ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് മതേതര പ്രക്രിയയാണെന്നും മതത്തിന്റെ പേരില്‍ വോട്ട് പിടിക്കരുതെന്നും സുപ്രീംകോടതി ഉത്തരവിട്ടു. മതത്തിന്റെയും വംശത്തിന്റെയും ജാതിയുടേയും ഭാഷയുടേയും പേരില്‍ വോട്ട് പിടിക്കുന്നത് നിയമവിരുദ്ധമാണ്.
ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂര്‍ അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് മതേതരമായി തന്നെ നടത്തി ഭരണഘടനയുടെ മതേതര മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കേണ്ടതുണ്ട്. മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധം വ്യക്തിപരമാണ്.ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണകൂടം പിന്തുണ നല്‍കരുത്.
തെരഞ്ഞെടുക്കപ്പെട്ടയാളുടെ പ്രവര്‍ത്തനം മതേതരമാകണം. തെരഞ്ഞെടുപ്പില്‍ മതത്തിന് യാതൊരു പങ്കുമില്ല. അത് മതേതര പ്രവര്‍ത്തനമാണ്. മതത്തെ ഭരണകൂടവുമായി കൂട്ടിക്കലര്‍ത്തരുത്. കോടതി പറഞ്ഞു. നേതാക്കള്‍ ഒരു പ്രത്യേക മതത്തിലോ ജാതിയിലോ പെട്ട സ്ഥാനാര്‍ഥിക്കു വേണ്ടി വേട്ട് തേടരുത്.അത് നിയമവിരുദ്ധമാണ്. കോടതി വ്യക്തമാക്കി. സ്ഥാനാര്‍ഥികളുടെയോ എതിരാളികളുടെയോ വോട്ടര്‍മാരുടെയോ മതം, ജാതി, വംശം, ഭാഷ തുടങ്ങിയവ വിഷയമാക്കി അവരെ താഴ്ത്തിക്കെട്ടി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാവില്ല. ഇത് അഴിമതിയും ഭരണഘടനാ ലംഘനവുമാണ്. ജനപ്രാതിനിധ്യ നിയമത്തിന്റെ 123ാം വകുപ്പു പ്രകാരവും ഇത് കുറ്റകരമാണ്. ഇത്തരം കേസുകളില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കാനും ക്രിമിനല്‍ കേസ് എടുക്കാനും കഴിയും. കോടതി ചൂണ്ടിക്കാട്ടി.
ചീഫ് ജസ്റ്റിസ് താക്കൂര്‍, എസ്എ ബോബ്ഡെ, എല്‍എന്‍ റാവു, എംബി ലോക്കൂര്‍ എന്നിവരാണ് ഈ നിലപാട സ്വീകരിച്ചത്. ജസ്റ്റിസുമാരായ യുയു ലളിത്, എകെഗോയല്, ഡിവൈ ചന്ദ്രചൂഡ് എന്നിവര്‍ വിയോജിപ്പ് പ്രകടിപ്പിച്ചു.ഇത്തരം വിധി ജനാധിപത്യത്തെ വെറും സങ്കല്പ്പമാക്കിമാറ്റുമെന്ന് വിയോജിപ്പ് പ്രകടിപ്പിച്ചവര്‍ പറഞ്ഞു. ഈ തീരുമാനം നിയമത്തെ കോടതി മാറ്റിയെഴുതുന്നതിനു തുല്യമാണ്. ഒരു ഭരണകൂടവും പൂര്‍ണ്ണമല്ല. വോട്ടര്‍മാര്‍ക്ക് ആശങ്കയുണ്ടാക്കുന്ന വിഷയം ചര്‍ച്ച ചെയ്യുന്നത്നിയമം തടയുന്നില്ല. അവര്‍ വ്യക്തമാക്കി.
ഹിന്ദുധര്‍മ്മം മതമല്ലെന്നും ജീവിത രീതിയാണെന്നും 20 വര്‍ഷം മുന്‍പ് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ അന്ന് നിരവധി ഹര്‍ജികളാണ് ലഭിച്ചിരുന്നത്. ഈ ഹര്‍ജികളില്‍ വിധി പറയുകയായിരുന്നു കോടതി. മതത്തിന്റെ പേരില്‍ വോട്ട് തേടുന്നത് ജനപ്രാതിനിധ്യ നിയമപ്രകാരം അഴിമതിയാണെന്നും അങ്ങനെ ചെയ്യുന്ന സ്ഥാനാര്‍ഥിയെ അയോഗ്യനാക്കണമെന്നുമായിരുന്നു ഹര്‍ജികളിലെ പ്രധാനവാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: