ആലപ്പുഴ: ജനറല്‍ ആശുപത്രിയില്‍ ശ്വാസകോശ ക്ഷയരോഗവാര്‍ഡ്, ഡയാലിസിസ് വാര്‍ഡാക്കി മാറ്റാന്‍ നീക്കംതുടങ്ങി. വര്‍ഷങ്ങളായി ക്ഷയരോഗികള്ക്കായി പ്രവര്‍ത്തിക്കുന്ന ഒന്നാം വാര്‍ഡാണ് ഡയാലിസിസ് വാര്‍ഡാക്കി മാറ്റുന്നത്.
നാനൂറോളം ബെഡ്ഡുകളുള്ള ജനറല്‍ ആശുപത്രിയില്‍ ശ്വാസകോശ ക്ഷയരോഗികള്‍ക്കുള്ള പത്തിലേറെ കിടക്കകളുള്ള വാര്‍ഡ് മുമ്പ് അറ്റകുറ്റപ്പണികള്‍ക്കായി അടഞ്ഞ വാര്‍ഡിലേക്ക് മാറ്റിയപ്പോള്‍ ലോകാരോഗ്യ സംഘടടനാ പ്രതിനിധിയുടെ നിര്‍ദ്ദേശാനുസരണം ഒന്നാം വാര്‍ഡില്‍ത്തന്നെ പ്രവര്‍ത്തനം ആരംഭിച്ചിട്ട് രണ്ടുമാസമേ ആയിട്ടുള്ളൂ.
ക്ഷയരോഗികള്‍ക്ക് വെളിച്ചവും വായുസഞ്ചാരവുമുള്ള വാര്‍ഡുതന്നെ വേണമെന്ന നിബന്ധന നിലവിലുള്ളപ്പോഴാണ് അവരെ അടഞ്ഞ വാര്‍ഡിലേക്ക് വീണ്ടും മാറ്റാന്‍ ശ്രമിക്കുന്നത്. അത്തരം അടഞ്ഞ വാര്‍ഡില്‍ അത്യധികം മാരകമായ എംഡിആര്‍ ടിബി പോലുള്ള രോഗികളെ പ്രവേശിപ്പിച്ചാല്‍ മറ്റു രോഗികളിലേക്കും ഡോക്ടര്‍മാര്‍ ഉള്‍പ്പെടുള്ള ജീവനക്കാരിലേക്കും വേഗം പകരുമെന്നുള്ളതാണ് ഇതിന്റെ പരിണതഫലം. നേരത്തെ മെഡിക്കല്‍ കോളേജായിരുന്നപ്പോള്‍ പുതുതായി നിര്‍മ്മിച്ച ഡയാലിസിസ് വാര്‍ഡ് ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുമ്പോഴാണ് ക്ഷയരോഗവാര്‍ഡ് ഒഴിപ്പിച്ച് ഡയാലിസിസ് വാര്‍ഡാക്കുന്നത്.
രണ്ടു സ്പെഷ്യലിസ്റ്റുകളുള്ള ശ്വാസകോശ വിഭാഗത്തില്‍ 20 കിടക്കകള്‍ മാത്രം നല്കിയതും വിവാദത്തിലായിരുന്നു. ക്ഷയരോഗികള്‍ക്ക് ലോകാരോഗ്യ സംഘടന നിബന്ധനപ്രകാരമുള്ള വാര്‍ഡ് നല്‍കാതെ ഇപ്പോഴത്തെ വാര്‍ഡില്‍ നിന്ന് മാറ്റിയാല്‍ ശക്തമായ സമരം ആരംഭിക്കുമെന്ന് രോഗികള്‍ മുന്നറിയിപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: