കൊല്ലം: രണ്ടു വര്‍ഷം മുന്‍പ് കാണാതായ കൊല്ലം കുളത്തില്‍ പുരയിടത്തില്‍ കൃഷ്ണകുമാറിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ പോലീസ് കണ്ടെടുത്തു. ചിന്നക്കടയിലെ ബിവറേജസിന് സമീപത്തെ സെപ്റ്റിക് ടാങ്കില്‍ നിന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
കൃഷ്ണകുമാറിനെ നാലു പേര് മദ്യവും കഞ്ചാവും നല്കി മയക്കിയ ശേഷം കുത്തിയും തലയ്ക്ക് കല്ലു കൊണ്ടടിച്ചും കൊലപ്പെടുത്തുകയായിരുന്നെന്നു സംഘത്തിലുണ്ടായിരുന്ന അന്‍സാര്‍ എന്നയാള്‍ വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അന്‍സാര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
2014 നവബംര്‍ 11 നാണ് കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട കൃഷ്ണകുമാറും പ്രതികളും ചേര്‍ന്ന് ചിന്നക്കട പൈ ഗോഡൗണ്‍ വളപ്പിലിരുന്ന് മദ്യപിച്ച ശേഷം മദ്യലഹരിയില്‍ കൃഷ്ണകുമാറിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അന്‍സാര്‍ പോലീസിന് നല്കിയ മൊഴി. പ്രതികളില്‍ ഒരാളുടെ മകളെ കൃഷ്ണകുമാര്‍ ശല്യപ്പെടുത്തിയതും മറ്റൊരു പ്രതിയുടെ ഭാര്യയുമായുള്ള ബന്ധവുമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
നേരത്തെ കൊലപാതകവുമായി ബന്ധപ്പെട്ട് കൊല്ലം ഈസ്റ്റ് വടക്കുംഭാഗം റോയി എന്നയാളെ അന്വേഷണ സംഘം അറസ്റ്റു ചെയ്തിരുന്നു. കൂടുതല്‍ പേര് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലാവാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: