കോഴിക്കോട്: കണ്‍സ്യൂമര്‍ ഫെഡ് 2016 ഇതുവരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ 34.6 കോടി ലാഭം നേടിയതായി ചെയര്മാന് എം. മെഹബൂബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സഞ്ചിതനഷ്ടം 419 കോടിയാണ്. പ്രാഥമിക സഹകരണസംഘങ്ങള്‍ക്ക് കൊടുത്തു തീര്‍ക്കാനുണ്ടായിരുന്ന നിക്ഷേപങ്ങളുടെ പലിശയിനത്തില്‍ 12.39 കോടി അടച്ചുതീര്‍ത്തു. സംസ്ഥാന സഹകരണ ബാങ്കില്‍ നിന്നെടുത്ത 215 കോടിയുടെ വായ്പയും അടച്ചു. അതേസമയം, സാധനങ്ങള്‍ വാങ്ങിയ വകയില്‍ കണ്‍സ്യൂമര്‍ ഫെഡ് സപ്ലയര്‍മാര്‍ക്ക് 214 കോടി രൂപ കൊടുക്കാനുണ്ട്. ഇത് സംബന്ധിച്ച് ഓഡിറ്റ് നടന്നുവരികയാണ്. അതിനുശേഷം തുക നല്‍കുമെന്നും മെഹബൂബ് പറഞ്ഞു. 2013നുശേഷം കണ്‍സ്യൂമര്‍ ഫെഡില്‍ ഓഡിറ്റ് നടന്നിട്ടില്ല. സര്‍ക്കാറില്‍ നിന്ന് സബ്സിഡിയിനത്തില്‍ 320 കോടി കിട്ടാനുണ്ട്.
സംസ്ഥാനത്തെ 1500 നീതിസ്റ്റോറുകളില്‍ സാധനങ്ങള്‍ എത്തിക്കും. 1611 പ്രാഥമിക സഹകരണ ബാങ്കുകളുമായി സഹകരിച്ചായിരിക്കും ഇത്. ലാഭകരമല്ലാത്തതുകൊണ്ടാണ് നന്മ സ്റ്റോറുകള്‍ നിര്‍ത്തലാക്കിയതെന്ന് മെഹബൂബ് പറഞ്ഞു. നന്മ സ്റ്റോറുകള്‍ നടത്തുന്നതിന്റെ ഭാഗമായി താല്‍ക്കാലിക നിയമനം നടത്തിയതുമായി ബന്ധപ്പെട്ട് 2266 പേരില്‍ നിന്ന് 10,000 രൂപവീതം സെക്യൂരിറ്റി ഡിപ്പോസിറ്റ് വാങ്ങിയിരുന്നു. 880 പേര്‍ക്ക് പണം തിരിച്ചുകൊടുത്തു. കണ്‍സ്യൂമര്‍ ഫെഡിലേക്ക് സാധനങ്ങള്‍ സപ്ലൈ ചെയ്യുന്ന സ്ഥാപനങ്ങളില്‍ ഒന്നിനെയും ബ്ലാക്ക്ലിസ്റ്റില് പെടുത്തിയിട്ടില്ലെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ മാനേജിങ് ഡയറക്ടര്‍ ഡോ. എം. രാമനുണ്ണി, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം കെ.വി കൃഷ്ണന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: