ലക്നൗ: സമാജ്വാദി പാർട്ടിയിലെ പൊട്ടിത്തെറി രൂക്ഷമാകുന്നു. പാര്‍ട്ടി ആസ്ഥാനം പിടിച്ചെടുത്ത അഖിലേഷ് യാദവിനും കൂട്ടര്‍ക്കുമെതിരെ മുലായംസിംഗ് യാദവ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചേക്കുമെന്നാണ് അറിയുന്നത്. പാര്‍ട്ടിയുടെ ഔദ്യോഗികവിഭാഗം തങ്ങളാണെന്ന കാരണം നിരത്തിയാകും മുലായം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നത്.
അതേമസയം, അഖിലേഷ് യാദവും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നു സൂചനയുണ്ട്. പാര്‍ട്ടിയുടെ ചുമതല ഏറ്റെടുത്തതായി അറിയിക്കാനും പാർട്ടി ചിഹ്നം അനുവദിക്കണമെന്നും ആവശ്യമുന്നയിക്കാനുമാകും അഖിലേഷും തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുന്നതെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസമാണ് എസ്.പിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. അഖിലേഷ് പക്ഷത്തെ പ്രമുഖനും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ രാംഗോപാല്‍ യാദവ് ലക്നൗവിൽ വിളിച്ചുചേര്‍ത്ത ദേശീയ കണ്‍വെന്‍ഷനില്‍ മുലായം സിംഗിനെ മാറ്റി മകന് അഖിലേഷ് യാദവിനെ ദേശീയ അധ്യക്ഷനായി പ്രഖ്യാപിക്കുകയായിരുന്നു.
ശിവ്പാല്‍ യാദവിനെ സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കുകയും മുലായം ക്യാമ്പിലെ ശക്തനായ അമര്‍ സിങ്ങിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയും ചെയ്ത അഖിലേഷ്-രാംഗോപാല്‍ സഖ്യം മുലായത്തിന് ശക്തമായ താക്കീതും നല്കി.
എന്നാല്‍, ഈ തീരുമാനം തള്ളിക്കളഞ്ഞ മുലായം രാംഗോപാല്‍ യാദവിനെ ആറുവര്‍ഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കി. ദേശീയ വൈസ് പ്രസിഡന്റ് കിരണ്‍മോയ് നന്ദ, മുതിര്‍ന്ന നേതാവ് നരേഷ് അഗര്‍വാള്‍ എന്നിവരെയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി പ്രഖ്യാപിച്ചു. ‘ഭരണഘടനവിരുദ്ധ’ കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിനാണ് നടപടിയെന്ന് മുലായം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: