റായ്പൂര്‍: മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ സുക്മ കളക്ടര്‍ അലക്സ് പോള്‍ മേനോന്റെ മോചനവുമായി ബന്ധപ്പെട്ട് മാവോയിസ്റ്റുകള്‍ മുന്നോട്ടുവെച്ച ഉപാധികളോടുള്ള സര്‍ക്കാരിന്റെ പ്രതികരണമറിയിക്കുവാന് പോയ രണ്ട് മധ്യസ്ഥരും ബസ്തറില്‍ എത്തി. ഇന്നലെ ഉച്ചതിരിഞ്ഞ് ബസ്തര്‍ പ്രദേശത്താണ് മധ്യസ്ഥരെ മാവോയിസ്റ്റുകള്‍ സ്വീകരിച്ചത്. ഛത്തീസ്ഗഢ് സര്‍ക്കാര്‍ പ്രത്യേകം തയ്യാറാക്കിയ വിമാനത്തിലാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള പ്രൊഫ. ജി ഹര്‍ഗോപാല്‍, മുന്‍ ഐഎഎസ് ഓഫീസര്‍ ബി.ഡി. ശര്‍മ്മ എന്നീ രണ്ട്മധ്യസ്ഥര് ബസ്തറിലേക്ക് പോയത്.
ആയുധധാരികളായ ഗറില്ലകള്‍ മധ്യസ്ഥരെ കിലോമീറ്ററോളം മോട്ടോര്‍സൈക്കിളില്‍ കൊണ്ടുപോകുന്നതായി പ്രാദേശിക ചാനലില്‍ കാണിച്ച ദൃശ്യങ്ങളില്‍ ചൂണ്ടിക്കാട്ടുന്നു. ഇവര്‍ക്കൊപ്പം രണ്ട് മാധ്യമപ്രവര്‍ത്തകരും ബസ്തറിലേക്ക് പോയിരുന്നു.
മാവോയിസ്റ്റുകളുമായുള്ള കൂടിക്കാഴ്ചക്ക് പോകുന്നതിന് മുമ്പ്, ഹര്‍ഗോപാല്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയും കളക്ടറുടെ മോചനമാണ് പ്രധാനലക്ഷ്യമെന്നും അദ്ദേഹം സുരക്ഷിതനാണെന്നും എത്രയുംപെട്ടെന്ന് മോചിതനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റുകളുമായുള്ള ചര്‍ച്ചക്കുശേഷം മധ്യസ്ഥര്‍ ഇന്ന് മടങ്ങിയെത്തുമെന്നാണ് കരുതുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഛത്തീസ്ഗഢ് സര്‍ക്കാര്‍ നിയോഗിച്ച മധ്യസ്ഥര്‍, മുന്‍ മധ്യപ്രദേശ് ചീഫ് സെക്രട്ടറി നിര്‍മലാ ബൂച്ച്, എസ്.കെ.മിശ്ര എന്നിവരുമായി മാവോയിസ്റ്റുകളുടെ മധ്യസ്ഥര്‍ റായ്പൂരില്‍ ഇന്നലെ ചര്‍ച്ചനടത്തിയിരുന്നു. ജയിലില്‍ കഴിയുന്ന 17 മാവോയിസ്റ്റുകളെ വിട്ടയക്കണമെന്നും ഓപ്പറേഷന് ഗ്രീന്‍ഹണ്ട് അവസാനിപ്പിക്കണമെന്നുമുള്ള അവരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കണമെന്നാണ് മാവോയിസ്റ്റുകളുടെ മധ്യസ്ഥര്‍ ഇന്നലെയും സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്ന് എത്രയും പെട്ടെന്ന് ശുഭകരമായ പ്രതികരണം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: