കണ്ണൂര്‍: ഹൈന്ദവ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ സിപിഎം നീക്കം. കണ്ണൂര്‍ അമൃതാനന്ദമയി മഠാധിപതിക്കെതിരേയും കൊയിലാണ്ടിയില്‍ ആര്‍ട്ട് ഓഫ് ലിവിംഗ് സത്സംഗത്തിനു നേരെയും നടന്ന അക്രമണം ഇതിന്റെ ഭാഗമാണ്.
മിക്ക സ്ഥലങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകരുള്‍പ്പെടെ ആദ്ധ്യാത്മികതയിലേക്ക് നീങ്ങുകയും സത്സംഗങ്ങളിലും യാഗങ്ങളിലും യജ്ഞങ്ങളിലും പെരുങ്കളിയാട്ടങ്ങളിലും പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. പലരും ആദ്ധ്യാത്മിക ലോകത്തെത്തുന്നതോടെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറുകയാണ്. ഇതാണ് ആത്മീയ സംഘടനകള്‍ക്ക് എതിരെ തിരിയാന്‍ കാരണം.
കണ്ണൂരില്‍ സ്വാമി അമൃതകൃപാനന്ദപുരി ആര്‍എസ്എസിന്റെ പ്രാഥമിക ശിക്ഷണശിബിരം ഉദ്ഘാടനം ചെയ്തു എന്ന് പറഞ്ഞാണ് സിപിഎം ജില്ലാ നേതൃത്വം അദ്ദേഹത്തിനെതിരെ തിരിഞ്ഞത്.
സ്കൂളുകളില്‍ ശിബിരം നടത്തുന്ന ആര്‍എസ്എസ് നേതൃത്വത്തിനെതിരേയും അത് ഉദ്ഘാടനം ചെയ്ത സ്വാമിക്കെതിരേയും കേസെടുക്കണമെന്ന് ജില്ലാ സെക്രട്ടറി പി.ജയരാജന് ആവശ്യപ്പെടുകയും ചെയ്തു.
തൊട്ടടുത്ത ദിവസം പാനൂരില്‍ ആദ്ധ്യാത്മിക പ്രഭാഷണം നടത്താനെത്തിയ സ്വാമിക്കെതിരെ അസഭ്യവര്‍ഷമാണ് സിപിഎം സംഘം നടത്തിയത്. സ്വാമിയുടെ പരിപാടി അലങ്കോലപ്പെടുത്താനും ശ്രമിച്ചു.
കോഴിക്കോട് കൊയിലാണ്ടിയില്‍ ആര്‍ട്ട് ഓഫ് ലിവിങിന്റെ പരിപാടിക്കു നേരെ ഞായറാഴ്ച വൈകുന്നേരം നടത്തിയ അതിക്രമവും ആസൂത്രിതമാണ്.
പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കുന്ന ഹൈന്ദവ ആത്മീയ പ്രവര്‍ത്തകരേയും ആചാര്യന്മാരേയും സത്സംസംഗങ്ങളേയും നേരിടാന്‍ സിപിഎം തയ്യാറെടുക്കുന്നതായാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: