കണ്ണൂര്‍: സംസ്ഥാനത്ത് എല്ലാ പോളിടെക്നിക്കുകളിലും കമ്മ്യൂണിറ്റി കോളേജുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. തോട്ടട ഗവ പോളി ടെക്നിക്ക് കോളേജില്‍ പുതുതായി നിര്‍മിച്ച വനിതാ ഹോസ്റ്റലിന്റെയും തുടര്‍വിദ്യാകേന്ദ്രത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
തൊഴില്‍പരമായ അറിവ് മെച്ചപ്പെടുത്തുകയും കാലത്തിനനുസരിച്ച് തലമുറകളെ സജ്ജമാക്കുകയും ചെയ്യുന്നിടത്താണ് വിദ്യാഭ്യാസത്തിന്റെ പ്രസക്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന് പ്രധാന പങ്ക് വഹിക്കുന്ന ഇടങ്ങളാണ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍. സംസ്ഥാനത്ത് എല്ലാ പോളിടെക്നിക്കുകളിലും കമ്മ്യൂണിറ്റി കോളേജുകള്‍ ആരംഭിക്കും. അഞ്ചിടങ്ങളില്‍ ഇതിനകം പ്രവര്‍ത്തനം തുടങ്ങി. ഒമ്പത് എഞ്ചിനീയറിംഗ് കോളേജുകളിലെയും ഒമ്പത് പോളിയിലെയും അടിസ്ഥാന സൗകര്യവികസനത്തിനായി കിഫ്ബി വഴി തുക അനുദിക്കും.
41 പോളികളില്‍ ഫിനിഷിംഗ് സ്കൂള്‍ സംവിധാനം നടപ്പാക്കും. പോളികളില്‍ ഉത്പാദന പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കും. കോഴിക്കോട് വനിതാ പോളിയില്‍ പദ്ധതി ആരംഭിച്ചതായും തൃശ്ശൂരില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 3 നോഡല്‍ പോളികളില്‍ ടെസ്റ്റിംഗ് സെന്ററുകള്‍ ആരംഭിച്ചു. പ്രദേശത്തെ ജനങ്ങള്‍ക്ക് കൂടി തൊഴില്‍ ലഭ്യമാക്കുന്ന തരത്തില്‍ 31 പോളികളില്‍ സാമൂഹ്യവികസന പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാന രൂപീകരണത്തിന് ശേഷം ആദ്യമായി സ്ഥാപിക്കപ്പെട്ട പോളിടെക്നിക്കാണ് തോട്ടടയിലേത്. പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ മികവ് പുലര്‍ത്തുന്ന കണ്ണൂര്‍ ഗവ.പോളി ടെക്നിക്കില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന ആവശ്യം സര്‍കാര്‍ പരിശോധിക്കും. ഫലപ്രദമായ തീരുമാനങ്ങള്‍ ഉണ്ടാകാന്‍ കാര്യങ്ങള്‍ വേണ്ട രീതിയില്‍ ശ്രദ്ധയില്‍ പെടുത്താന്‍ അധ്യാപകരും രക്ഷാകര്‍തൃസമിതിയും ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വനിതാ ഹോസ്റ്റല്‍ 95.65 ലക്ഷം രൂപ വിനിയോഗിച്ചും തുടര്‍വിദ്യാകേന്ദ്രം കാര്യനിര്‍വഹണ യൂണിറ്റ് ഒരു കോടി അഞ്ചു ലക്ഷം രൂപ വിനിയോഗിച്ചുമാണ് നിര്‍മിച്ചിരിക്കുന്നത്. ചടങ്ങില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: