വര്‍ക്കല: ആത്മജ്ഞാനത്തിന്റെ അത്ഭുതപ്രഭ ചൊരിഞ്ഞ് 84-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് കൊടിയിറങ്ങി. ലക്ഷക്കണക്കിന് ഭക്തരാണ് മൂന്നു ദിവസങ്ങളിലായി ശിവഗിരിയിലെത്തിയത്. വിശ്വമാനവികതയുടെ മാതൃകാസ്ഥാനത്തെ ജ്ഞാനതീര്‍ത്ഥത്തില്‍ മനനം ചെയ്താണ് തീര്‍ത്ഥാടകര്‍ മടങ്ങിയത്.
ഇക്കൊല്ലത്തെ തീര്‍ഥാടനം ഗുരുദേവന്റെ വിശ്വപ്രസിദ്ധമായ നമുക്ക് ജാതിയില്ല വിളംബരത്തിന്റെയും വേദാന്ത വിചാര സംഗ്രഹമായ ദര്ശനമാലയുടെയും ഋഷിയുടെ സ്വരൂപത്തെ പ്രകാശിപ്പിക്കുന്ന നിര്‍വൃതി പഞ്ചകത്തിന്റെയും ഗുരുദേവ ശിഷ്യനായ മഹാകവി കുമാരനാശാന്റെ ഗുരുസ്തവത്തിന്റെയും ശതാബ്ദിയുടെ നിറവിലാണ് ആഘോഷിച്ചത്. തീര്‍ത്ഥാടന ലക്ഷ്യങ്ങളില്‍ രണ്ടാമത്തേതായ ശുചിത്വം എന്ന സന്ദേശം നെഞ്ചോട് ചേര്‍ത്തു വച്ച് ഭാരത സര്‍ക്കാരിന്റെ സ്വച്ഛ് ഭാരതം എന്ന സന്ദേശം ജീവിത ഭാഗമാക്കുവാന്‍ പ്ലാസ്റ്റിക് മാലിന്യ വിമുക്ത തീര്‍ഥാടനമായാണ് ഭക്തജനങ്ങള്‍ ഇക്കൊല്ലത്തെ തീര്‍ഥാടനത്തെ കൊണ്ടാടിയത്. ശുചിത്വം ശുചിത്വം സര്‍വ്വത്ര എന്ന മുദ്രാവാക്യം കൂടി ശ്രീനാരായണ മന്ത്രത്തോടൊപ്പം ഉരുവിട്ട് ഗുരുദേവന്റെ തീര്‍ഥാടന മഹാസങ്കല്‍പ്പം ഓരോ ഗുരുഭക്തരും ജീവിത വ്രതമാക്കുകയായിരുന്നു.
മൂന്നുദിവസങ്ങളിലായി നടന്ന സമ്മേളനങ്ങളില്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്. ഒ.രാജഗോപാല്‍ എംഎല്‍എ, കേന്ദ്ര മന്ത്രിമാരായ ഡോ. ധര്‍മ്മേന്ദ്ര പ്രധാന്, ഡോ. മഹേഷ് ശര്‍മ്മ, ചിന്മയ മിഷന് മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി, അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, ബിജെപി സംസ്ഥാന പ്രസിഡന്റ്് കുമ്മനം രാജശേഖരന്, ദേശീയഎക്സിക്യുട്ടിവ് അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, മന്ത്രിമാരായ കെ.റ്റി. ജലീല്‍, കടന്നപ്പള്ളി രാമചന്ദ്രന്, വിഎസ്. സുനില്‍കുമാര്‍,എ.കെ. ബാലന്, കടകംപള്ളി സുരേന്ദ്രന്, എ.കെ. രാജു, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം സി. ദത്തന്, കോടിയേരി ബാലകൃഷ്ണന് തുടങ്ങിയവരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരുന്നു ശാസ്ത്ര സാങ്കേതിക സമ്മേളനത്തിന്റെ ഉദ്ഘാടകനെങ്കിലും സമ്മേളനം ആരംഭിക്കുന്നതിന് മുന്‍പ് മഹാസമാധിയില്‍ വന്നു പ്രാര്‍ഥിച്ച ശേഷം മടങ്ങുകയായിരുന്നു.
ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റിന്റെ പുതിയ സാരഥികളായ സ്വാമി വിശുദ്ധാനന്ദ, ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദപുരി, ഖജാന്‍ജി സ്വാമി ശാരദാനന്ദ, തീര്‍ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ എന്നിവരുടെ നേതൃത്വത്തിലുള്ള സന്യാസി സംഘത്തിന്റെ കൂട്ടായ പരിശ്രമം ഓരോ പരിപാടിയിലും പ്രതിഫലിച്ചിരുന്നു. 31ന് നടന്ന തീര്‍ത്ഥാടന ഘോഷയാത്ര കൂടാതെ ഇന്നലെ മറ്റൊരു പ്രധാന ചടങ്ങിന് കൂടി ശിവഗിരി മഠം സാക്ഷിയായി. മഹാസമാധി മന്ദിരത്തില്‍ 48-ാമത് ഗുരുദേവ പ്രതിമാ പ്രതിഷ്ഠാ വാര്‍ഷികവും ആഘോഷിച്ചു.
ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ശ്രീനാരായണ ദര്‍ശനങ്ങളില്‍ അധിഷ്ഠിതമായ ഒരു ജീവിതശൈലി രൂപപ്പെടുത്താന്‍ ഉപകരിക്കുന്നതാണ് ശിവഗിരി തീര്‍ത്ഥാടനം. ഭാരതീയ ദര്‍ശനത്തിന്റെ പൊരുളറിഞ്ഞ് ശിവഗിരിയില്‍ നിന്ന് മടങ്ങുമ്പോള്‍ ഇനി അടുത്ത വര്‍ഷത്തെ തീര്‍ത്ഥാടനത്തിനായുള്ള കാത്തിരിപ്പിലാണ് ഗുരുദേവഭക്തര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: