ന്യൂദല്‍ഹി: സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന് പ്രതിയായ മനോജ് വധക്കേസിലെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനും പ്രതികള്‍ക്കും സുപ്രീംകോടതി നോട്ടീസയച്ചു.
വിചാരണ തമിഴ്നാട്ടിലോ കര്‍ണാടകത്തിലേക്കോ മാറ്റണമെന്നാവശ്യപ്പെട്ട് സാക്ഷിയായ ശശിധരന് നല്കിയ ഹര്‍ജിയിലാണ് നോട്ടീസ്. രണ്ടാഴ്ചക്കുള്ളില്‍ വിശദീകരണം നല്കാന് ആവശ്യപ്പെട്ട് ജയരാജന് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കും സിബിഐക്കും നോട്ടീസ് അയച്ചിട്ടുണ്ട്. വിചാരണ തലശ്ശേരി സെഷന്‍സ് കോടതിയില്‍ നടത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്കിയ ഹര്‍ജിയും ഇതോടൊപ്പം ഒരുമിച്ച് പരിഗണിക്കുമെന്ന് ജസ്റ്റിസ് കെഹാര്‍ വ്യക്തമാക്കി. തലശ്ശേരിക്ക് പുറത്തെ ഏതെങ്കിലും സിബിഐ കോടതിയിലേക്ക് മാറ്റണമെന്നാണ് സിബിഐയുടെ ആവശ്യം.
2014 സെപ്തംബര്‍ ഒന്നിനാണ് ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എളന്തോട്ടത്തില്‍ മനോജിനെ സിപിഎം കൊലപ്പെടുത്തിയത്. ഭരണ കക്ഷിയിലെ പ്രമുഖ നേതാവായ ജയരാജന് പ്രതിയായ കേസിലെ വിചാരണ കേരളത്തില്‍ നടത്തിയാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്തി അട്ടിമറിക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.
ജയരാജന് വിചാരിച്ചാല്‍ വിചാരണ അട്ടിമറിക്കാനാകുമോയെന്ന് ചോദിച്ച കോടതി ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. നിയമവാഴ്ച അട്ടിമറിച്ച് ജയരാജന് നടത്തിയ പ്രവര്‍ത്തനങ്ങളുടെ തെളിവുകള്‍ ഹര്ജിക്കാരന് കോടതിയില്‍ സമര്‍പ്പിച്ചു. തുടര്‍ന്നാണ് നോട്ടീസയക്കാന്‍ തീരുമാനിച്ചത്. ബിജെപി നിയമവിഭാഗം കോ കണ്‍വീനര്‍ ഐശ്വര്യാ ഭാട്ടി ഹര്ജിക്കാരന് വേണ്ടി ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: