കൊച്ചി: ലാവ്ലിന് കേസില്‍ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിഭാഷകന് എം.കെ ദാമോദരന്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണിത്. ഹര്‍ജി അന്തിമ വാദത്തിനായി ഹൈക്കോടതി നാളെ പരിഗണിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെയും കൂട്ടു പ്രതികളെയും വിചാരണ കൂടാതെ വെറുതേ വിട്ട നടപടി റദ്ദാക്കണമെന്നാണ് സിബിഐയുടെ ആവശ്യം. പുനപരിശോധനാ ഹര്‍ജിയില്‍ ഈ മാസം നാല് മുതല്‍ 12 വരെ തുടര്‍ച്ചയായി വാദം കേള്‍ക്കാമെന്ന് ഹൈക്കോടതി നേരത്തെ അറിയിച്ചിരുന്നു. ക്രിസ്മസ് അവധിക്ക് ശേഷം ജസ്റ്റിസ് ഉബൈദിന്റെ മുമ്പിലാണ് ഹര്‍ജി എത്തുന്നത്. പ്രതികളെ വെറുതേ വിട്ട സിബിഐ കോടതി നടപടി നിലനില്‍ക്കുമോയെന്ന് നേരത്തെ ഹൈക്കോടതി സംശയം പ്രകടിപ്പിച്ചിരുന്നു.
കോടതിയുടെ അന്നത്തെ നിലപാട് പുനപരിശോധനാ ഹര്‍ജിയിലും തുടര്‍ന്നാല്‍ കാര്യങ്ങള്‍ പ്രതിഭാഗത്തിന് എതിരാകും. കുറ്റവിമുക്തരാക്കിയ സിബിഐ കോടതി വിധി റദ്ദാക്കിയാല്‍ ലാവ്ലിന് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപ്പട്ടികയില്‍ എത്തും.
പിണറായി വിജയന് വേണ്ടി അഡ്വ.എം.കെ ദാമോദരനും സിബിഐക്കായി അഡീഷണല്‍ സോളിസിറ്റര്‍ ജനറലും ഹാജരാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: