കുറവിലങ്ങാട്: ഉഴവൂര്‍ ഗ്രാമപഞ്ചായത്തില്‍ 1972 ല്‍ ഒഎല്‍എച്ച് പദ്ധതിയില്‍പ്പെടുത്തി ഭൂരഹിതര്‍ക്ക് നല്കിയ ഭൂമിയില്‍ അനധികൃത നിര്‍മ്മാണം നടത്താനുള്ള ശ്രമം പോലീസ് തടഞ്ഞു. 2012 ഡിസംബറില്‍ കുറവിലങ്ങാട് പോലീസിന്റെ ഒത്താശയോടെയാണ് പടിഞ്ഞാറെക്കവനാല് അമ്മിണി തങ്കപ്പന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകള്‍ പഞ്ചായത്ത് ഭൂമി കയ്യേറിയത്.
കയ്യേറ്റം തടയണമെന്ന് ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി പോലീസിന് രേഖാമൂലം പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. കുഴിപ്പില്‍ എം.എല്‍. മണിയുടെ നടപ്പുവഴിയും സംഘം അടച്ചത് വന്‍ വിവാദം ഉയര്‍ത്തി. റവന്യു-രജിസ്ട്രേഷന്-തദ്ദേശസ്വയംഭരണ വകുപ്പുകള്‍ നടത്തിയ അന്വേഷണത്തില്‍ അമ്മിണി തങ്കപ്പന് വ്യാജപ്രമാണങ്ങള്‍ ചമച്ച് ഭൂമി കൈവശപ്പെടുത്തിയിരുന്നതായി കണ്ടെത്തിയിരുന്നു. ഇതില്‍ സര്‍ക്കാര്‍ ഇതുവരെ നടപടി പൂര്‍ത്തീകരിക്കാത്തതിനെ തുടര്‍ന്ന് 2015, 2016 ലും തര്‍ക്ക ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നല്കി.
എന്നിട്ടും നിര്‍മ്മാണം നടത്താന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് 2016 ജനുവരിയില്‍ ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ടി. മേരി കുറവിലങ്ങാട് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടയില്‍ കൈയ്യേറ്റക്കാര്‍ ഭൂമി മറിച്ച് വിറ്റു. നിയമപരമായി പോക്ക് വരവ് നടത്തുവാന്‍ സാധിക്കാത്തതുകാരണം വാങ്ങിയ ഭൂമി തിരിച്ച് വാങ്ങി പ്രശ്നം പരിഹരിച്ചിരുന്നു. എന്നാല്‍ ചൊവ്വാഴ്ച വീണ്ടും ഇതേ ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനുള്ള ശ്രമമാണ് പോലീസ് തടഞ്ഞത്. പഞ്ചായത്ത് അധികൃതര്‍ നല്കിയ നിരോധന ഉത്തരവ് ലഭിച്ചിട്ടില്ല എന്നാണ് അമ്മിണി തങ്കപ്പന് പോലീസില്‍ അറിയിച്ചത്. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കുമെന്ന് കുറവിലങ്ങാട് പോലീസ് അറിയിച്ചു. പഞ്ചായത്ത് വക ഭൂമിയില്‍ യാതൊരുവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അനുവദിക്കുകയില്ലെന്ന് ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് അധികൃതരും അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: