ജറുസലേം: അഴിമതിക്കേസില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പോലീസ് ചോദ്യം ചെയ്തു.
നെതന്യാഹുവിന് എതിരായ രണ്ട് ആരോപണങ്ങള്‍ അന്വേഷിക്കാന്‍ അടുത്തിടെ അറ്റോര്‍ണി ജനറല്‍ അവിച്ചായി മെന്ഡല്ബ്ളിറ്റ് ഉത്തരവിട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ചോദ്യം ചെയ്യല്‍. കേസുകളില്‍ അന്വേഷണം തുടരുകയാണെന്ന് ഇതാദ്യമായാണ് പോലീസും അറ്റോര്‍ണിയും വെളിപ്പെടുത്തുന്നത്. പ്രമുഖ അമേരിക്കന്‍ ബിസിനസുകാരന് റോണ്‍ ലോഡറില് നിന്ന് ചില ആനുകൂല്യങ്ങള്‍ കൈപ്പറ്റിയെന്നാണ് ആരോപണം.
പണം, വിലപിടിപ്പുള്ള സമ്മാനങ്ങള്‍ എന്നിവ നെതന്യാഹുവും കുടുംബവും സ്വീകരിച്ചുവെന്ന ആരോപണത്തില്‍ ക്രിമിനല്‍ അന്വേഷണമാണ് നടക്കുന്നത്. ലോഡര്‍ നെതന്യാഹുവിന്റെ അടുത്തയാളാണ്. സപ്തംബറില്‍ മുന്‍പ്രസിഡന്റ് ഷിമോണ്‍ പെരസിന്റെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ലോഡറെ പോലീസ് ചോദ്യം ചെയ്തിരുന്നു.
താന്‍ നെതന്യാഹുവിന് പലതരം സമ്മാനങ്ങള്‍ നല്‍കിയതായും മകന് എയറിന് വിദേശയാത്രക്ക് സഹായം നല്‍കിയതായും ലോഡര്‍ വെളിപ്പെടുത്തിയിരുന്നു.
മാസങ്ങളായി നടന്നുവരുന്ന അന്വേഷണത്തില്‍ ചില തെളിവുകള്‍ ലഭിച്ചതായി അറ്റോര്‍ണി വെളിപ്പെടുത്തി. ചോദ്യം ചെയ്യല്‍ സമയത്ത് മാധ്യമങ്ങളെ അകറ്റാന്‍ നെതന്യാഹുവിന്റെ വസതിക്കു ചുറ്റും കറുത്ത ബോര്‍ഡുകള്‍ നിരത്തിയിരുന്നു. ആരോപണങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: