കണ്ണൂര്‍: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള സിപിഎം അക്രമം പരിഷ്കൃത സമൂഹത്തിന് അപമാനമാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് പ്രസ്താവിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രാഥമിക ശിക്ഷണ ശിബിരത്തിന് പുതിയ തെരുവിലെ നിത്യാനന്ദ സ്കൂള്‍ അനുവദിച്ചതിനാല്‍ സ്കൂള്‍ പൂര്‍ണ്ണമായും അടിച്ചു തകര്‍ക്കുകയും ശൗചാലയങ്ങളും ക്ലാസ് മുറികളും പഠനോപകരണങ്ങളും മുഴുവന്‍ നശിപ്പിച്ചു. ആര്‍എസ്എസ്എസിന് സ്കൂള്‍ അനുവദിച്ചതിന്റ പേരില്‍ സിപിഎം ജില്ലാ സെക്രട്ടറി വ്യാപകമായ രീതിയില്‍ കള്ളപ്രചരണം നടത്തിയത് അണികളെ അക്രമത്തിന് പ്രേരിപ്പിച്ചതായി കാണാന്‍ കഴിയും. ശിബിരത്തില്‍ മുഴുവനാളുകള്‍ക്കും പ്രവേശനത്തിന് ഒരുതരത്തിലുമുള്ള വിലക്കില്ല എന്ന് പൊതുസമൂഹത്തിനറിയാം. പര്‍ദ്ദയണിഞ്ഞ സ്ത്രീകളടക്കം സമൂഹത്തിന്റ നാനാ മേഖലയിലുള്ളവരും ശിബിരം സന്ദര്‍ശിച്ചത് സിപിഎമ്മിനെ വിറളി പിടിപ്പിച്ചിരുന്നു. കമ്മ്യൂണിസത്തിന്റ ഈറ്റില്ലമായ കണ്ണൂര്‍ ജില്ലയില്‍ കമ്മ്യൂണിസ്റ്റ് ഗ്രാമങ്ങള്‍ ഒന്നായി ഇല്ലാതാവുകയും കമ്മ്യൂണിസ്റ്റു കുടുംബങ്ങളില്‍നിന്നും യുവാക്കളും കുട്ടികളും ക്യാമ്പില്‍ പങ്കെടുക്കുകയും ചെയ്തത് സിപിഎമ്മിന് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. ആശയത്തെ ആയുധംകൊണ്ട് നേരിടാമെന്ന് സിപിഎം നേതൃത്വം കരുതുന്നതിനാലാണ് ഇത്തരം അക്രമങ്ങള്‍ അണികള്‍ നടത്തുന്നതന്നും സത്യപ്രകാശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: