കാസര്‍കോട്: ചീമേനിയില്‍ ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പൊതുയോഗം കഴിഞ്ഞ് തിരിച്ച് പോവുകയായിരുന്ന പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടത്തുകയും, നേതാക്കളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്ത സിപിഎം നടപടിയില്‍ പ്രതിഷേധിച്ച് കാസര്‍കോട് ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം.
കടകമ്പോളങ്ങള്‍ അടഞ്ഞ് കിടന്നു. എന്നാല്‍ ഹര്‍ത്താലിനോടനുബന്ധിച്ച് പ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി വീശുകയും കണ്ണീര്‍വാതക ഷെല്ലുകള്‍ വലിച്ചെറിയുകയും ചെയ്തത് അല്പസമയം സംഘര്‍ഷത്തിന് കാരണമായി. സമാധാനപരമായി മുദ്യാവാക്യം വിളികളുമായി നീങ്ങിയ പ്രവര്‍ത്തകരെയാണ് പോലീസ് അക്രമിച്ചത്. ബിജെപി പ്രവര്‍ത്തകരായ രാജേഷ്(24), പി.പത്മനാഭന്(26), അജേഷ് ചൗക്കി(19) എന്നിവര്‍ക്ക് ലാത്തികൊണ്ടുള്ള അടിയേറ്റു.
പൊതുയോഗം കഴിഞ്ഞ് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി, ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പി.ശ്രീശന്, ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്, സമിതിയംഗം രവീശതന്ത്രി കുണ്ടാര്‍, ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത്, ജനറല്‍ സെക്രട്ടറി പി.രമേശ് തുടങ്ങിയ നേതാക്കളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുകയായിരുന്നു. അതേസമയം നേതാക്കള്‍ക്ക് ആവശ്യമായ സംരക്ഷണമൊരുക്കാതെ സിപിഎം നേതാക്കള്‍ പറയുന്ന ഭാഷയിലാണ് പോലീസ് ബിജെപി നേതാക്കളോട് സംസാരിച്ചത്.
പദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രവര്‍ത്തകര്‍ക്ക് നേരം സിപിഎമ്മുകാര്‍ വ്യാപക അക്രമണം അഴിച്ച് വിടുകയായിരുന്നു. കല്ലേറില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ ബിജെപി പെരിങ്ങോം പഞ്ചായത്ത് കമ്മിറ്റി അംഗം പ്രദീപ് പാടിച്ചാലിനെ (30) ചെറുപുഴ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടന്നു പോകുകയായിരുന്ന ബിജെപി പ്രവര്ത്തകന് തിമിരിയിലെ ശശി (55)യെ കല്ലേറില്‍ പരിക്കേറ്റ് തൃക്കരിപ്പൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരപ്പയിലെ ടി.വി.മധു (39), കെ.സതീശന് (38), കെ.രതീഷ് (33), ആര്‍എസ്എസ് മണ്ഡല് കാര്യവാഹക് എം.കുഞ്ഞികൃഷ്ണന് (32) എന്നിവര്‍ മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രവര്‍ത്തകര്‍ സഞ്ചരിച്ച ഒാട്ടോറിക്ഷ അടിച്ചു തകര്‍ത്തു.
അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ചന്തേര എസ്ഐ അനൂപ് കുമാറിന്റെ പരാതിയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പോലീസിനെ ആക്രമിച്ചതടക്കം ജാമ്യമില്ലാ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തത്. അക്രമണത്തില്‍ ഹൊസ്ദുര്‍ഗ് സിഐ സി.കെ. സുനില്‍ കുമാര്‍, വെള്ളരിക്കുണ്ട് സി ഐ ഉണ്ണികൃഷ്ണന് തുടങ്ങി 12 ലധികം പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: