ശബരിമല: അപ്പനിര്‍മ്മാണം ഭക്ഷ്യസുരക്ഷാ വിഭാഗം വീണ്ടും തടഞ്ഞു. ശബരിമലയില്‍ അപ്പവിതരണം പ്രതിസന്ധിയില്‍. അരിയില്‍ കര്‍പ്പൂരത്തിന്റെയും ഭസ്മത്തിന്റെയും അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് വെള്ളിയാഴ്ച നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. വിവാദമായിതനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ അനുമതിയില്ലാതെ ദേവസ്വം അധികൃതര്‍ രഹസ്യമായി വീണ്ടും ആരംഭിച്ച അപ്പനിര്മ്മാണമാണ് ഭക്ഷ്യസുരക്ഷാ വിഭാഗം വീണ്ടും തടഞ്ഞത്.
രഹസ്യഅപ്പനിര്മ്മാണം അറിഞ്ഞ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ അരി പൊടിക്കുന്ന പ്ലാന്റില്‍ എത്തിയെങ്കിലും ദേവസ്വം അധികൃതര്‍ കടത്തിവിട്ടില്ല. തുടര്‍ന്ന് അപ്പനിര്മ്മാണ പ്ലാന്റില്‍ പരിശോധന നടത്തി വിവരം കണ്ടെത്തുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കുശേഷം നിര്‍മ്മാണം വീണ്ടും നിര്‍ത്തിവച്ചു. ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് സ്പെഷ്യല്‍ കമ്മീഷണര്‍ക്ക് നല്‍കുകയും ചെയ്തു. ഭക്തര്‍ വഴിപാടായി കൊണ്ടുവരുന്ന അരി ഉപയോഗിച്ചാണ് അപ്പം ഇപ്പോള്‍ നിര്‍മ്മിക്കുന്നത്. ഈ അരിയിലാണ് ഭസ്മവും കര്‍പ്പൂരവും ഉള്ളതായി ഇവര്‍ ആരോപിക്കുന്നത്.
7 ദിവസം വിതരണം ചെയ്യാനുള്ള അപ്പം മാത്രമാണ് ഇപ്പോള്‍ സ്റ്റോക്കുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അരി കഴുകി പൊടിച്ച് നിര്‍മ്മാണം ആരംഭിക്കാന്‍ ബോര്‍ഡ് തീരുമാനിച്ചത്.
ഭക്തര്‍ കൊണ്ടുവരുന്ന അരി നിര്‍മ്മാണത്തിന് ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബോര്‍ഡിന് കനത്ത നഷ്ടമാണ് ഉണ്ടാകുന്നത്. പുറത്തുനിന്നും വിലയ്ക്കു വാങ്ങുമ്പോള്‍ ഒരു വലിയ തുക വേണ്ടിവരും. പതിനായിരം കിലോ അരിയാണ് ദിനംപ്രതി നിര്‍മ്മാണത്തിന് ആവശ്യമുള്ളത്. ഒരു ദിവസത്തെ ഉത്പാദനത്തിന് മാത്രം 36,00,000 രൂപയുടെ അരി വിലയ്ക്ക് വാങ്ങേണ്ടിവരും. ഒരു തീര്‍ത്ഥാടനകാലം മുഴുവനും പുറത്തുനിന്ന് അരി വാങ്ങിയാല്‍ ഏകദേശം 20,16,00,000 രൂപ ബോര്‍ഡിന് ചെലവാകും.
പ്രതിഷേധവുമായി കരാര്‍ തൊഴിലാളികള്‍
ശബരിമല: അപ്പനിര്‍മ്മാണം ഇടയ്ക്കിടയ്ക്ക് നിര്‍ത്തിവയ്ക്കുന്നത് മൂലം കരാറുകാരന് കനത്ത നഷ്ടമുണ്ടാകുന്നതില്‍ പ്രതിഷേധിച്ച് കരാര്‍ തൊഴിലാളികള്‍ ഇന്നലെ ദേവസ്വം എക്സിക്യുട്ടീവ് ഓഫീസിന് മുന്നില്‍ തടിച്ചുകൂടി. ഇന്നലെ വൈകിട്ട് നാലര മണിയോടെയാണ് മുന്നൂറ്റി തൊണ്ണൂറോളം തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. കാരയില്‍ ഒഴിച്ച അപ്പം പാകമാകുന്നതിന് മുമ്പ് നിര്‍ബ്ബന്ധിച്ച് നിര്‍മ്മാണം നിര്ത്തിവയ്പ്പിച്ചതുമൂലം അപ്പം ഉപയോഗിക്കാന്‍ കഴിയാതായിരുന്നു. അപ്പത്തിനായി പാകപ്പെടുത്തിയ മാവ് 6 മണിക്കൂറിനുള്ളില്‍ പുളിച്ചുപോകുമെന്നതിനാല് പാകപ്പെടുത്തി വച്ചിരുന്ന മാവും നഷ്ടമായി. എക്സിക്യുട്ടീവ് ഓഫീസര്‍ രവിശങ്കര്‍, ഫെസ്റ്റിവല്‍ കണ്ട്രോളിംഗ് ആഫീസര്‍ സോമശേഖരന്‍ നായര്‍ എന്നിവര്‍ തൊഴിലാളി പ്രതിനിധികളുമായി ചര്‍ച്ച നടത്തി. ഇന്ന് വൈകിട്ട് 4ന് മുമ്പായി പരിഹാരം കണ്ടെത്താമെന്ന ഉറപ്പിന്മേല് തൊഴിലാളികള്‍ പിരിഞ്ഞുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: