ഡമാസ്ക്കസ്: തുര്‍ക്കിയിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ഭീകരസംഘടനയായ ഐഎസ് പുറത്തുവിട്ട വീഡിയോയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാമര്‍ശങ്ങള്‍. മോദി, തുര്‍ക്കി പ്രസിഡന്റ് എര്ദോഗാന്, റഷ്യന്‍ പ്രസിഡന്റ് വ്ളാദിമീര്‍ പുടിന് എന്നിവരെപ്പോലുള്ളവര്‍ മുസ്ളീങ്ങള്‍ക്ക് എതിരാണെന്നും വീഡിയോയില്‍ പറയുന്നു.
19 മിനിറ്റ് വീഡിയോ സിറിയയിലെ രക്തച്ചൊരിച്ചിലും വിനാശവും എടുത്തുകാണിക്കുന്നു. അറബിയിലും തുര്‍ക്കി ഭാഷയിലുമാണ് സന്ദേശങ്ങള്‍. ദ ക്രോസ് ഷീല്‍ഡ് എന്നാണ് വീഡിയോയുടെ പേര്. സിറിയയിലെ രക്തച്ചൊരിച്ചിലിന് ഈ നേതാക്കളെല്ലാവരും ഉത്തരവാദികളാണെന്ന് ആരോപിക്കുന്നു. തുര്‍ക്കി പ്രഡിഡന്റ് എര്ദോഗാന് എതിരെയാണ് വീഡിയോയില്‍ കൂടുതലും. മോദിയും എര്‍ദോഗാനും ഒന്നിച്ച് നില്ക്കുന്ന ചിത്രവും വീഡിയോയിലുണ്ട്. നവംബറില്‍ തുര്‍ക്കിയില്‍ നടന്ന ജി 20 ഉച്ചകോടിയില്‍ എടുത്ത ചിത്രമാണിതെന്ന് കരുതപ്പെടുന്നു.
യുഎസ് പ്രസിഡന്റ് ബരാക് ഒബാമ, സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ്,ഫ്രാന്‍സിസ് മാര്‍പ്പാപ്പ, ഇസ്രായേല്‍ നേതാക്കള്‍, മുന്‍ മ്യാന്മര് പ്രസിഡന്റ് തേയിന്‍ സെയ്ന് തുടങ്ങിയവരെയും വീഡിയോയില്‍ കുറ്റപ്പെടുത്തുന്നുണ്ട്. ഇവരും മുസ്ളീങ്ങളുടെയും ഇസ്ളാമിന്റെയും വിരുദ്ധരാണെന്നാണ് ആരോപണം. അഫ്ഗാനിസ്ഥാനിലെ അവസ്ഥയും വിവരിക്കുന്ന വീഡിയോ പല ജിഹാദ് സൈറ്റുകളിലും ഇട്ടിട്ടുണ്ട്. സിറിയയിലെ വ്യോമാക്രമണത്തെപ്പറ്റിയും ഇതില്‍ സൂചനകളുണ്ട്.
തുര്‍ക്കിയില്‍ 39 പേരുടെ ജീവനെടുത്ത ഐഎസ് ആക്രമണത്തിന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് വീഡിയോ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.സിറിയയിലെ ഐഎസുകാര്‍ രണ്ട് തുര്‍ക്കി സൈനികരെ ജീവനോടെ കത്തിക്കുന്ന ഭയാനകമായ ദൃശ്യങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: