ചങ്ങനാശ്ശേരി: എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനം സംബന്ധിച്ച നിലവിലുള്ള വ്യവസ്ഥകളില്‍ മാറ്റം വരുത്തരുതെന്ന് പെരുന്നയില്‍ നടന്ന അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനം അംഗീകരിച്ച പ്രമേയം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കേരള വിദ്യാഭ്യാസചട്ടത്തില്‍ വരുത്തിയ പുതിയ ഭേദഗതികള്‍ അശാസ്ത്രീയവും ന്യായരഹിതവുമാണ്. അത് പിന്‍വലിക്കണമെന്ന് എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്‍. വി. അയ്യപ്പന്‍പിള്ള അവതരിപ്പിച്ച പ്രമേയം അഭിപ്രായപ്പെടുന്നു.
എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റുകളും സംസ്ഥാന സര്‍ക്കാരും തമ്മില്‍ അരനൂറ്റാണ്ടിലേറെക്കാലമായി നിലനിന്നുപോരുന്ന ധാരണയ്ക്ക് വിരുദ്ധവും എയ്ഡഡ് വിദ്യാഭ്യാസമേഖലയുടെ പ്രവര്‍ത്തനത്തെ പാടെ തകര്‍ക്കുന്ന തരത്തിലുള്ളതുമാണ് ഭേദഗതികളെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. അധ്യാപക ബാങ്കില്‍ ഉള്‍പ്പെടുന്ന പ്രൊട്ടക്ടഡ് അദ്ധ്യാപകരെ സംരക്ഷിക്കാന്‍ എന്ന വ്യാജേന മാനേജ്മെന്റുകളുടെ നിയമനാധികാരം സ്ഥിരമായി കവര്‍ന്നെടുക്കാനുള്ള നീക്കമാണ് ഇതിന് പിന്നില്‍.
2006 മുതല്‍ അനധികൃതമായി ചില മാനേജുമെന്റുകള്‍ നിയമിച്ച് നിയമനാംഗീകാരം ലഭിക്കാതിരുന്നവര്‍ ഉള്‍പ്പെടുന്നതാണ് അധ്യാപക ബാങ്ക്.
ഇതിലുള്ളവരെ മാനേജ്മെന്റ് വേക്കന്സിയിലേക്ക് നിയമിക്കാനാണ് പുതിയ ഭേദഗതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത് അശാസ്ത്രീയവും ന്യായരഹിതവുമാണെന്ന് എന്‍എസ്എസ് വ്യക്തമാക്കി.
മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കണമെന്ന് ശുപാര്‍ശ ചെയ്യുന്ന റിട്ട. മേജര്‍ ജനറല്‍ എസ്. ആര്. സിന്‍ഹു അദ്ധ്യക്ഷനായ ദേശീയ കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് മറ്റൊരു പ്രമേയത്തിലൂടെ സമ്മേളനം ആവശ്യപ്പെട്ടു.
സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യയില്‍ ഇന്നോളം സാമൂഹ്യനീതി നിഷേധിക്കപ്പെട്ടവരും അവഗണിക്കപ്പെട്ടവരുമായ മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പ്രത്യാശയുടെ വെളിച്ചം പകരുന്നതാണ് കമ്മീഷന്റെ ശുപാര്‍ശകള്‍. ഈ വിഷയം ഏതെങ്കിലുമൊരു സംസ്ഥാനത്തെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല, ദേശീയ വിഷയമാണ്.
ഇക്കാര്യത്തില്‍ സത്വര നടപടികള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഡയറക്ടര്‍ ഗബാര്‍ഡ് അംഗം ഹരികുമാര്‍ കോയിക്കലാണ് പ്രമേയം അവതരിപ്പിച്ചത്.
ശബരിമല അയ്യപ്പക്ഷേത്രത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് നിലവിലുള്ള ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിന് സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകണമെന്ന ആവശ്യവും പ്രമേയത്തിലൂടെ ഉന്നയിക്കപ്പെട്ടു.
ആചാരാനുഷ്ഠാനങ്ങളില്‍ മാറ്റം വരുത്തിയാല്‍ ക്ഷേത്രചൈതന്യത്തിന് കോട്ടം തട്ടുമെന്നുള്ളത് ഭക്തരുടെ വിശ്വാസമാണ്. ആ വിശ്വാസത്തിനാണ് പ്രധാന്യം നല്‍കേണ്ടത്.
ശബരിമലയില്‍ മാത്രമല്ല, പല ക്ഷേത്രങ്ങളിലും അതത് ക്ഷേത്രത്തിലെ പ്രതിഷ്ഠാസങ്കല്പത്തിന് അനുസൃതമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങളിലും അവരുടേതായ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും നിലനിന്നുപോരുന്നു.
ഇതാണ് ആ ആരാധനാലയങ്ങളുടെ നിലനില്‍പ്പിന് ആധാരം. അതിനാല്‍ ശബരിമല അയ്യപ്പക്ഷേത്രത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് നിലവിലുള്ള ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ ഉണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. എന്‍എസ്എസ് ഡയറക്ടര്‍ ഗബാര്‍ഡ് അംഗം കലഞ്ഞൂര്‍ മധുവാണ് പ്രമേയം അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: