കോഴിക്കോട്: എംടിയെ പ്രതിരോധിക്കുക എന്ന പേരില്‍ സിപിഎമ്മും ദേശവിരുദ്ധ ഗ്രൂപ്പുകളും ചേര്‍ന്ന് നടത്തുന്ന അസംബന്ധ നാടകങ്ങള്‍ ജനങ്ങളില്‍ പുച്ഛമാണുണ്ടാക്കുന്നതെന്ന് തപസ്യ കലാസാഹിത്യവേദി പ്രമേയം. തങ്ങള്‍ക്ക് യോജിപ്പില്ലാത്ത കാര്യങ്ങള്‍ പറയുന്നവരെ ശാരീരികമായും മാനസികമായും ആക്രമിക്കുന്ന പാരമ്പര്യമുള്ള പാര്‍ട്ടിയാണ് ഇന്ന് അസഹിഷ്ണുത പ്രകടിപ്പിക്കുന്നത്.
എം.ടി വാസുദേവന്‍നായരുടെ രാഷ്ട്രീയമായ ഒരഭിപ്രായ പ്രകടനത്തെ രാഷ്ട്രീയമായി വിമര്‍ശിക്കുക മാത്രമാണ്് ബിജെപി നേതാക്കള്‍ ചെയ്തത്. അതിനെതിരെ കുരച്ചുചാടുന്ന മാര്‍ക്സിസ്റ്റ് പാര്ട്ടിക്കാര് സ്വന്തം പാരമ്പര്യം ഓര്‍മ്മിക്കണം. ചങ്ങമ്പുഴ മേലാല്‍ കവിതയഴുതരുതെന്ന് തൃപ്പൂണിത്തുറയില്‍ മഹാത്മാഗാന്ധി വായനശാലയില്‍ പ്രമേയം അവതരിപ്പിച്ച് പാസ്സാക്കിയെടുത്ത നേതാവാണ് കേരളത്തിലെ സാംസ്കാരിക മന്ത്രിയായിരുന്ന ടി.കെ. രാമകൃഷ്ണന്. അയ്യപ്പപ്പണിക്കര്‍ക്കും എ.വി. ദേവനുമെതിരെ സമചിത്തത വിട്ട ഭാഷയില്‍ ലേഖനമെഴുതിയത് ദേശാഭിമാനി വാരിക പത്രാധിപരായിരുന്ന തായാട്ട് ശങ്കരനാണ്.
എം. പി പോള്‍, കുട്ടികൃഷ്ണ മാരാര്‍, എം. ഗോവിന്ദന്, സി. ജെ. തോമസ് തുടങ്ങി അക്കിത്തം, വിഷ്ണുനാരായണന്‍ നമ്പൂതിരി, ഒ.വി. വിജയന്, എസ്. ഗുപ്തന് നായര്‍, സക്കറിയ, ഒ.എന്‍.വി, ടി.പി. ശ്രീനിവാസന് തുടങ്ങിയവരെല്ലാം ഇവരുടെ വേട്ടയാടലിനു വിധേയരായി. പി. വത്സല ടീച്ചര്‍ക്കും മോഹന്‍ലാലിനുമെതിരെ ഇവരിലെ പത്രാധിപന്മാര് പുലഭ്യം പറഞ്ഞു ലേഖനങ്ങളെഴുതി. അമൃതാനന്ദമയി ദേവിയെയും മോദിയേയും അനുകൂലിച്ചെഴുതിയതിനാണ് പി. വത്സലക്കെതിരെ ചന്ദ്രഹാസം ഇളക്കിയത്. എം.എന്‍. വിജയനെ പരിഹസിച്ചുകൊണ്ട് പുസ്തകം ഇറക്കിയവരാണ് സിപിഎം. മതമേലധ്യക്ഷന്മാരെ നികൃഷ്ട ജീവികളെന്ന് വിളിച്ച നേതാക്കളാണ് സിപിഎമ്മിനെ നയിക്കുന്നത്.
മോദിയെ തുഗ്ലക്കിനോട് ഉപമിച്ചത് ശരിയല്ലെന്നാണ് ബിജെപി നേതാക്കള്‍ പ്രതികരിച്ചത്. തപസ്യ എം.ടി എന്ന സാഹിത്യകാരനെ ആദരിക്കുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ അഭിപ്രായങ്ങള്‍ ചോദ്യം ചെയ്യാന്‍ പാടില്ലാത്തതാണെന്ന് തപസ്യ കരുതുന്നില്ല. അങ്ങനെ കരുതുന്നവര്‍ സ്റ്റാലിന്റെ ഏകാധിപത്യ പ്രവണതയോടൊപ്പം ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരുടെ കൂടെ നിന്ന് എ.ടി. യെ കരുവാക്കുകയാണെന്ന് യോഗം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. തപസ്യ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി. ബാലകൃഷ്ണന് പ്രമേയം അവതരിപ്പിച്ചു. തപസ്യ സംസ്ഥാന ജോയിന്റെ സ്ക്രട്ടറി അനൂപ് കുന്നത്ത്, സംസ്ഥാന സമിതി അംഗം ശ്രീശൈലം ഉണ്ണികൃഷ്ണന്, സംസ്ഥാന ജോയിന്റ് ട്രഷറര്‍ കെ. സച്ചിതാനന്ദന്, ഗോപി കൂടല്ലൂര്‍, നന്ദന് കടലുണ്ടി, കെ. ഗോവിന്ദന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: