കോഴിക്കോട്: ഇടതുപക്ഷം സാംസ്കാരിക രംഗത്ത് ചങ്ങല കെട്ടേണ്ട ആവശ്യമില്ലെന്ന് സിവിക് ചന്ദ്രന്. കറന്‍സി നിരോധനം സംബന്ധിച്ച് എം.ടിയുടെ പ്രതികരണം സൃഷ്ടിച്ച വിവാദത്തെക്കുറിച്ച് ജന്മഭൂമിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.ടി.യുടേത് സൗമ്യമായ പ്രതികരണമായിരുന്നു. അതിനെതിരെ ബിജെപി നേതാവ് എം.എന്‍. രാധാകൃഷ്ണന്റെ പ്രതികരണവും സൗമ്യമായിരുന്നു അത് ഇത്രവലിയ വിവാദമാക്കേണ്ടതില്ല. സംവാദം ഒരിക്കലും വണ്‍വേ ട്രാഫിക്കല്ല.
മോങ്ങാനിരുന്ന നായുടെ തലയില്‍ തേങ്ങ വീണതുപോലെയാണ് സെക്യുലര്‍ ഫണ്ടമെന്റലിസ്റ്റുകള് രംഗത്തെത്തിയിരിക്കുന്നത്. വീണത് പേട്ടുതേങ്ങയാണെങ്കിലും മോങ്ങാമെന്നാണ് സെക്യുലര്‍ ഫണ്ടമെന്റലിസ്റ്റുകള് തെളിയിക്കുന്നത്. എം.ടി. എന്നും വളരെ സൂക്ഷിച്ചാണ് സാമൂഹിക കാര്യങ്ങളില്‍ ഇടപെടാറ്. സ്വന്തം സുരക്ഷിതത്വം എന്നും എം.ടി. പരിഗണിച്ചിരുന്നു. സേഫ് ഗെയിമാണ് അദ്ദേഹത്തിന്റെ രീതി. ഇത് മോശമാണെന്ന അഭിപ്രായം എനിക്കില്ല. എം.ടി. അധികം പറയാറില്ല. എല്ലാ കാര്യങ്ങളിലും പ്രതികരിക്കാറുമില്ല. തുഗ്ലക്ക് എന്ന വിശേഷണം ആദ്യമായി എം.ടി.യുമല്ല ഉപയോഗിക്കുന്നത് – അദ്ദേഹം പറഞ്ഞു.
എം.ടി.യെ വിമര്‍ശിക്കുന്നതിനെ എതിര്‍ത്തവര്‍ മോഹന്‍ലാലിനെ എതിര്‍ത്തത് ന്യായീകരിക്കുകയാണ്. എം.ടി.യെയും മോഹന്‍ലാലിനെയും താരതമ്യപ്പെടുത്താനാവില്ലെന്നാണ് ചിലരുടെ വാദം. ഇത് ശരിയല്ല. രണ്ടു മാധ്യമങ്ങളിലെ താരങ്ങളാണ് ഇരുവരും. എഴുത്തിലെ മോഹന്‍ലാലാണ് എം.ടി. സിനിമയിലെ എം.ടി. യാണ് മോഹന്‍ലാല്‍. ആരാണ് വലുതെന്നും ആരാണ് ചെറുതെന്നും പറയാന്‍ ആര്‍ക്കാണധികാരമുള്ളത്.
എം. ടി യുടെ പ്രസ്താവനയെത്തുടര്‍ന്നുണ്ടായ വിവാദത്തെ കല്‍ബുര്‍ഗി, പന്‍സാര സംഭവങ്ങളോട് താരതമ്യപ്പെടുത്തുന്നത് തെറ്റായ സമീപനമാണ്. മാര്‍ത്താണ്ഡവര്‍മ്മയിലെ കഥാപാത്രത്തെപ്പോലെ ഏന് രക്ഷിപ്പോം എന്ന നിലപാടുമായി ആരും ചാടിവീഴേണ്ടതില്ല. സാംസ്കാരിക രംഗത്ത് ചങ്ങല സൃഷ്ടിക്കാന്‍ ഇടതു പക്ഷത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: