ഹൈദരാബാദ്: നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്ന് ആദായ നികുതി വകുപ്പിന്റെ പരിശോധനകള്‍ ശക്തമാക്കിയതോടെയാണ് ഹൈദരാബാദിലെ തെരുവോര കടക്കാരന്റെ അക്കൗണ്ടിലെ നിക്ഷേപം പുറത്തു വന്നത്. നവംബര്‍ എട്ടിനുശേഷം മാത്രം 17 കോടിരൂപയാണ് ദേശസാല്‍കൃത ബാങ്കിലെ അക്കൗണ്ട് വഴി ഇയാള്‍ വെളുപ്പിച്ചത്.
സെപ്തംബറിലാണ് ഇയാള്‍ അക്കൗണ്ട് ആരംഭിച്ചത്. മൂന്നു കോടി രൂപയാണ് അന്നത്തെ നിക്ഷേപം. പിന്നീട് ഇന്റര്‍നെറ്റ് ബാങ്കിങ് വഴി ഈ തുക പലഘട്ടങ്ങളിലായി പിന്‍വലിക്കുകയും ചെയ്തു. നോട്ട് നിരോധനം പ്രഖ്യാപിച്ച നവംബര്‍ എട്ടിനും ഇതേ അക്കൗണ്ടില്‍ അസാധുവായ 500, 1000 രൂപാ നോട്ടുകളായി 14 കോടി രൂപ നിക്ഷേപിക്കപ്പെട്ടു.
അതിനുശേഷം പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റി. അക്കൗണ്ടിന്റെ ഉടമയെ തപ്പി ആദായ നികുതി ഉദ്യോഗസ്ഥര്‍ എത്തിയതോടെയാണ് ഇയാള്‍ തെരുവോര കച്ചവടക്കാരനാണെന്ന് കണ്ടെത്തിയത്. ഇയാളെ ചോദ്യം ചെയ്തെങ്കിലും വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചില്ല. എന്നാല്‍, കള്ളപ്പണം വെളുപ്പിക്കുന്നതിന് വേണ്ടി മറ്റാരോ ഇയാളുടെ അക്കൗണ്ടില്‍ നിക്ഷേപം നടത്തുകയായിരുന്നെന്നാണ് ആദായ നികുതി വകുപ്പ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: