കണ്ണൂര്‍: കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ ഈ വര്‍ഷം മുതല്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി സ്പെഷ്യല്‍ അങ്കണവാടികള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. കണ്ണൂര്‍ മുനിസിപ്പല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പ്രത്യേക പരിചരണവും ശ്രദ്ധയും നല്കാന് സ്പെഷ്യല്‍ അങ്കണവാടികള്‍വഴി സാധിക്കും. കോഴിക്കോട് ജില്ലയില്‍ നടപ്പിലാക്കിയ സ്പെഷ്യല്‍ അങ്കണവാടി പദ്ധതി മാതൃകാപരമാണ്. ഭാവിയില്‍ എല്ലാ ജില്ലകളിലും പദ്ധതി നടപ്പിലാക്കും. മാനസികവൈകല്യം നേരത്തെ കണ്ടെത്തുന്നതിന് എല്ലാ ശിശുരോഗ വിദഗ്ധര്‍ക്കും പ്രത്യേക പരിശീലനം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ബഡ്സ് സ്്കൂളുകള്‍ ശക്തിപ്പെടുത്തും. മെഡിക്കല്‍ കോളേജുകളില്‍ ഓട്ടിസം സെന്ററുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ സമ്പൂര്‍ണ അംഗപരിമിത സൗഹൃദ സംസ്ഥാനമാക്കി മാറ്റാന്‍ വിപുലമായ ക്യാമ്പയിന് രൂപം നല്‍കും. അനുയാത്ര എന്ന പേരില്‍ ആരംഭിച്ചിട്ടുള്ള പദ്ധതി ഈ രംഗത്തെ സമഗ്ര ഇടപെടല്‍ ഉദ്ദേശിച്ചിട്ടുള്ളതാണ്. ഇതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കൂടി സഹകരണത്തോടെ വിവിധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. വികലാംഗ സൗഹൃദ ജില്ലയായി ഇതിനകം മാറിയ കണ്ണൂര്‍ ഇക്കാര്യത്തില്‍ മാതൃകയാണ്. സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും എന്നപോലെ സ്വകാര്യ സ്ഥാപനങ്ങളിലും ഭിന്നശേഷി സൗഹൃദ സംവിധാനങ്ങള്‍ വേണമെന്ന് നിഷ്കര്‍ഷിക്കും. വൈകല്യങ്ങള്‍ തടയുകയും അതിന് കാരണമാകുന്ന സാഹചര്യം പ്രതിരോധിക്കാനാവശ്യമായ ബോധവല്‍ക്കരണം നടത്തുകയും വേണം. അംഗപരിമിതര്‍ക്കായി സംസ്ഥാനത്ത്് കേന്ദ്രീകൃത കോള്‍സെന്റര്‍ സംവിധാനം സ്ഥാപിക്കും.
സംസ്ഥാനത്തെ മ്യൂസിയങ്ങളും സംരക്ഷിത സ്മാരകങ്ങളും ഭിന്നശേഷി സൗഹൃദമാക്കും. ഇവിടെയെല്ലാം റാമ്പ്, ലിഫ്റ്റ്, വീല്‍ചെയര്‍, പ്രത്യേക ടോയ്ലറ്റ്, ഭിന്നശേഷിക്കാരുടെ വാഹനങ്ങള്‍ക്കുള്ള പ്രത്യേക പാര്‍ക്കിങ്ങ്്, മറ്റ് സഹായ സംവിധാനങ്ങള്‍ എന്നിവ ഒരുക്കും. അന്ധരായവര്‍ക്ക് സ്പര്‍ശിച്ച് മനസ്സിലാക്കാന്‍ കഴിയുന്ന വിധത്തില്‍ ലഘുപ്പകര്പ്പുകളും സജ്ജമാക്കും. ഇവര്‍ക്കായി പ്രത്യേക പരിശീലനം നേടിയ ഗൈഡുമാരുടെ സേവനവും ലഭ്യമാക്കും. ഭിന്നശേഷിക്കാരായവരുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാകണമെന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ മന്ത്രി കെ.കെ.ശൈലജ അധ്യക്ഷത വഹിച്ചു. വിവിധ തരത്തിലുള്ള 774 സഹായ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി. മേയര്‍ ഇ.പി.ലത, എം.പിമാരായ പി.കെ.ശ്രീമതി, കെ.കെ.രാഗേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, മുന്‍ എംഎല്‍എ പി.ജയരാജന്, കോര്പ്പറേഷന് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് വെള്ളോറ രാജന്, കൗണ്‍സിലര്‍ അഡ്വ. ലിഷ ദീപക്, കേരള വികലാംഗ ക്ഷേമ കോര്പ്പറേഷന് ചെയര്മാന് അഡ്വ. പരശുവയ്ക്കല്‍ മോഹനന്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. നാരായണ നായിക്, സാമൂഹ്യ സുരക്ഷാ മിഷന് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ആര്‍ട്ടിഫിഷ്യല്‍ ലിംബ് മാനുഫാക്ചറിങ്ങ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (അലിംകോ) മാനേജര്‍ അനുപം പ്രകാശ് സ്വാഗതവും ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ എല്‍.ഷീബ നന്ദിയും പറഞ്ഞു.
ഭിന്നശേഷിക്കാര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും: മന്ത്രി
കണ്ണൂര്‍: സംസ്ഥാനത്തെ ഏഴരലക്ഷം ഭിന്നശേഷിക്കാര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് (യു.ഐ.ഡി) നല്‍കുമെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കണ്ണൂര്‍ മുനിസിപ്പല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണ വിതരണ പരിപാടിയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യയിലാകെ ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്നതായിരിക്കും ഈ ഐഡി കാര്‍ഡ്. നിലവിലുള്ള കാര്‍ഡ് നഷ്ടമാകുകയുമില്ല. കേന്ദ്ര സര്‍കാരിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി താമസിയാതെ ആരംഭിക്കും. സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയും നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ടമായി ഒരു ലക്ഷം പേരെയാണ് ഉള്‍പ്പെടുത്തുക. തുടര്‍ന്ന് മുഴുവന്‍ േപരിലേക്കും വ്യാപിപ്പിക്കും.
കാതോരം പദ്ധതിയില്‍ കുട്ടികളുടെ ശ്രവണവൈകല്യം നേരത്തെ കണ്ടെത്താന്‍ 1000 ഭിന്നശേഷി ജനസംഖ്യക്ക് ഒന്ന് എന്ന രീതിയില്‍ ഏര്‍ളി ഡിറ്റക്ഷന്‍ സെന്ററുകള്‍ ആരംഭിക്കും. ഇത്തരം 28 സെന്ററുകളാണ് ആരംഭിക്കുന്നത്. ആറ് ബ്ലോക്കുകള്‍ക്ക് ഒന്ന് എന്ന നിലയില്‍ മൊബൈല്‍ യൂനിറ്റും സ്ഥാപിക്കും. നിലവിലുള്ള ഡിറ്റക്ഷന്‍ സെന്ററുകള്‍ ശക്തമാക്കാനും നടപടിയെടുക്കും. കുഞ്ഞുങ്ങള്‍ ജനിച്ച് ആദ്യ മാസത്തില്‍ തന്നെ പരിശോധനയും മൂന്നു മാസത്തിനകം വൈകല്യങ്ങളുണ്ടെങ്കില് കണ്ടെത്തുകയുമാണ് ലക്ഷ്യം. ആറു മാസത്തിനകം ശ്രവണ സഹായി ആവശ്യമെങ്കില്‍ ലഭ്യമാക്കും. കോക്ലിയര്‍ ഇംപ്ലാന്റേഷന് വേണ്ടതാണെങ്കില്‍ 18 മാസത്തിനകം തന്നെ ശസ്ത്രക്രിയ നടത്താനും സംവിധാനമുണ്ടാക്കുമെന്നും മന്ത്രി അറിയിച്ചു.
വൃദ്ധ സദനങ്ങളിലെ ഭരണവും സൗകര്യങ്ങളും മെച്ചപ്പെടുത്താന്‍ നടപടി ആരംഭിച്ചു കഴിഞ്ഞു. ഇവിടെയെല്ലാം മെച്ചപ്പെട്ട ആധുനിക നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യം. കണ്ണൂര്‍ ജില്ലയില്‍ കെട്ടിക്കിടന്നിരുന്ന ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് അപേക്ഷകള്‍ തീര്‍പ്പാക്കി നല്കുന്നതില് മാതൃകാപരമായ പ്രവര്‍ത്തനമാണ് നടന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വിദഗ്ധ ഡോക്ടര്‍മാരുടെ പ്രത്യേക ക്യാമ്പുകള്‍ നടത്തി 768 പേര്‍ക്കാണ് ജില്ലയില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഡിസംബറില്‍ സമര്‍പ്പിച്ച അപേക്ഷകള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. ഈ മാതൃകാപരമായ പ്രവര്‍ത്തനത്തില്‍ സഹകരിച്ച ഡോക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസ്, ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം എന്നിവരെ മന്ത്രി അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: