കോഴിക്കോട്: എം.ടിയോടുള്ള സ്നേഹം കൊണ്ടല്ല, തനിക്കേറ്റ പരിക്കില്‍ നിന്ന് രക്ഷപ്പെടാനാണ് സംവിധായകന് കമല്‍ ശ്രമിക്കുന്നതെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം വി. മുരളീധരന്. കോഴിക്കോട് പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയഗാനാലാപന വിഷയത്തില്‍ കമലിന്റെ ഇരട്ടത്താപ്പ് പുറത്തുകൊണ്ടുവന്നത് ബിജെപിയാണ്. അതുകൊണ്ട് കമലിന് ബിജെപിയോട് വിഷമമുണ്ട്.
ബിജെപിക്ക് എം.ടിയോട് പകയുണ്ടെന്ന് എന്തടിസ്ഥാനത്തിലാണ് കമല്‍ പറഞ്ഞതെന്ന് മനസ്സിലായിട്ടില്ല. ബിജെപിക്ക് പകയുണ്ടെന്ന് ആരു പറഞ്ഞു. കമല്‍ എഴുതാപ്പുറം വായിക്കേണ്ടതില്ല. എതിര്‍ക്കേണ്ട കാര്യങ്ങള്‍ ഉണ്ടെങ്കില്‍ ബിജെപി എതിര്‍ക്കും. പിന്തുണയ്ക്കാന്‍ എത്ര ആളുണ്ടെന്ന് നോക്കാതെ ബിജെപി അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്. അന്നാളില്ലാത്തതുകൊണ്ട് പറയാന്‍ പറ്റിയില്ല എന്ന് പറയുന്നത് കമലിന് ബിജെപിയെ മനസ്സിലാകാത്തതുകൊണ്ടാണ്. പറയുന്ന കാര്യങ്ങളില്‍ ബിജെപിക്ക് ഉത്തമ ബോദ്ധ്യമുണ്ട്. തിയേറ്ററുകളിലെ ദേശീയഗാന ആലാപനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ തിരിച്ചടിക്കാനാണ് കമല്‍ ഇതില്‍ കയറിപ്പിടിച്ചിരിക്കുന്നത്.
പ്രധാനമന്ത്രിയെ മുസോൡനിയോടും ഹിറ്റ്ലറിനോടും മുഖ്യമന്ത്രിക്ക് താരതമ്യംചെയ്യാമെങ്കില്‍ എം.ടിയെയും വിമര്‍ശിക്കാം. പ്രധാനമന്ത്രിയെ അനുകൂലിച്ചപ്പോള്‍ മോഹന്‍ലാലിനെ രൂക്ഷമായി വിമര്‍ശിച്ചവര്‍ തങ്ങളുടെ അസഹിഷ്ണുത പ്രകടിപ്പിക്കുകയായിരുന്നു. എം.ടിക്ക് മോദിയെ വിമര്‍ശിക്കാമെങ്കില്‍ എം.ടിയെയും വിമര്‍ശിക്കാം. എം.ടിയും വിമര്‍ശനത്തിന് അതീതനല്ല. എം.ടിയുടെ സാഹിത്യവും വാക്കും നിലപാടുമെല്ലാം വിമര്‍ശിക്കപ്പെടാമെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
പഴകിത്തേഞ്ഞ ആരോപണങ്ങള്‍ ഉന്നയിച്ച് ജനശ്രദ്ധയാകര്‍ഷിക്കാനുള്ള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ശ്രമം അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. യുപിഎ സര്‍ക്കാര്‍ കരിമ്പട്ടികയില്‍പ്പെടുത്തിയ കമ്പനിയെയാണ് കേന്ദ്രസര്‍ക്കാര്‍ നോട്ട് അച്ചടിക്കാന്‍ ഏല്‍പ്പിച്ചതെന്ന ഉമ്മന്‍ചാണ്ടിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം
ആം ആദ്മി പാര്‍ട്ടി ദല്‍ഹി കണ്‍വീനര്‍ ഉന്നയിച്ച ആരോപണം വീണ്ടും ഉന്നയിക്കുകയാണ് ഉമ്മന്‍ചാണ്ടി ചെയ്തത്.
ആരോപണം വസ്തുതാ വിരുദ്ധമാണെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ജെയ്റ്റ്ലി അന്നുതന്നെ പറഞ്ഞതാണ്. ബിജെപി സംസ്ഥാന വക്താവ് പി. രഘുനാഥ്, സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ. ശ്യാം അശോക്, പട്ടികജാതി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബി.കെ. പ്രേമന് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: