ആലപ്പുഴ: പക്ഷിപ്പനി ബാധിച്ച് ചത്തൊടുങ്ങിയ താറാവുകളുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാതെ സര്‍ക്കാര്‍ കബളിപ്പിക്കുന്നു. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത് താറാവുകള്‍ ചത്തൊടുങ്ങി രണ്ടര മാസം പിന്നിട്ടിട്ടും നഷ്ടപരിഹാരം നല്കുന്നതില് സംസ്ഥാന സര്‍ക്കാര്‍ വീഴ്ചവരുത്തിയത് താറാവു കര്‍ഷകരെ പ്രതിസന്ധിയാലാക്കി. ബഹുഭൂരിപക്ഷം കര്‍ഷകരും ആത്മഹത്യാ ഭീഷണിയിലാണ്.
കര്‍ഷകര്‍ നഷ്ടപരിഹാരം ലഭിക്കുന്നതിനായി നല്കിയ അപേക്ഷകളില്‍ തട്ടിപ്പുണ്ടെന്നും ഇതെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയ ഷേഷം മാത്രമെ തുക നല്‍കുകയുള്ളുവെന്നുമാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ അന്വേഷണം എത്രനാളുകള്‍ക്കുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് യാതൊരു പ്രഖ്യാപനവും ഇല്ല. നഷ്ടപരിഹാരം നല്‍കുന്നത് പരമാവധി നീട്ടിക്കൊണ്ടു പോകുകയെന്ന തന്ത്രമാണ് സര്‍ക്കാരിന്റേതെന്നാണ് ആക്ഷേപം.
ഒക്ടോബര്‍ പകുതിയോടെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ താറാവുകള്‍ക്ക് പക്ഷിപ്പനി രോഗം സ്ഥിരീകരിച്ചത്. മൃഗസംരക്ഷണവകുപ്പിന്റെയും സര്‍ക്കാരിന്റെയും നിര്‍ദ്ദേശമനുസരിച്ച് രോഗം ബാധിച്ച താറാവുകളെ കൊന്ന് സംസ്കരിക്കുകയും ചെയ്തു. ലക്ഷക്കണക്കിന് താറാവുകളെയാണ് ഈ രീതിയില്‍ ചുട്ടെരിച്ചത്. മൃഗസംരക്ഷണ മന്ത്രി കെ. രാജു ആഴ്ചകള്‍ക്ക് ശേഷമാണ് രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കര്‍കഷകരുടെ ദുരിതം മനസ്സിലാക്കാന്‍ തയ്യാറായത്. വിവിധ സ്ഥലങ്ങളിലെത്തിയ മന്ത്രിയോട് താറാവുകര്‍ഷകര്‍ പരാതികളും ഉന്നയിച്ചിരുന്നു. കര്ഷകന് നഷ്ടം വരുത്താത്ത രീതിയില്‍ നഷ്ടപരിഹാര തുക നല്‍കുമെന്നായിരുന്നു മന്ത്രി നല്കിയ ഉറപ്പ്.
എന്നാല്‍ എല്ലാം പാഴായി. മൂന്നു മാസം പ്രായമായ താറാവുകളെയാണ് പക്ഷിപ്പനിയുടെ പേരില്‍ കൊന്നൊടുക്കിയത്. ഒരു താറാവിന് ഏറ്റവും കുറഞ്ഞത് 200 രൂപയെങ്കിലും ചെലവായെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഭക്ഷണവും മരുന്നും കൂലിയും ഉള്‍പ്പടെയാണ് ഈ തുക കര്ഷകന് ചെലവാകുന്നത്. 2014ല്‍ പക്ഷിപ്പനി ബാധിച്ച് ചത്ത താറാവുകളുടെ ഉടമകള്‍ക്ക് വലിയ താറാവുകള്‍ക്ക് 200 ഉം ചെറിയ താറാവുകള്‍ക്ക് 100 രൂപയും നഷ്ടപരിഹാരം ലഭിച്ചിരുന്നു. ഇത് വേഗം ലഭിച്ചതായും കര്‍ഷകര്‍ പറയുന്നു.
എന്നാല്‍ ഇത്തവണ പക്ഷിപ്പനി ബാധിച്ച് താറാവുകള്‍ ചത്തതോടെ ഓരോ കര്‍ഷകനും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. പല കര്‍ഷകരും ബാങ്ക് വായ്പയെടുത്താണ് താറാവുകൃഷി നടത്തുന്നത്. പക്ഷിപ്പനി കാലയളവില്‍ പ്രസ്താവനകളുമായെത്തിയ രാഷ്ട്രീയ പാര്‍ട്ടികളോ, കര്‍ഷക സംഘടനകളോ ഇപ്പോള്‍ തിരിഞ്ഞുനോക്കുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: