കൊട്ടാരക്കര: ആര്‍എസ്എസിന്റെ ക്യാമ്പില്‍ പങ്കെടുത്ത് നിലവിളക്ക് തെളിയിച്ച വൈദികനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയവര്‍ക്ക് മറുപടിയായി വൈദികന് പോസ്റ്റ് ചെയ്ത വോയ്സ് മെസേജ് വൈറലാകുന്നു.
വെണ്ടാര്‍ ശ്രീവിദ്യാധിരാജ സ്കൂളില്‍ നടന്ന കൊല്ലം ഗ്രാമജില്ലയുടെ പ്രാഥമിക ശിക്ഷാവര്‍ഗിന്റെ പ്രാതസ്മരണയില്‍ പങ്കെടുത്ത് പൂത്തൂര്‍ വലിയപള്ളിയിലെ വൈദികന് ഫാ.ടി.പി. ഷാജന് നിലവിളക്ക് തെളിയിച്ചിരുന്നു.
ഇതിനെതിരെ സിപിഎം, കപട മതേതര വാദികളും ചില തീവ്ര നിലപാടുകാരും നവ മാധ്യമങ്ങളിലൂടെ വന്‍ വിമര്‍ശനം അഴിച്ചുവിട്ടിരുന്നു. ഇതിന് മറുപടിയായിട്ടാണ് വൈദികന് തന്നെ പരിചയപ്പെടുത്തി വോയ്സ് മെസേജ് പോസ്റ്റ് ചെയ്തത്. ഇതിനകം ഈപോസ്റ്റ് വൈറലായി കഴിഞ്ഞു. പോസ്റ്റിന്റെ പൂര്‍ണരൂപം:
ദൈവനാമം മഹത്വപെടട്ടേ, ഞാന്‍ ഷാജന് അച്ചന്. മലങ്കര ഓര്ത്തക്സ് സഭയില്‍ കൊല്ലം ഭദ്രാസനത്തില്‍ പൂത്തൂര്‍ വലിയപള്ളിയില്‍ വികാരിയായി സേവനം ചെയ്യുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ വാട്ട്സ് ആപ്പില്‍ പ്രചരിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്ത വിഷയമായ ഒരു പുരോഹിതന് ഭാരതാംബയുടെ ചിത്രത്തിന് മുന്നില്‍ നിലവിളക്ക് തെളിയിക്കുന്ന ചിത്രത്തിന് വിശദീകരണം നല്കുവാനാണ് ഈ വോയ്സ് മെസേജ് പോസ്റ്റ് ചെയ്യുന്നത്. ക്രിസ്തുമസ് അവധികാലത്ത് പുത്തൂര്‍ വെണ്ടാര്‍ സ്കൂളില്‍ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ ഒരാഴ്ചക്കാലം നീണ്ടുനിന്ന ക്യാമ്പിനോടനുബന്ധിച്ച് ഏകാത്മതാസ്ത്രോത്രം എന്ന ധ്യാനം രാവിലെ 5.30ന് എല്ലാ ദിവസവും നടത്തിവരുന്നു.
ഭാരതത്തിന്റെ പ്രകൃതിയേയും സംസ്കാരത്തേയും പുണ്യപുരുഷന്മാരെയും പ്രകീര്‍ത്തിച്ചും കബീര്‍ദാസ്, സൂര്‍ദാസ്, രാമകൃഷ്ണന്, ദയാനന്ദന്, വിവേകാനന്ദന്, തിലകന്, മഹാത്മാഗാന്ധി, അംബേദ്ക്കര്‍, ശ്രീനാരായണ ഗുരു എന്നിവരെ ആദരിച്ചുകൊണ്ടും ചൊല്ലുന്ന ശ്ലോകം തുടങ്ങുന്നത് വിളക്ക് തെളിയിച്ചാണ്. സമൂഹത്തിലെ വിശിഷ്ട വ്യക്തികളെകൊണ്ടാണ് ഇത് ചെയ്യിക്കുന്നത്. ക്രിസ്തീയ മതപുരോഹിതന് എന്ന നിലയില്‍ എന്നെ ക്ഷണിക്കുകയും ഞാന്‍ ആ കര്‍മ്മം നിര്‍വഹിക്കുകയും ചെയ്തു.
മലങ്കര ഓര്‍ത്തഡോക്സ് സഭാ മക്കള്‍ എന്നും ഭാരതത്തിന്റെ സംസ്കാര സമ്പന്നതയില്‍ അഭിമാനം കെണ്ടിട്ടുണ്ട്.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ആവേശപൂര്‍വം പങ്കെടുത്തിട്ടുമുണ്ട് എന്നാണ് ചരിത്രം. ആയതിനാല്‍ ഈ ചടങ്ങില്‍ പങ്കെടുത്തതില്‍ എനിക്ക് ഒട്ടും ഖേദമില്ല.
സാഹോദര്യത്തിന്റേയും മൈത്രിയുടേയും സാധ്യതകളില്‍ ഒരു പുരോഹിതന് പങ്കടുക്കുന്നതില്‍ ഒരു തെറ്റുമില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: