ന്യൂദല്‍ഹി: സമാജ്വാദി പാര്‍ട്ടി പിളരാതിരിക്കാന്‍ ഉപാധികളുമായി അഖിലേഷ് യാദവ്. മുതിര്‍ന്ന നേതാവും മന്ത്രിയുമായ അസംഖാന് ഇടപെട്ട് മുലായവുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രിയും മകനുമായ അഖിലേഷ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യങ്ങള്‍ ഉന്നയിച്ചത്. മുലായത്തിന്റെ സഹോദരനും സംസ്ഥാന അധ്യക്ഷനുമായ ശിവ്പാല്‍ യാദവിനെ ദേശീയ ഭാരവാഹിയാക്കി സംസ്ഥാനത്തിന് പുറത്തേക്ക് കെട്ടുകെട്ടിക്കണമെന്നും തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനുള്ള അധികാരം നല്‍കണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു. പകരമായി അഖിലേഷ് ദേശീയ അധ്യക്ഷ സ്ഥാനം ഒഴിയും.
രാംഗോപാല്‍ യാദവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കണ്വെന്ഷന് അടുത്തിടെ ദേശീയ അധ്യക്ഷനായി മുലായത്തിന് പകരം അഖിലേഷിനെ പ്രഖ്യാപിച്ചിരുന്നു. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി രാംഗോപാലിനെ മുലായം ആറ് വര്‍ഷത്തേക്ക് പുറത്താക്കി.
ഇന്നലെ അസംഖാന് ദല്‍ഹിയില്‍ മുലായത്തെ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് മുലായം അഖിലേഷുമായി ഫോണില്‍ സംസാരിച്ചു. പിന്നീട് ലക്നൗവിലെത്തി മകനുമായി മൂന്ന് മണിക്കൂറോളം ചര്‍ച്ച നടത്തി. ഉപാധികളോട് മുലായം പ്രതികരിച്ചിട്ടില്ല. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതില്‍ അഖിലേഷിന്റെ അഭിപ്രായം പരിഗണിക്കാമെന്ന് മുലായം നിലപാടെടുത്തതായാണ് സൂചന. പിളര്‍പ്പൊഴിവാക്കാന്‍ സഹോദരനെ കയ്യൊഴിയേണ്ട അവസ്ഥിലാണ് മുലായം.
ഇതിനിടെ പാര്‍ട്ടി ചിഹ്നമായ സൈക്കിളിന് അവകാശവാദം ഉന്നയിച്ച് അഖിലേഷ് വിഭാഗവും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. 90 ശതമാനം എംഎല്‍എമാരും അഖിലേഷിനൊപ്പമാണെന്നും അതിനാല്‍ തങ്ങളാണ് ഔദ്യോഗിക വിഭാഗമെന്നും കമ്മീഷനില്‍ രാംഗോപാല്‍ അവകാശപ്പെട്ടു. അഖിലേഷ് വിളിച്ച യോഗത്തിന് 229ല്‍ 200 എംഎല്‍എംമാര്‍ ഹാജരായെന്നും രാംഗോപാല്‍ പറഞ്ഞു. സൈക്കിള്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുലായവും കമ്മീഷനെ സമീപിച്ചിരുന്നു. ഇരുപക്ഷവും വിട്ടുവീഴ്ച ചെയ്തില്ലെങ്കില്‍ കമ്മീഷന് ചിഹ്നം മരവിപ്പിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: