ്ട്രീയഭേദമന്യേ എല്ലാവരും ഇത് അംഗീകരിക്കുന്നുമുണ്ട്. പക്ഷേ നാളിതുവരെ കേരളത്തെ ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരും കമ്യൂണിസ്റ്റ് സര്‍ക്കാരും ഫലപ്രദമായതും പ്രായോഗികമായതുമായ ഒരു പദ്ധതിയും ജനകീയ പങ്കാളിത്തത്തോടെ ജലസംരക്ഷണത്തിനായി നടപ്പാലിക്കുകയോ, എന്തിന് ചിന്തിക്കുകപോലും ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് കേരളത്തിന്റെ സമസ്തമേഖലകളെയും, പ്രത്യേകിച്ച് കാര്‍ഷികമേഖലയെ അതിരൂക്ഷമായി വരള്‍ച്ച ബാധിക്കുവാന്‍ പോകുന്നുവെന്ന മുന്നറിയിപ്പില്‍ അവശ്യം വേണ്ട തയ്യാറെടുപ്പുകള്‍ ജനകീയ കൂട്ടായ്മയോടുകൂടി നടപ്പിലാക്കാന്‍ ബിജെപി സംസ്ഥാന സമിതി തീരുമാനമെടുത്തത്.
അപകടകരമായ ഒരു വസ്തുത കേരളത്തിലെ കിണറുകളിലെ ജലലഭ്യതാ ലെവല്‍ 71.48% വരെ താഴേക്ക് പോയി എന്നുള്ളതാണ്. ഈ ദൗര്‍ലഭ്യം ഏറ്റവും അപകടകരമായി ബാധിക്കുക തൃശൂര്‍, എറണാകുളം ജില്ലകളെയുമാണെന്ന് വസ്തുതകള്‍ നിരത്തി, കേരള കാര്‍ഷിക സര്‍വകലാശാല പറയുന്നു. കാലാവസ്ഥ വ്യതിയാനങ്ങളും കൃഷിസ്ഥലങ്ങളുടെ ദുരുപയോഗവും മഴവെള്ള സംഭരണത്തിന്റെ അപര്യാപ്തതയും ഈ ജലദൗര്‍ലഭ്യത്തിന് ആക്കം കൂട്ടുവാനാണ് സാധ്യത. ഇത്തരം റിപ്പോര്‍ട്ടുകളും മുന്നറിയിപ്പും ഉണ്ടായിട്ടും ഇവ അവഗണിച്ച് കേരള ജനതയെ കൊടുംവരള്‍ച്ചയുടെ ആത്മഹത്യാ മുനമ്പിലേക്ക് തള്ളിവിടാനുള്ള ഭരണ രാഷ്ട്രീയ അന്ധതയാണ് കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ പുലര്‍ത്തിയത്.
ജനങ്ങളോട് ഇരുമുന്നണികളും കാട്ടുന്ന ഈ മാപ്പില്ലാത്ത വഞ്ചനയ്ക്ക് പ്രായോഗിക കര്‍മപദ്ധതിയാണ് ബിജെപി വിഭാവനം ചെയ്തിരിക്കുന്നത്. രാജ്യം നേരിടുവാന്‍ പോകുന്നത് 100 വര്‍ഷത്തെ ഏറ്റവും കഠിനമായ വരള്‍ച്ചയായിരിക്കും ഈ വര്‍ഷത്തേതെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞിരിക്കുന്നു. അതിനെ നമ്മുടെ കഴിവിന്റെ പരിധിയില്‍ നിന്നുകൊണ്ട് നേരിടുകയും, ആഘാതത്തെ പരമാവധി കുറയ്ക്കുകയും ചെയ്യുക എന്നതാണ് ആദ്യ ലക്ഷ്യം. പടിപടിയായി ആദ്യം കിട്ടുന്ന വേനല്‍ മഴ തൊട്ട് പിന്നീട് ലഭിക്കുന്ന മറ്റ് മഴ കാലഘട്ടങ്ങളെ പ്രകൃതിക്ക് അനുയോജ്യമായി രീതിയില്‍ ഉപയോഗപ്പെടുത്തുകയും, അവ കേരളത്തിന്റെ സര്വതോന്മുഖമായ വളര്‍ച്ചയ്ക്ക് പ്രയോജനപ്പെടുത്തുകയുമാണ് ബിജെപിയുടെ ലക്ഷ്യം.
സംസ്ഥാന സര്‍ക്കാരിന്റെ കണക്കില്‍ തന്നെ 12 ദിവസത്തില്‍ ഒരിക്കല്‍ മാത്രം കുടിവെള്ളം ലഭിക്കുന്ന പഞ്ചായത്തുകള്‍ കേരളത്തിലുണ്ട്. പല ചെറിയ വെള്ളച്ചാട്ടങ്ങളും നീരുറവകളും നദികളും വറ്റി വരണ്ടുതുടങ്ങി. കേന്ദ്രസര്‍ക്കാരിന്റെ മറ്റൊരു പഠനത്തില്‍ കേരളം ഭൂഗര്‍ഭജല ദൗര്‍ലഭ്യത്തിന്റെ കണക്കില്‍ താഴെനിന്ന് മൂന്നാം സ്ഥാനത്താണ്. ഇവയെല്ലാം മലയാളികളെ പഠിപ്പിക്കുന്നത് എത്ര മഴ ലഭിക്കുന്ന സംസ്ഥാനമായാലും മഴവെള്ളം സംസ്കരിച്ച് സംഭരിച്ചില്ലെങ്കില്‍ കേരളം കുടിവെള്ളത്തിന്റെ കാര്യത്തിലും ഭാവിയില്‍ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുമെന്നാണ്.
ഈ അടിയന്തര സാഹചര്യം മുന്നില്‍ക്കണ്ടാണ് ബിജെപി കേരളത്തില്‍ ‘ജലസ്വരാജ്’ എന്ന ജലസ്വാതന്ത്ര്യ കര്‍മപരിപാടിക്ക് രൂപം നല്‍കിയിട്ടുള്ളത്. ദേശീയ ശരാശരിയേക്കാള്‍ രണ്ടര ഇരട്ടിയോളം മഴ ലഭിച്ചിട്ടും നമുക്ക് ജലലഭ്യത സുലഭമാക്കുവാന്‍ സാധിക്കുന്നില്ലെങ്കില്‍ അത് ഇവിടുത്തെ സര്‍ക്കാരിന്റെയും അതിനെ നയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെയും അറിവില്ലായ്മയും ദൂരക്കാഴ്ചയില്ലായ്മയുംകൊണ്ടാണ്. ഇവ മറികടക്കാനാണ് ജലസ്വരാജ് കര്‍മപദ്ധതിയിലൂടെ ബിജെപി ലക്ഷ്യമിടുന്നത്.
ലക്ഷ്യങ്ങള്‍
- ജനങ്ങളില്‍ ജലസാക്ഷരതാ സന്ദേശം എത്തിക്കുക.
- വരള്‍ച്ചയെ നേരിടുവാന്‍ ജല കൂട്ടായ്മകള്‍ക്ക് രൂപം നല്‍കുക.
- വരള്‍ച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിവിധതലങ്ങളില്‍ ഏറ്റെടുക്കുക.
- മഴവെള്ള സംഭരണം, കൃത്രിമ ഭൂജല പരിപോഷണം, നീര്‍ത്തട പദ്ധതികള്‍ എന്നിവ വ്യാപകമാക്കുക.
- ജലസ്രോതസ്സുകളുടെ പരിശുദ്ധി വീണ്ടെടുക്കുക. ജലസമൃദ്ധി സംരക്ഷിക്കുക.
- ജലജാഗ്രത സമിതികള്‍ രൂപംനല്കി പ്രവര്‍ത്തിക്കുക.
- ജല പഠനങ്ങള്‍, സര്‍വേകള്‍ എന്നിവ നടത്തുക.
- ഒരു ലക്ഷം ജല മിത്രങ്ങളെ പ്രവര്‍ത്തന സജ്ജരാക്കുക.
- 10 ലക്ഷം മഴക്കുഴി നിര്‍മാണം ഏറ്റെടുത്ത് നടത്തുക.
- 100 കുളങ്ങള്‍ 1000 പഞ്ചായത്തുകളില്‍ വൃത്തിയാക്കി സ്ഥിരസംരക്ഷണം നടത്തുക.
- മഴവെള്ളം കരുതാന്‍ തടയിണ നിര്‍മിക്കുക.
- 10 ലക്ഷം ഫലവൃക്ഷതൈ ഒരുക്കലും നടലും.
- ജനകീയ ജല കണ്‍വെന്‍ഷനുകളും ജല സാംസ്കാരികോത്സവവും നടത്തുക.
- സൗജന്യജല സംരക്ഷണ സാങ്കേതികവിദ്യ ലഭ്യമാക്കുക.
- മാര്‍ച്ച് 22 ലോക ജല ദിനം ജനകീയ പരിപാടികളോടുകൂടി, ജനപങ്കാളിത്തത്തോടെ ആഘോഷിക്കുകയും ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: