സുപ്രധാനവിധിയിലൂടെ നമ്മുടെ പരമോന്നത നീതിപീഠം വീണ്ടും ശ്രദ്ധ നേടിയിരിക്കുകയാണ്. നമ്മുടെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിന്റെ പുഴുക്കുത്ത് തീര്‍ക്കാന്‍ ഭരണഘടനാബഞ്ചിന്റെ ഏറ്റവും പുതിയ വിധി പ്രയോജനപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല. വോട്ടുനേടാന്‍ ജാതിയും മതവും വംശവും പറയരുതെന്നാണ് വിധി. സമുദായത്തിന്റെയും പ്രദേശത്തിന്റെയും ഭാഷയുടെയും പേരിലും വോട്ടു പിടിക്കേണ്ടെന്നും സുപ്രീം കോടതി വിധിച്ചിരിക്കുകയാണ്.
ജാതിരാഷ്ട്രീയം ഏറെ സ്വാധീനം ചെലുത്തുന്ന ഉത്തര്‍പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വന്ന വിധിക്ക് ഏറെ പ്രസക്തിയുണ്ട്. ഏഴംഗ ബഞ്ചിന്റെ വിധിയില്‍ ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം തികച്ചും വ്യക്തിപരമാണെന്ന് പറയുന്നുണ്ട്. ജനപ്രതിനിധികകളുടേത് മതേതര പ്രസ്ഥാനമാണ്. തെരഞ്ഞെടുപ്പ് മതേതര പ്രക്രിയയുമാണ്.പിന്നെന്തിനാണ് മതത്തെ തെരഞ്ഞെടുപ്പില്‍ വലിച്ചിഴക്കുന്നതെന്ന ചോദ്യം പ്രസക്തമാണ്. മതത്തിന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയും മതത്തിന്റെ പേരില്‍ വോട്ടു പിടിക്കുകയും ചെയ്യുന്നത്പോലും മതേതരമായി വ്യാഖ്യാനിക്കുന്ന പ്രവണതയാണ് ഇവിടെ കണ്ടു വരുന്നത്. വോട്ട് ബാങ്കുകളെ പ്രീണിപ്പിക്കാന്‍ ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കുകയും മത പ്രീണനം നടത്തുകയും ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്കിയ കടുത്ത പ്രഹരം തന്നെയാണ് സൂപ്രീംകോടതി വിധി.
സുപ്രീംകോടതി വിധി ബിജെപിക്കെതിരാണെന്ന് വ്യാഖ്യാനിക്കാന്‍ ചിലര്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ്. ബിജെപി ഒരിക്കലും മതവും ജാതിയും പറഞ്ഞ് വോട്ട് നേടാറില്ല. ‘ആരോടും പ്രീണനമില്ലെന്നും എല്ലാവര്ക്കും തുല്യനീതി’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിക്ക് ഒരിക്കലും മതപ്രീണനം നടത്തേണ്ട കാര്യമില്ല. മതത്തിന്റെ പേരില്‍ ആനുകൂല്യം പിടിച്ചുപറ്റാന്‍ പരിശ്രമിക്കുകയും തെരഞ്ഞെടുപ്പില്‍ അതിനായി മുദ്രാവാക്യമുയര്‍ത്തുകയും ചെയ്യുന്ന പാരമ്പര്യമുണ്ട്. അതില്‍ മുന്നിട്ടുനില്ക്കുന്ന കക്ഷിയാണ് മുസ്ലിം ലീഗ്. മതാധിഷ്ഠിത പാര്‍ട്ടിയായ മുസ്ലിംലീഗ് മതേതര പാര്‍ട്ടിയായി അവകാശപ്പെടുമ്പോള്‍ അതിനെ കൈ അടിച്ച് അംഗീകരിക്കുന്നവരുള്ള സംസ്ഥാനമാണ് കേരളം.
മുസ്ലിം ലീഗിനെ ഘടകകക്ഷിയായി കിട്ടാന്‍ കൊതിക്കുന്ന മുന്നണികളാണ് കേരളം മാറി മാറി ഭരിച്ചത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസ്സും മുസ്ലീം ലീഗുമായി രാഷ്ട്രീയ കൂട്ടുകെട്ടുണ്ടാക്കി ഭരിച്ചതാണ് ചരിത്രം. രാജ്യത്തിന്റെ വിഭജനത്തിന് തന്നെ ഉത്തരവാദിയായ മുസ്ലിം ലീഗിനെ താലോലിച്ച് മുസ്ലിം വോട്ടുറപ്പിക്കുന്നവരാണ് മതേതരത്വത്തിന്റെ മേനി പറഞ്ഞുപോന്നത്. ഇതിന് നല്ല മറുപടി തന്നെയാണ് സുപ്രിം കോടതിയില്‍ നിന്നുണ്ടായത്. 1995 മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ഹിന്ദുത്വം പറഞ്ഞു എന്ന പേരിലുണ്ടായ കേസില്‍ ‘ഹിന്ദുത്വം’ എന്നത് മതപരമല്ലെന്നും അതൊരു സംസ്കാരമാണെന്നുമുള്ള വാദം സുപ്രീം കോടതി ശരിവച്ചിരുന്നു. അതിനെതിരെ നല്കിയ ഹര്‍ജിയില്‍ തീര്‍പ്പുകല്‍പ്പിക്കവെയാണ് സുപ്രീംകോടതിയുടെ നിര്‍ണയം. സ്വാഗതാര്‍ഹമായ വിധി ജനാധിപത്യത്തെ ശക്തിപ്പെടുത്തുക തന്നെ ചെയ്യും.
യുപിയിലെ കുടുംബപോര്
സമുദായത്തിന്റെ പേരില്‍ ഒരു കുടുംബം കെട്ടിപ്പൊക്കിയ രാഷ്ട്രീയത്തിന്റെ ദയനീയ അന്ത്യമാണ് ഉത്തര്‍പ്രദേശില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ദേശീയ രാഷ്ട്രീയത്തെതന്നെ നിയന്ത്രിക്കാന്‍ ഒരു വേള കെല്‍പ്പുണ്ടെന്ന് തെളിയിച്ച സമാജ്വാദിപാര്‍ട്ടിയിലാണ് കലാപം. അതാകട്ടെ തികച്ചും കുടുംബപരം. പാര്‍ട്ടിയേയും ഭരണത്തേയും നയിക്കാന്‍ അച്ഛന് വേണോ മകന് വേണോ എന്ന തര്‍ക്കത്തില്‍ അച്ഛന് മുലായം സിംഗ് യാദവ് ഒരു ഭാഗത്തും മകന് അഖിലേഷ് യാദവ് മറുചേരിയിലുമായി. അച്ഛനെത്തള്ളി മകന് പാര്‍ട്ടിയുടെ അഖിലേന്ത്യ അദ്ധ്യക്ഷനായി. അഖിലേഷിന്റെ എതിരാളിയും മുലായത്തിന്റെ സഹോദരനുമായ ശിവ്പാല്‍ യാദവിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കുകയും അടുത്തിടെ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയ അമര്‍ സിങ്ങിനെ പുറത്താക്കുകയും ചെയ്തുകൊണ്ടാണ് അഖിലേഷ് അങ്കം കുറിച്ചത്.
അഖിലേഷിനെ പ്രസിഡന്റാക്കിയത് നിയമവിരുദ്ധമാണെന്ന് പറഞ്ഞ മുലായം സമ്മേളനം സംഘടിപ്പിച്ച രാംഗോപാലിനെയും പങ്കെടുത്ത വൈസ് പ്രസിഡണ്ട് കിരണ്‍മയി നന്ദയെയും ആറ് വര്‍ഷത്തേക്ക് പുറത്താക്കി. ഇതിനിടെ ലക്നൗവിലെ പാര്‍ട്ടി ഓഫീസ് പിടിച്ചെടുക്കാന്‍ ശിവ്പാലിന്റെയും അഖിലേഷിന്റെയും അനുയായികള്‍ തെരുവില്‍ ഏറ്റുമുട്ടി. തന്റെ അനുയായികള്‍ക്ക് സീറ്റ് നല്കാത്തത്തില് പ്രതിഷേധിച്ച് അഖിലേഷ് സ്വന്തം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് അഖിലേഷിനെയും രാംഗോപാലിനെയും ആറ് വര്‍ഷത്തേക്ക് മുലായം പുറത്താക്കി. ഇനി ആരാണ് യഥാര്‍ത്ഥ പാര്ട്ടിക്കാര് എന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് ഇരുവിഭാഗവും. ഇലക്ഷന് കമ്മീഷനെ സമീപിക്കുകയാണ് ഇരുപക്ഷവും. അര്ഹമല്ലാത്തതിനൊന്നും ദീര്ഘായുസ്സില്ലെന്നാണ് യുപി രാഷ്ട്രീയത്തിലെ കുടുംബപോര് വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: