ഇടുക്കി: പുതുവര്‍ഷത്തില്‍ സംസ്ഥാനത്തെ കാത്തിരിക്കുന്നത് വന്‍ വൈദ്യുതി, കുടിവെള്ള പ്രതിസന്ധി. അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലാത്ത വൈദ്യുതി ക്ഷാമത്തിലേക്കാണ് നാം നടന്നടുക്കുന്നത്. സംസ്ഥാനത്തെ ഡാമുകളില്‍ അവശേഷിക്കുന്നത് 1925.7 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാവശ്യമായ വെള്ളം മാത്രമാണ്. 2016ല്‍ ഇത് 2739.616 ആയിരുന്നു. 2015ല്‍ 3196.759. ഇതില്‍ നിന്ന് തന്നെ വ്യക്തമാണ് വരാന്‍ പോകുന്ന പ്രതിസന്ധി.
വരാനിരിക്കുന്നത് മണിക്കൂറുകള്‍ നീണ്ട ലോഡ്ഷെഡിങ്. വൈദ്യുതി പുറത്ത് നിന്ന് വാങ്ങിച്ച് പ്രതിസന്ധി ഒഴുവാക്കുമെന്ന് കൂടെ കൂടെ പറയുമ്പോഴും വേനല്ക്കാലമാകുന്നതോടെ ലഭിക്കുന്ന വൈദ്യുതിയുടെ അളവ് കുറയും വിലയും കൂടും. ഇത് കേരളത്തെ ഇരുട്ടിലും ആക്കും. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്- മെയ് മാസങ്ങളില്‍ 82 ദശലക്ഷത്തിന് മുകളിലായിരുന്നു ഉപഭോഗം, നിലവിലിത് 60-62ന് ഇടയ്ക്കാണ്.
കാലവര്‍ഷം 35 ശതമാനത്തിലധികം കുറഞ്ഞപ്പോള്‍ തുലാവര്‍ഷം പേരിന് പോലും ഇടുക്കിയിലെത്തിയില്ല. സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിയിലെ നിലവിലെ ഉല്‍പ്പാദനം കേരളത്തില്‍ മൊത്തം ഉല്‍പ്പാദിപ്പിക്കുന്നതിന്റെ 30 ശതമാനമാക്കി ചുരുക്കിയിരിക്കുകയാണ്. ഇതോടൊപ്പം മലങ്കര ഡാമിലെ ഉല്‍പ്പാദനം കുറച്ചത് നാല് ജില്ലകളിലൂടെ കടന്ന് പോകുന്ന മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായുള്ള കനാലുകളിലേക്കുള്ള വെള്ളം ഒഴുക്കിനേയും ബാധിച്ചു. സാധാരണ ഡിസംബര്‍ ആദ്യത്തോടെ തുറക്കുന്ന ഇടത്-വലത് കര കനാല്‍ ഇത്തവണ തുറക്കാന്‍ ആകുമോ എന്ന സംശയത്തിലാണ് കെഎസ്ഇബി. കുടിവെള്ളം പോലും ലഭിക്കാതെ പരക്കം പായുകയാണ് പരിസരവാസികളായ പതിനായിരങ്ങള്‍.
2.075 ദശലക്ഷം യൂണിറ്റ് ഉല്‍പ്പാദിപ്പിക്കാനാവശ്യമായ വെള്ളം മാത്രമാണ് ഉറവകളില്‍ നിന്നടക്കം ഒഴുകിയെത്തുന്നത്. മുന്‍വര്‍ഷങ്ങളിലെല്ലാം ഇത് 5 ന് മുകളിലായിരുന്നു. ഡാമുകളിലേയും നദികളിലേയും ജലനിരപ്പ് 2017 ജനുവരി ആരംഭിച്ചതോടെ ഭയാനകമായ രീതിയില്‍ താഴ്ന്ന് വരികയാണെന്ന് കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു. വിവിധ ജില്ലകളിലെ കൃഷികളേയും വെള്ളത്തിന്റെ ലഭ്യതക്കുറവ് സാരമായി ബാധിക്കുന്നുണ്ട്. തമിഴ്നാട്ടിലെ നാല് ജില്ലകളില്‍ മുല്ലപ്പെരിയാറിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. മുന്‍ വര്‍ഷം ഇതേസമയം 140 അടിയുണ്ടായിരുന്ന ജലനിരപ്പ് നിലവില്‍ 112 അടിയാണ്. കുടിവെള്ളം പോലും ലഭിക്കാതെ തമിഴ് ജനതയും വലയുകയാണ്.
ഏറ്റവും ചൂടേറിയ വര്‍ഷമായിരുന്നു 2016 എങ്കില്‍ 2017 അതിനെയും കടത്തിവെട്ടും എന്നത് വ്യക്തം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളം പോലും ലഭിക്കാതെ ആയിരങ്ങള്‍ നെട്ടോടമോടുന്നത് പതിവ് കാഴ്ചയാണ്. എന്നാല്‍ ഇക്കൊല്ലം അത് നിനച്ചിരിക്കാതെ ജനുവരിയിലേ ആരംഭിച്ചിരിക്കുകയാണ്. ആവശ്യക്കാരേറിയതോടെ വീടുകളിലേക്ക് ലോറികളിലടിക്കുന്ന വെള്ളത്തിനും വില കൂടി വരികയാണ്. ഡാമുകളിലെ ഉല്‍പ്പാദനം വരും നാളുകളില്‍ ചൂടേറുന്നതോടെ വര്‍ദ്ധിപ്പിക്കേണ്ടി വരും എന്നതും കെഎസ്ഇബിയ്ക്ക് വെല്ലുവിളിയാകുകയാണ്.
ഇടുക്കിയില്‍ 38% വെള്ളം മാത്രം
തൊടുപുഴ: ഇടുക്കിയില്‍ ഇനി അവശേഷിക്കുന്നത് 38.295 ശതമാനം വെള്ളം മാത്രം. അതായത് 2341 അടി. കഴിഞ്ഞവര്‍ഷം ഇതേ സമയം 58.295 ശതമാനം ആയിരുന്നു. 2364.48 അടി. 23 അടിയിലധികം വെള്ളത്തിന്റെ കുറവാണ് നിലവിലുള്ളത്. ഇന്നലെ പദ്ധതി പ്രദേശത്ത് മഴ ലഭിച്ചിട്ടില്ല.
ഉല്‍പ്പാദനം 1.88 ദശലക്ഷം യൂണിറ്റായി ചുരിക്കിയിരിക്കുകയാണ്. സംസ്ഥാനത്തെ മറ്റ് പ്രധാന ഡാമുകളായ പമ്പയില്‍ 51 ശതമാനമാണ് വെള്ളമുള്ളത്. ഷോളയാറില്‍ 81 ഉം, ഇടമലയാറില്‍ 57 ഉം, കുണ്ടള 62, മാട്ടുപെട്ടി 63 ഉം, കുറ്റ്യാടി 25 ഉം, തരിയോട് 72 ഉം, ആനയിറങ്കല്‍ 35 ഉം, പൊന്മുടി 25 ഉം, നേര്യമംഗലം 58 ഉം, ലോവര്‍ പെരിയാര്‍ 48 ഉം ശതമാനമാണ് ജലനിരപ്പ്. ശനിയാഴ്ച ആകെ ഇവിടെ നിന്നെല്ലാം ഉത്പാദനം 6.154 ദശലക്ഷം യൂണിറ്റാണ്. സംസ്ഥാനത്തെ ആകെ ഉത്പാദനം 6.6815 ആണെന്നിരിക്കെ ഉപഭോഗം ആകെ 62.7605 ദശലക്ഷം യൂണിറ്റാണ്. ഇതില്‍ 56.079 ദശലക്ഷം യൂണിറ്റും കേന്ദ്രവിഹിതവും പുറമെ നിന്ന് പണം നല്കി വാങ്ങിയതുമാണ്.
കേന്ദ്രവിഹിതം ഏകദേശം ഇതിന്റെ 40 ശതമാനത്തോളം വരും. ഡിസംബറിലെ മൊത്തം ഉപഭോഗം 1951.4264 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണെങ്കിലും കേരളത്തില്‍ ഉത്പാദിപ്പിച്ചത് 239.8111 ദശലക്ഷം യൂണിറ്റ് മാത്രമാണ്. ഇത്തരത്തില്‍ വൈദ്യുതി ഉപഭോഗം കുറച്ച് വരുന്ന മഴക്കാലം വരെയുള്ള 150ലധികം ദിവസങ്ങള്‍ തള്ളി നീക്കാനുള്ള ശ്രമത്തിലാണ് ബോര്‍ഡ് എന്നാണ് വിവരം. ഇതിന്റെ ഭാഗമായി ഇടുക്കിയിലേതടക്കം ഉത്പാദനം പരമാവധി താഴ്ത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: