പാലാ: മുത്തോലി ഗ്രാമപഞ്ചായത്ത് 12 തെക്കുംമുറി വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കും. കുരുവിനാല്‍ സെന്റ് ആന്റണീസ് പള്ളി പാരിഷ്ഹാളില്‍ രാവിലെ 7മുതല്‍ വൈകിട്ട് 5 വരെയാണ് വോട്ടുചെയ്യുന്നതിനുള്ള അവസരം. യുഡിഎഫ് വിട്ട് എല്‍ഡിഎഫ് സ്വതന്ത്രനായി വിജയിച്ച രാജന് ബോസിന്റെ നിര്യാണത്തെ തുടര്‍ന്ന് വന്ന ഒഴിവിലാണ് മത്സരം.
ശക്തമായ ചതുഷ്കോണ മത്സരം നടക്കുന്ന വാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എസ്. അഖിലേഷിന്റെ വിജയം ഉറപ്പിച്ചാണ് പ്രവര്‍ത്തകരുടെ ചിട്ടയായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടന്നത്. ബിജെപി സംസ്ഥാന നേതാക്കളായ എം.ടി. രമേശ്, അഡ്വ. നോബിള്‍ മാത്യു, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി തുടങ്ങിയവര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
സംവരണ വാര്‍ഡായ തെക്കുംമുറിയില്‍ കോണ്‍ഗ്രസ്സും കേരളാ കോണ്‍ഗ്രസ്സും ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. എസ്. അഖിലേഷ് (ബി.ജെ.പി.), പി.ആര്. ശശി (കേരളാ കോണ്‍ഗ്രസ് (എം)), സി.പി. രാജു (കോണ്‍ഗ്രസ് (ഐ)), സി.ജി. ബാബു (എല്‍.ഡി.എഫ്), ഗോപാലന് (സ്വത.) എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. ബിജെപി ഉള്‍പ്പെടെ പ്രമുഖമായ മൂന്ന് പാര്‍ട്ടികള്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുമ്പോള്‍ സ്വതന്ത്രന്റെ സീറ്റ് നില നിര്‍ത്താനുള്ള അടവ് നയമാണ് സിപിഎമ്മിന്റേത്. ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ പാതയിലെ ചേര്‍പ്പുങ്കല്‍ മുതല്‍ കുരുവിനാല്‍ കവലവരെയുള്ള ഭാഗമാണ് തെക്കുംമുറി വാര്‍ഡ്. രണ്ട് ബൂത്തുകളിലായി 955 വോട്ടാണ് വാര്‍ഡിനുള്ളത്. പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സി. എഞ്ചിനീയര്‍ ജോസ് രാജനാണ് വരണാധികാരി. 13 അംഗ പഞ്ചായത്ത് സമിതിയില്‍ ഇപ്പോള്‍ കേരളാ കോണ്‍ഗ്രസ് (6), ബിജെപി (3), കോണ്‍ഗ്രസ് ഐ (2), ഇടത് സ്വതന്ത്ര (1) എന്നിങ്ങനെയാണ് കക്ഷിനില. നാളെ രാവിലെ 10 മുതലാണ് പഞ്ചായത്ത് ഹാളില്‍ വോട്ടെണ്ണല്‍ ആരംഭിച്ച് വിധി അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: