കോട്ടയം: മാരകായുധങ്ങളുമായി കൊലക്കേസ് പ്രതി അടക്കം മൂന്ന് പേര് കോട്ടയം ഈസ്റ്റ് പോലീസിന്റെ പിടിയില്‍. തിരുനക്കര അമ്പലത്തിന്നു സമീപത്തെ ലോഡ്ജിലെ മാനേജരെ കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയായ ജെയ്സ് മോന് (അലോട്ടി 24), തിരുവല്ല മുപ്പാരിയില് ബെര്‍ളി ദാസ് (അമ്പിളി 30), ഗുണ്ടാ ആക്ടില്‍ ഉള്‍പ്പെട്ടിട്ടുള്ളതും ബോംബ് കേസ് പ്രതിയുമായ അയ്മനം കല്ലുമട കോട്ടമല മിഥുന് തോമസ് (28) എന്നിവരാണ് ഇന്നലെ പുലര്‍ച്ചെ പോലീസ് പിടിയിലായത്. വീട് വാടകയ്ക്കെടുത്തു മാരകായുധങ്ങളുമായി ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കു തയ്യാറെടുക്കുകയായിരുന്ന ഇവരുടെ പക്കല്‍ നിന്ന് വെട്ടുകത്തി, വടിവാള്‍, ഇടിക്കട്ട, മഴു അടക്കമുള്ള മാരകായുധങ്ങളാണ് പോലീസ് പിടിച്ചെടുത്തത്. വാകത്താനം നാലുന്നാക്കല്‍ കടുവാക്കുഴിയിലെ വീട് വളഞ്ഞാണ് പൊലീസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്.
കൊലപാതകവും വധശ്രമവും മോഷണവും അടക്കം പതിനഞ്ചോളം കേസുകളില്‍ പ്രതിയായ അലോട്ടിയെ ഗുണ്ടാ ലിസ്റ്റില്പ്പെടുത്തണമെന്നാവശ്യപ്പെട്ട്് ഡിവൈഎസ്പി ഗിരീഷ് പി.സാരഥി ജില്ലാ കലക്ടര്‍ സി.എ ലതയ്ക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കോട്ടയം വെസ്റ്റ് ഈസ്റ്റ് ഗാന്ധിനഗര്‍, തിരുവല്ല പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകം, വധശ്രമം, പിടിച്ചുപറി, മോഷണക്കേസുകളില്‍ പ്രതിയാണ് അലോട്ടി. ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അലോട്ടിയെ അറസ്റ്റ് ചെയ്ത് ആറു മാസം കരുതല്‍ തടങ്കില്‍ സൂക്ഷിക്കാന്‍ ജില്ലാ കലക്ടര്‍ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതേ തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അലോട്ടിയും സംഘവും വാകത്താനത്തിനു സമീപത്തെ വീട്ടില്‍ ഒളിവില്‍ കഴിയുന്നതായി കണ്ടെത്തിയത്.
തുടര്‍ന്നു ഏറ്റുമാനൂര്‍ സിഐ സി.ജെ മാര്ട്ടിന്, ഗാന്ധിനഗര്‍ എസ്ഐ എം.ജെ അരുണ്‍, ഈസ്റ്റ് എസ്ഐ യു.ശ്രീജിത്ത്, ഷാഡോ പൊലീസിലെ എഎസ്ഐമാരായ അജിത്, ഷിബുക്കുട്ടന്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഐ.സജികുമാര്‍, ബിജുമോന് നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വീട് വളയുകയായിരുന്നു. പ്രതികളുടെ പക്കല്‍ മാരകായുധങ്ങളുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എ.ആര് ക്യാംപില്‍ നിന്നുള്ള പരിശീലനം ലഭിച്ച മുപ്പതോളം പൊലീസുകാരും സംഘത്തിലുണ്ടായിരുന്നു.
പൊലീസ് സംഘം വീടിനുള്ളില്‍ കടന്നതോടെ പ്രതികള്‍ ആയുധങ്ങളുമായി ഇവരെ ആക്രമിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് പൊലീസ് സംഘം തോക്ക് ചൂണ്ടിയാണ് പ്രതികളെ കീഴടക്കിയത്. കസിലെ പ്രതിയായ മിഥുന് വധശ്രമം അടക്കം എട്ടു കേസുകളില്‍ പ്രതിയാണ്. കാപ്പ പ്രകാരം ആറു മാസത്തോളം ഇയാള്‍ ജയിലില്‍ കഴിഞ്ഞുട്ടുണ്ട്. കസ്റ്റഡിയില്‍ എടുത്ത പ്രതികളെ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു ചോദ്യം ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: