തിരുവനന്തപുരം: തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാര്‍ നിസഹകരണ സമരത്തില്‍. ആശുപത്രി സൂപ്രണ്ട് അടക്കമുള്ളവര്‍ രാജിവച്ചു. സര്‍ക്കാര്‍ നടപ്പാക്കിയ പുതിയ ചികിത്സാ മാനദണ്ഡങ്ങള്‍ക്ക് എതിരെയാണ് പ്രതിഷേധം.
കാലങ്ങളായി തുടര്‍ന്നുവന്ന പരിശോധനാ രീതിയിലാണ് ഉത്തരവിലൂടെ സര്‍ക്കാര്‍ മാറ്റം വരുത്തിയത്. ചിലര്‍ക്ക് മുന്‍ഗണന കിട്ടത്തക്ക രീതിയില്‍ പരിശോധനാ രീതിയില്‍ മാറ്റങ്ങളുണ്ടാക്കി, പെട്ടെന്നുള്ള മാറ്റം വരുത്തുന്നതിന് മുമ്പ് ചര്‍ച്ചകളോ കൂടിയാലോചനകളോ നടന്നിട്ടില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായി ആശുപത്രി സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, റേഡിയേഷന് ഓങ്കോളജി വകുപ്പ് മേധാവി എന്നിവര്‍ സ്ഥാനങ്ങള്‍ രാജിവച്ചു. ഇത് ഭരണപ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്.
എന്നാല്‍ പ്രതിഷേധം രോഗീപരിചരണത്തെ ബാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് നല്കുന്നു. ഏത് തരം അര്‍ബുദത്തിനും ചികിത്സ നിശ്ചയിക്കുന്നതിന് മാനദണ്ഡമുണ്ടെന്നും അത്തരമൊരു സംവിധാനം ആര്‍സിസിയില്‍ ഉണ്ടാക്കുക മാത്രമാണ് ചെയ്തതെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി അറിയിച്ചു. മെഡിക്കല്‍ ഓങ്കോളജികള്‍ അല്ലാത്തവര്‍ക്ക് കീമോ തെറാപ്പി ചികിത്സ നടത്താനാവില്ലെന്നും സെക്രട്ടറി വ്യക്തമാക്കി. പ്രതിഷേധം കടുപ്പിച്ചാല്‍ കീമോതെറാപ്പി അടക്കമുള്ള ചികിത്സാ വിഭാഗങ്ങളെ ഇത് ബാധിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: