പരവൂര്‍: പരവൂര്‍ നഗരത്തില്‍ ഇരുചക്രവാഹനങ്ങള്‍ ചീറിപ്പായുന്നതുമൂലം അപകടങ്ങള്‍ നിത്യസംഭവമാകുന്നു. ദിവസവും രാവിലെ മുതല്‍ രാത്രിവരെ ലക്ഷങ്ങള്‍ വിലമതിക്കുന്ന വില കൂടിയ ബൈക്കില്‍ യുവാക്കള്‍ അമിതവേഗതയില്‍ കാതടപ്പിക്കുന്ന ശബ്ദത്തോടെയാണ് തലങ്ങും വിലങ്ങും പായുന്നത്.
പരവുരില്‍ നിന്നും ചാത്തന്നൂര്‍, പൊഴിക്കര, പാരിപ്പള്ളി, വര്‍ക്കല എന്നീ ഭാഗങ്ങളിലേക്ക് പോകുന്ന റോഡുകളില്‍ മറ്റ് വാഹനങ്ങളില്‍ പോകുന്നവര്‍ ഇവരെ പേടിച്ചാണ് വാഹനം ഓടിക്കുന്നത്. ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് അമിതവേഗത്തില്‍ പോകുന്ന ഇവര്‍ക്കെതിരെ പോലീസ് ഒരുനടപടിയും എടുക്കാറില്ല. ദിവസവും രാവിലെയും വൈകിട്ടും ഗുളിക കഴിക്കുന്നത് പോലെ പോലീസിന്റെ വക ഹെല്‍മറ്റ് ചെക്കിങ് ഉണ്ടാകും. വളവുകളിലും മറ്റും പതിയിരുന്ന് ഹെല്‍മറ്റ് ധരിക്കാതെ വരുന്നവരെ മാത്രം ലക്ഷ്യമിട്ടുകൊണ്ട് 100 രൂപ പെറ്റിയടിക്കുന്ന സ്ഥിരം രീതിയാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. സ്കൂള്സമയമായാല് ഈ ഭാഗങ്ങളില്‍ പൂവാലശല്യവും കൂടുതലായി കാണപ്പെടുന്നു. പരവൂരില്‍ പല ഭാഗങ്ങളിലും അടുത്ത സമയങ്ങളില്‍ കഞ്ചാവിന്റെ ഉപയോഗവും കൂടുതലായി കാണുന്നു. ഹെല്‍മറ്റ് ധരിക്കാത്തവരെ മാത്രം തേടിപോകാതെ ഇതുപോലെ മദ്യപിച്ച് അമിതവേഗത്തില്‍ ഇരുചക്രവാഹനം ഓടിച്ച് അപകടം ഉണ്ടാക്കുന്നവര്‍ക്കെതിരെയും നടപടി എടുക്കണമെന്ന് പരവൂരിലെ ജനങ്ങള്‍ പറയുന്നു.
പരവൂര്‍ ജങ്ഷനില്‍ രാവിലെയും വൈകിട്ടും ഒരു പോലീസ് ഉദ്യോഗസ്ഥനെ ഡ്യൂട്ടിയില്‍ നിയമിച്ചാല്‍ ഇതിന് പരിഹാരം കാണാനാകും. പക്ഷേ ഉദ്യോഗസ്ഥരുടെ എണ്ണം കുറവാണെന്നാണ് അധികൃതര്‍ പറയുന്നത്. ദിവസവും ചെറുതും വലുതുമായ ഒരു അപകടമെങ്കിലും പതിവാണ്. നാട്ടുകാര്‍ക്ക് ഭീഷണിയാകുന്ന തരത്തില്‍ വാഹനമോടിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കാതെ ഓരോ ദിവസവും പെറ്റിയുടെ എണ്ണം തികയ്ക്കുന്നതിന് വേണ്ടി ആരെയെങ്കിലും പിടിച്ചുകൊണ്ട് സ്റ്റേഷനില്‍ ഇരുത്തുന്നതാണ് പരവൂര്‍ സ്റ്റേഷനില്‍ കണ്ടുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: