അമ്പലപ്പുഴ: 57-ാമത് റവന്യൂ ജില്ലാ സ്കൂള്‍കലോത്സവത്തിന് കുഞ്ചന്റെ കളിത്തട്ടില്‍ വര്‍ണ്ണാഭമായ തുടക്കം. വിളംബരഘോഷയാത്രയോടെയാണ് കലോത്സവത്തിന് തുടക്കമായത്. അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള സ്മാരക സ്കൂളില്‍ നിന്നും പ്രധാന വേദിയായ മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലേക്കായിരുന്നു ഘോഷയാത്ര. തുടര്‍ന്ന് 57 വിദ്യാര്‍ത്ഥിനികള്‍ ചേര്‍ന്ന് 57 ദീപം തെളിയിച്ചു. മന്ത്രി ജി. സുധാകരന് കലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
കലോത്സവവേദികളിലും സായിപ്പിനെ അനുകരിക്കുന്ന സ്വഭാവം ഇല്ലാതാകണമെന്ന് അദ്ദേഹം പറഞ്ഞു. ഉപജില്ലയില്‍ മത്സരിക്കുന്ന ഒന്നാം സ്ഥാനം നേടിയവരും കോടതിവിധിയിലൂടെ എത്തിയവരും ജില്ലാ കലോത്സവത്തില്‍ മത്സരിക്കും. എന്നാല്‍ കലയും സാഹിത്യവും കോടതി കയറി വരുന്നത് ആക്ഷേപമാണെന്നും മന്ത്രി പറഞ്ഞു. കലയുടെ കളിത്തൊട്ടിലായ അമ്പലപ്പുഴയില്‍ നടക്കുന്ന ജില്ലാ കലോത്സവത്തിന് എന്തുകൊണ്ടും പ്രാധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം ശിവദാ നായര്‍ വിശിഷ്ടാതിഥിയായി. വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി. അശോകന് സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്തംഗം സുഷമാ രാജീവ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ് കെ. പുഷ്പകുമാരി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.പി. കൃഷ്ണദാസ്, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ ശ്രീനാഥ് എസ്. നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ശനിയാഴ്ച കലോത്സവം സമാപിക്കും. ഇനി നാലു പകലിരവുകള്‍ അമ്പലപ്പുഴയില്‍ കലയുടെ വര്‍ണ്ണക്കാഴ്ചകള്‍ ഒരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: