മാവേലിക്കര: ഒരാഴ്ചയായി പെരിങ്ങലിപ്പുറം കേന്ദ്രീകരിച്ച് ഡിവൈഎഫ്ഐ-സിപിഎം നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് തയ്യാറാകാത്തതിനെ തുടര്‍ന്ന് ഡിവൈഎഫ്ഐക്കാരുടെ പോര്‍വിളി തുടരുന്നു.
ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിന്റെ രണ്ടാം ദിവസം നടന്ന ഭജന അലങ്കോലമാക്കിയാണ് അക്രമങ്ങള്‍ക്ക് ഡിഫിസംഘം തുടക്കം കുറിച്ചത്. അതിനു ശേഷം മാരകായുധങ്ങളുമായി എല്ലാ ദിവസവും വൈകിട്ട് ക്ഷേത്രത്തിനു മുന്‍പിലെത്തി ഭാരവാഹികളെ ഭീഷണിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസം കമ്മ്യൂണിറ്റിഹാളിനു സമീപം ബിഎംഎസ് മാന്നാര്‍ മേഖലാ പ്രസിഡന്റ് ബാലചന്ദ്രന്, ബിജെപി പുലിയൂര് പഞ്ചായത്ത് കമ്മറ്റിയംഗം കെ.പി. ഹരിദാസ് എന്നിവരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. ഇതിനു ശേഷം അനൗണ്‍സ്മെന്റ് വാഹനത്തിന്റെ ചില്ല് അടിച്ചു തകര്‍ത്ത സംഘം ക്ഷേത്രത്തിനു സമീപമുള്ള രേവതിയില്‍ രാജശേഖരന്‍പിള്ളയുടെ വീടിന്റെ ജനല്‍ചില്ലും എറിഞ്ഞുടച്ചു.
ഇന്നലെ ഉച്ചയ്ക്കും സംഘ പ്രവര്‍ത്തകരുടെ വീടിനു മുന്പില് ബൈക്കിലെത്തിയ ഡിഫി സംഘം മാരകായുധങ്ങളുമായി ഭീഷണി മുഴക്കി.
പോലീസിന്റെ കണ്മുന്നിലാണ് പല സംഭവങ്ങളും നടന്നത്. എന്നാല്‍ ഇതുവരെ പ്രതികളെ അറസ്റ്റു ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല. പ്രതികള്‍ പലരും പെരിങ്ങലിപ്പുറത്ത് യഥേഷ്ടം വിഹരിക്കുമ്പോള്‍ പോലും ഇവര്‍ ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യം.
പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കുന്നതില്‍ പ്രധാനിയായ ജോസിനെ കഴിഞ്ഞ ദിവസം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കാണിച്ചു നല്‍കിയെങ്കിലും അറസ്റ്റു ചെയ്യാന്‍ പോലീസ് തയ്യാറായില്ല.
സിപിഎം നേതാക്കളുടെ നിര്‍ദ്ദേശാനുസരണം അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം. പ്രതികളെ പിടികൂടിയില്ലെങ്കില്‍ ശക്തമായ തുടര്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനാണ് സംഘപരിവാര്‍ സംഘടനകളുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: